Advertisment

പുള്ളാലില്‍ തോമസ് ചാക്കോ കോണ്‍ഗ്രസില്‍ കത്തി ഉയരുന്ന കാലം. കട്ടി മീശ, ഉറച്ച ശരീരം, നിശ്ചയദാര്‍ഢ്യം സ്ഫുരിക്കുന്ന മുഖം, തീഷ്ണമായ കണ്ണുകള്‍ - എല്ലാം കൊണ്ടും ഒരു നല്ല നേതാവിന്റെ ലക്ഷണങ്ങളൊക്കെയും തികഞ്ഞ പ്രകൃതം ! പി.ടി ചാക്കോ ഒരു വികാരം തന്നെയായിരുന്നു അന്ന്. കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആവേശമുയര്‍ത്തുന്ന പേര്. പീച്ചി സംഭവം പി.ടി ചാക്കോയുടെ പേരും കരുത്തും ചോര്‍ത്തി.ചാക്കോയെ സ്‌നേഹിച്ചിരുന്നവര്‍ ഒന്നിച്ചു. കെ.എം. ജോര്‍ജ്, ആര്‍ ബാലകൃഷ്ണപിള്ള തുടങ്ങിയ 15 പേര്‍ കോണ്‍ഗ്രസ് വിട്ട് കേരളാ കോണ്‍ഗ്രസ് രൂപീകരിച്ചു. ചരിത്രത്തിലൂടെ പി.ടി ചാക്കോ ! മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

എഡിറ്റോറിയല്‍- ജേക്കബ് ജോര്‍ജ് - ചീഫ് എഡിറ്റര്‍

Advertisment

1957. ഐക്യ കേരളത്തിലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ്. കരുത്തനും തന്ത്ര ശാലിയുമായ പനമ്പിള്ളി ഗോവിന്ദ മേനോന്‍ ചാലക്കുടിയിലാണു മത്സരിക്കുന്നത്. 29 -ാം വയസില്‍ കൊച്ചി നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് പനമ്പിള്ളി. 1947 ല്‍ കൊച്ചി ഗവണ്‍മെന്റില്‍ ഭക്ഷ്യമന്ത്രിയും അതേ വര്‍ഷം തന്നെ ഇന്ത്യന്‍ ഭരണ ഘടനാ നിര്‍മാണ സഭാംഗവുമായ ആള്‍.

publive-image

സ്വാതന്ത്യ സമരത്തില്‍ പങ്കെടുത്ത് പല തവണ പോലീസ് മര്‍ദനവും ജയില്‍ വാസവും അനുഭവിച്ചു. 1949 ല്‍ തിരുവിതാംകൂറും കൊച്ചിയും യോജിച്ച് തിരു-കൊച്ചി സംസ്ഥാനമുണ്ടായപ്പോള്‍ പറവൂര്‍ ടി.കെ നാരായണപിള്ള സര്‍ക്കാരില്‍ വിദ്യാഭ്യാസം, തൊഴില്‍ എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി. 1952 ലും 1954 ലും ചാലക്കുടിയില്‍ നിന്ന് നിയമസഭയിലേയ്ക്ക്. ആദ്യം എ.ജെ ജോണ്‍ മന്ത്രിസഭയില്‍ ധനകാര്യ-ഭക്ഷ്യ വകുപ്പു മന്ത്രി. 1954 -ല്‍ പ്രതിപക്ഷ നേതാവ്. 1955 -ല്‍ തിരു-കൊച്ചി മുഖ്യമന്ത്രി.

ഐക്യ കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ തീര്‍ച്ചയായും മുഖ്യമന്ത്രിയാകേണ്ടയാളാണ് പനമ്പിള്ളി. ഐക്യ കേരളത്തിലെ ഏറ്റവും ഉയര്‍ന്ന നേതാവെന്നു തന്നെ വിശേഷിപ്പിക്കാവുന്നയാള്‍.

ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപംകൊണ്ട ശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പാണ് 1957 -ലേത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നിരയില്‍ മുന്നിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. സ്ഥിരം മണ്ഡലമായ ചാലക്കുടിയില്‍ത്തന്നെ മത്സരിച്ചു. പി.എസ്.പിയിലെ സി.ജി ജനാര്‍ദനനാണ് എതിര്‍ സ്ഥാനാര്‍ത്ഥി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെയാണ് മത്സരം.

1957 -ലെ പ്രസിദ്ധമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. അതും ഒറ്റയ്ക്ക്. എ.എം.എസ് മുഖ്യമന്ത്രി. ചാലക്കുടിയില്‍ പനമ്പിള്ളി പരാജയപ്പെട്ടു. കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായി പി.ടി. ചാക്കോ തെരഞ്ഞെടുക്കപ്പെട്ടു. ചാക്കോയ്ക്ക് അന്ന് 42 വയസ്.

പുള്ളാലില്‍ തോമസ് ചാക്കോ കോണ്‍ഗ്രസില്‍ കത്തി ഉയരുന്ന കാലം. കട്ടി മീശ, ഉറച്ച ശരീരം, നിശ്ചയദാര്‍ഢ്യം സ്ഫുരിക്കുന്ന മുഖം, തീഷ്ണമായ കണ്ണുകള്‍ - എല്ലാം കൊണ്ടും ഒരു നല്ല നേതാവിന്റെ ലക്ഷണങ്ങളൊക്കെയും തികഞ്ഞ പ്രകൃതം. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി കമ്മ്യൂണിസ്റ്റ് നേതാവ് ഇ.എം.എസ് നമ്പൂതിരിപ്പാടിനെതിരെ പ്രതിപക്ഷ നിരയുടെ നേതാവായി മുഖത്തോടു മുഖം നോക്കി പി.ടി ചാക്കോ, കേരള നിയമസഭയില്‍.

തിരുവിതാംകൂറില്‍ രാജഭരണം കൊടികുത്തി വാഴുമ്പോള്‍ത്തന്നെ രാഷ്ട്രീയത്തിലിറങ്ങിയതാണ് പി.ടി ചാക്കോ. സ്റ്റേറ്റ് കോണ്‍ഗ്രസിലൂടെയായിരുന്നു തുടക്കം. തിരുവനന്തപുരം കേന്ദ്രമാക്കി സി. കേശവനും ടി.എം വര്‍ഗീസുമൊക്കെ കൂടി നിവര്‍ത്തന പ്രസ്ഥാനം രൂപീകരിക്കുകയും സവര്‍ണ ജാതിക്കാര്‍, അതായത് ബ്രാഹ്മണരും നായര്‍ സമുദായവും, വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ ജോലിയിലും പൂര്‍ണ കുത്തക അവകാശപ്പെടുന്നതിനെതിരെ സമരം പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് രാജഭരണത്തെ ചോദ്യം ചെയ്യാന്‍ ഒരു ജനശക്തി ഉയര്‍ന്നത്.

സര്‍ സി.പി രാമസ്വാമി അയ്യര്‍ ഉഗ്രപ്രതാപിയായി വാണരുളുന്ന കാലം. ഈഴവ, ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങളുടെ ഐക്യത്തിലുണ്ടായ പ്രസ്ഥാനമാണ് നിവര്‍ത്തനം. സ്വാഭാവികമായും നിവര്‍ത്തന പ്രസ്ഥാനം നായര്‍ സമുദായത്തിനെതിരാണെന്ന ധാരണ പരന്നു.

തിരുവനന്തപുരത്തെ നായര്‍ സമുദായത്തില്‍പെട്ടവര്‍ പൊതുവെ രാജഭക്തി പ്രകടിപ്പിച്ചു കൊണ്ടിരുന്ന സമയംകൂടിയായിരുന്നു അത്. നിവര്‍ത്തന പ്രസ്ഥാനം ക്രമേണ സ്റ്റേറ്റ് കോണ്‍ഗ്രസായി മാറി. അന്നൊക്കെ മന്നത്ത് പത്മനാഭന്‍ ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസിനെ ക്രിസ്ത്യന്‍ കോണ്‍ഗ്രസ് എന്നു വിളിച്ചാക്ഷേപിച്ചിരുന്നു. ടി.എം വര്‍ഗീസിനെപ്പോലെ പ്രഗത്ഭരായ പല ക്രിസ്ത്യന്‍ നേതാക്കന്മാരും കോണ്‍ഗ്രസിന്റെ തലപ്പത്തുണ്ടായിരുന്നതുകൊണ്ടാണ് ഇങ്ങനെ ഒരാക്ഷേപമുണ്ടായത്.

പ്രതിപക്ഷ നേതാവായ പി.ടി ചാക്കോയും അധികം താമസിയാതെ ഒരു ശക്തി കേന്ദ്രമായി. നിയമസഭയില്‍ പ്രതിപക്ഷത്ത് പട്ടം താണുപിള്ള, മുസ്ലിം ലീഗ് നേതാവ് സി.എച്ച് മുഹമ്മദ് കോയ എന്നിവരോടൊപ്പം സഹവാസം. ചാക്കോ കോണ്‍ഗ്രസിലെന്നു മാത്രമല്ല, കേരള രാഷ്ട്രീയത്തില്‍ തന്നെ ശ്രദ്ധാകേന്ദ്രമാവുകയായിരുന്നു.

ഇ.എം.എസ് സര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലിനെതിരെ കത്തോലിക്കാ സഭ എതിര്‍പ്പുമായി രംഗത്തെത്തിയതു പെട്ടെന്നായിരുന്നു. ആദ്യം അറച്ചു നിന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വം ശക്തമായി എതിര്‍പ്പുയര്‍ത്തിയിട്ടും സംസ്ഥാന നേതൃത്വം കത്തോലിക്കാ സഭയുടെ പ്രക്ഷോഭനീക്കവുമായി യോജിച്ചു. മുസ്ലിം ലീഗും കൂടെയെത്തി. ക്രിസ്ത്യന്‍ വിരോധമെല്ലാം മാറ്റിവെച്ച് മന്നത്ത് പത്മനാഭനും മുന്നിട്ടിറങ്ങി.

കെ.പി.സി.സി പ്രസിഡന്റായിക്കഴിഞ്ഞിരുന്ന ആര്‍. ശങ്കറും നിയമസഭാകക്ഷി നേതാവ് പി.ടി ചാക്കോയും തമ്മിലുണ്ടായിരുന്ന ഐക്യമാണ് വിമോചന സമരത്തിനു ആക്കം പകര്‍ന്ന പ്രധാന ഘടകം. ഒപ്പം മന്നത്തിന്റെ മികവാര്‍ന്ന നേതൃത്വവും ഒരു വലിയ പങ്കുവഹിച്ചു.

കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ പതനത്തോടെയാണ് വിമോചന സമരം അവസാനിച്ചത്. 1959 ജൂലൈ 31 -ാം തീയതി കേന്ദ്രം ഇ.എം.എസ് സര്‍ക്കാരിനെ പിരിച്ചു വിട്ടു.

പ്രതിപക്ഷത്ത് ഒന്നിച്ചിരുന്ന പരിചയം മുന്നണിയിലേയ്ക്കു നീണ്ടു. കോണ്‍ഗ്രസ് പി.എസ്.പി മുസ്ലിം ലീഗ് എന്നീ കക്ഷികളെ കൂട്ടുപിടിച്ച് അടുത്ത തെരഞ്ഞെടുപ്പിനിറങ്ങി. 1960 -ല്‍ അങ്ങനെ കോണ്‍ഗ്രസ് മുന്നണി ജയിച്ചു. പക്ഷെ മുഖ്യമന്ത്രിയായത് പി.എസ്.പി നേതാവ് പട്ടം താണുപിള്ള. ആര്‍. ശങ്കര്‍ ഉപമുഖ്യമന്ത്രിയും പി.ടി ചാക്കോ ആഭ്യന്തര മന്ത്രിയും. ചാക്കോ -ശങ്കര്‍ കൂട്ടുകെട്ടു ബലപ്പെട്ടു.

ശങ്കര്‍ ഉപമുഖ്യമന്ത്രിയായതിനെ തുടര്‍ന്ന് സി.കെ. ഗോവിന്ദന്‍ നായര്‍ കെ.പി.സി.സി അധ്യക്ഷനായി. ഇത് കോണ്‍ഗ്രസിലെ സമവാക്യങ്ങളൊക്കെയും തകര്‍ത്തു. മുസ്ലിം ലീഗിനെതിരെ കര്‍ശന നിലപാടെടുത്തു അദ്ദേഹം. ശങ്കറിനോടും ചാക്കോയോടും അത്ര ലോഹ്യത്തിലാവാനും അദ്ദേഹം കൂട്ടാക്കിയില്ല. സി.കെ.ജി ഗ്രൂപ്പ് പുതിയ ശക്തികേന്ദ്രമായി ഉയര്‍ന്നു.

ഇതിനിടയ്ക്കുണ്ടായ പീച്ചി സംഭവം പി.ടി ചാക്കോയുടെ പേരും കരുത്തും ചോര്‍ത്തി. പട്ടത്തെ പഞ്ചാബ് ഗവര്‍ണറായി കേന്ദ്ര സര്‍ക്കാര്‍ ഒതുക്കിയതിനേ തുടര്‍ന്ന് മുഖ്യമന്ത്രിയായ ശങ്കറും ചാക്കോയ്‌ക്കെതിരെ തിരിഞ്ഞു.

പീച്ചി സംഭവം ഗുരുതരമായപ്പോള്‍ കോണ്‍ഗ്രസില്‍ ചാക്കോയെ ഒറ്റപ്പെടുത്താനായി നീക്കം. നിര്‍ണായക ഘട്ടത്തില്‍ കോണ്‍ഗ്രസിലെ സവര്‍ണ മേധാവിത്വത്തിനെതിരെ ഉറച്ചു നിന്നു ആര്‍. ശങ്കറിനെ കെ.പി.സി.സി അധ്യക്ഷനാക്കാന്‍ വലിയ പോരാട്ടം നടത്തിയ ആളാണു ചാക്കോ. ശങ്കറും എതിര്‍ ക്യാമ്പിലായതോടെ ചാക്കോയുടെ പിന്തുണയൊക്കെയും പോയി.

എങ്കിലും പി.ടി ചാക്കോ ഒരു വികാരം തന്നെയായിരുന്നു അന്ന്. കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആവേശമുയര്‍ത്തുന്ന പേര്. പക്ഷെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുള്ള തിരിച്ചടികള്‍ അദ്ദേഹത്തിനു സഹിക്കാവുന്നതിലുമപ്പുറമായിരുന്നു.

ആഭ്യന്തര മന്ത്രിസ്ഥാനം രാജിവച്ചതോടെ ചാക്കോ ഒന്നുമല്ലാത്തവനായി. പാര്‍ട്ടിയിലും നിയമസഭാകക്ഷിയിലും ഒറ്റപ്പെട്ടു. കൂടെ 24 എം.എല്‍എമാരുണ്ട്. അവരെ പിടിച്ചു നിര്‍ത്താന്‍ നോക്കി. ഒഴിവുവന്ന കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മത്സരിക്കാനിറങ്ങി ചാക്കോ. 1964 ജൂണ്‍ 14 നു നടന്ന തെരഞ്ഞെടുപ്പില്‍ കെ.പി മാധവന്‍ നായരായിരുന്നു എതിര്. ശങ്കറും ചാക്കോയെ വിട്ട് ആ ഗ്രൂപ്പിന്റെ ഭാഗമായി. അവിടെയും ചാക്കോ പരാജയപ്പെട്ടു.

നിരാശയിലേയ്ക്കു വീണുപോയ ചാക്കോ പഴയ വക്കീല്‍ പണിയിലേയ്ക്കു തിരിഞ്ഞു. ഒരു കക്ഷിയെ കാണാന്‍ കോഴിക്കോട് കുറ്റ്യാടിയില്‍ പോകുന്ന വഴിക്ക് 1964 ആഗസ്റ്റ് ഒന്നാം തീയതി ചാക്കോ ഹൃദയസ്തംഭനം മൂലം മരിച്ചു. 49 -ാം വയസില്‍.

ചാക്കോയെ സ്‌നേഹിച്ചിരുന്നവര്‍ ഒന്നിച്ചു. അവര്‍ ശങ്കര്‍ മന്ത്രിസഭ്ക്കു ഭീഷണിയായി. പി.എസ്.പിയിലെ പി.കെ കുഞ്ഞ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് 15 കോണ്‍ഗ്രസുകാര്‍ പിന്തുണ നല്‍കി. പ്രതിപക്ഷവും സഹായിച്ചതോടെ ശങ്കര്‍ ഗവണ്‍മെന്റ് നിലംപരിശായി. കെ.എം. ജോര്‍ജ്, ആര്‍ ബാലകൃഷ്ണപിള്ള തുടങ്ങിയ 15 പേര്‍ കോണ്‍ഗ്രസ് വിട്ട് കേരളാ കോണ്‍ഗ്രസ് രൂപീകരിച്ചു. മന്നത്ത് പത്മനാഭന്‍ തന്നെയാണ് പുതിയ പാര്‍ട്ടിക്കു നാകരണം നടത്തിയത്.

പി.ടി ചാക്കോ എന്ന നേതാവിനെപ്പറ്റി പുസ്തകങ്ങളൊന്നും എഴുതപ്പെട്ടിട്ടില്ല. 49 -ാം വയസില്‍ പൊലിഞ്ഞ ആ ജീവിതം കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ തിളങ്ങുന്ന ഒരധ്യായമാണെങ്കിലും ചാക്കോയും തന്റെ കാലത്തെക്കുറിച്ചോ അന്നത്തെ രാഷ്ട്രീയത്തെക്കുറിച്ചോ ഒന്നുമെഴുതിയിരുന്നില്ല.

ഞായറാഴ്ച ചാക്കായുടെ മകനും കേരള കോണ്‍ഗ്രസ് വര്‍ക്കിങ്ങ് ചെയര്‍മാനുമായ പി.സി തോമസ് കോട്ടയത്ത് ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. പിതാവ് പി.റ്റി. ചാക്കോയെക്കുറിച്ചൊരു പുസ്തകം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് പുസ്തകം പ്രകാശനം ചെയ്തത്. ഉമ്മന്‍ ചാണ്ടിയും പി.ജെ ജോസഫും ചടങ്ങില്‍ പങ്കെടുത്തു.

പരി.ടി ചാക്കോയെക്കുറിച്ച് അങ്ങനെയെങ്കിലുമൊരു പുസ്തകം. പേര്, 'ചരിത്രം എന്നിലൂടെ'. പ്രസിദ്ധീകരണം - എന്‍.ബി.എസ്.

editorial
Advertisment