കോഴിക്കോട് : പന്തിരിക്കരയിലെ ഇര്‍ഷാദിന്റെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ഇടനിലക്കാരന്‍ ദുബായില്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയില്‍. കണ്ണൂര്‍ സ്വദേശിയായ ജസീലാണ് സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയിലുളളത്. കൊല്ലപ്പെട്ട ഇര്‍ഷാദിനെ സ്വര്‍ണ്ണക്കടത്തിന് വേണ്ടി സ്വാലിഹിന്റെ സംഘവുമായി ബന്ധപ്പെടുത്തിയത് ജസീലായിരുന്നു. എന്നാല്‍ നാട്ടിലെത്തിയ ശേഷം ഇര്‍ഷാദ് സ്വര്‍ണ്ണം മറ്റൊരു സംഘത്തിന് കൈമാറി.
ഇയാളെ തടങ്കലിലാക്കിയത് ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ നാസറെന്ന സ്വാലിഹിന്റെ സംഘമാണെന്നാണ് സൂചന. ഈ സംഘം ഇര്‍ഷാദിന്റെ അനുജനേയും നേരത്തെ തട്ടിക്കൊണ്ടു പോയിരുന്നു. സ്വര്‍ണ്ണം നഷ്ടപ്പെട്ടുവെന്ന് മനസിലായതോടെയാണ് സ്വര്‍ണ്ണം കൊടുത്തുവിട്ട സ്വാലിഹിന്റെ സംഘം ഇഷാദിനെ പരിചയപ്പെടുത്തിയ ജസീലിനെ തടങ്കലിലാക്കി. ഇതിന് ശേഷമാണ് സ്വാലിഹ് നാട്ടിലേക്ക് വന്നതും ഇഷാദിനെ തട്ടിക്കൊണ്ടുപോയതുമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. അറുപത് ലക്ഷം വില വരുന്ന സ്വര്‍ണ്ണമാണ് ഇര്‍ഷാദ് നാട്ടിലെത്തിച്ച ശേഷം മറ്റൊരു സംഘത്തിന് കൈമാറിയത്.
വിദേശത്തുള്ള പ്രതികളെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കാനുള്ള നടപടികള്‍ പൊലീസ് വേഗത്തിലാക്കിയിട്ടുണ്ട്. നഷ്ടപ്പെട്ട സ്വര്‍ണ്ണം വീണ്ടെടുക്കാന്‍ നാസര്‍ നാട്ടിലെത്തിയിരുന്നു. പന്തിരിക്കര ഇര്‍ഷാദ് കേസില്‍ മുഹമ്മദ് സ്വാലിഹ് എന്ന 916 നാസറാണ് മുഖ്യപ്രതിയെന്ന നിഗമനത്തില്‍ തന്നെയാണ് പൊലീസ്. സ്വര്‍ണ്ണം വീണ്ടെടുക്കാന്‍ ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതും വകവരുത്തിയതുമെല്ലാം, ആസൂത്രണം ചെയ്ത് നടപ്പാക്കിയത് താമരശ്ശേരി കൈതപ്പൊയില്‍ സ്വദേശി മുഹമ്മദ് സ്വാലിഹ് എന്ന 916 നാസറാണ്. ഇയാളുടെ സഹോദരന്‍ ഷംനാദ്, സുഹൃത്തായ ഉവൈസ് എന്നിവരും ആസൂത്രണത്തില്‍ മുഖ്യ പങ്കാളികളായി.
ഇവരുടെ അറസ്റ്റ് ആണ് ഇനി കേസ് അന്വേഷത്തില്‍ നിര്‍ണ്ണായകമാകുക. ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ച് ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയി. ഒടുവില്‍ ഇര്‍ഷാദ് മരിച്ച ശേഷം ജൂലൈ 19 ന്, ഇയാള്‍ വിദേശത്തേക്ക് തിരിച്ചുപോയെന്നാണ് പൊലീസിനുള്ള വിവരം. പ്രതികളില്‍ നിന്ന് രക്ഷപ്പെട്ട് ഇര്‍ഷാദ് ചാടിപ്പോയെന്ന് പറയപ്പെടുന്ന പുറക്കാട്ടിരി പാലത്തിന് സമീപത്തും നാസറിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി ചില ദൃക്‌സാക്ഷി മൊഴികളുണ്ട്.