ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് മത്സരത്തിലും പതിവുപോലെ ജാര്‍വോ മൈതാനത്ത് അതിക്രമിച്ച് പ്രവേശിച്ചു. മത്സരത്തിന്റെ രണ്ടാം ദിനം ഇംഗ്ലണ്ട് ബാറ്റിങ്ങിനിടെയാണ് ഇത്തവണ ജാര്‍വോ കളത്തിലേക്ക് ഓടിക്കയറിയത്. ഇതോടെ മത്സരം അല്‍പനേരം തടസപ്പെടുകയും ചെയ്തു.
പന്തെറിയുന്ന ആംഗ്യം കാണിച്ച് ഓടിയെത്തിയ ഇയാള്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന ജോണി ബെയര്‍സ്‌റ്റോയുമായി കൂട്ടിയിടിക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് ഇയാളെ പിടിച്ചുമാറ്റിയത്. ലോർഡ്സിലും ലീഡ്സിലും സമാനമായ രീതിയിൽ ഇയാൾ ഗ്രൗണ്ടിൽ അതിക്രമിച്ച് കടന്നിരുന്നു. ഇതിന് പിന്നാലെ യോർക്‍ഷെയർ കൗണ്ടി, ലീഡ്സ് സ്റ്റേഡിയത്തിൽ ജാർവോയ്ക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തിയിരുന്നു.
ജാര്‍വോയുടെ അതിക്രമിച്ചുകടക്കല്‍ പതിവായതോടെ സുരക്ഷാ ജീവനക്കാര്‍ക്കെതിരെയും ആരാധക രോഷം ഉയര്‍ന്നുകഴിഞ്ഞു. ജാര്‍വോയെ പോലെയുള്ളവര്‍ താരങ്ങള്‍ക്ക് ഭീഷണിയാണെന്നും ഗ്രൗണ്ടില്‍ ഇറങ്ങുന്നതില്‍ നിന്ന് വിലക്കണമെന്നും ആരാധകര്‍ പറയുന്നു.