ജസ്പ്രീത് ബുംറയം പുകഴ്ത്തി വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ ഇയാന്‍ ബിഷപ്പ്. അമൂല്യമായ താരമാണ് ബുംറയെന്നും തലമുറയില്‍ ഒരിക്കല്‍ മാത്രമേ ഇതുപോലെയുള്ള പ്രതിഭകളെ ലഭിക്കുകയുള്ളൂവെന്നും ആണ് ബിഷപ്പിന്റെ അഭിപ്രായം.
ബുംറയക്ക് അമിത ഭാരം നല്‍കി കരിയര്‍ ഇല്ലാതാക്കാന്‍ ഇന്ത്യ ശ്രമിക്കരുത്. ഇതു പോലെയൊരു ബൗളറെ എല്ലായ്‌പ്പോഴും ലഭിക്കില്ല. വളരെ അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന താരങ്ങളിലൊരാളാണ് അദ്ദേഹം. എല്ലാ ഫോര്‍മാറ്റിലും തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിപ്പിക്കുകയാണെങ്കില്‍ ബുംറ കുറേക്കാലം തങ്ങള്‍ക്കൊപ്പമുണ്ടാവുമെന്ന് ഇന്ത്യ സ്വപ്‌നം കാണേണ്ട. മനുഷ്യശരീരത്തിന് അതു അസാധ്യമാണ്. ബിഷപ്പ് പറയുന്നു.
വ്യത്യസ്ത ഫോര്‍മാറ്റുകളെ കീഴടക്കാന്‍ ശേഷിയുള്ള താരങ്ങള്‍ വളരെ കുറച്ചു പേര്‍ മാത്രമേയുള്ളൂ. ഈ ഗ്രൂപ്പില്‍ പെടുത്താവുന്ന കളിക്കാരനാണ് ബുംറ. വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്താല്‍ മാത്രമേ ബുംറയെ ദീര്‍ഘകാലത്തേക്കു ഇന്ത്യക്കു ലഭിക്കുകയുള്ളൂ. അദ്ദേഹത്തെപ്പോലുള്ളവരെ എപ്പോഴും ലഭിക്കില്ലെന്നും ബിഷപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
നിലവില്‍ മൂന്നു ഫോര്‍മാറ്റുകളും ടീം ഇന്ത്യയുടെ ഭാഗമാണ് ബുംറ. 2016ല്‍ ടി20, ഏകദിനം എന്നിവയില്‍ അരങ്ങേറിയ ബുംറ പക്ഷെ രണ്ടു വര്‍ഷം കഴിഞ്ഞ് 2018ലാണ് ടെസ്റ്റില്‍ ആദ്യമായി കളിച്ചത്. ഇപ്പോൾ മൂന്ന് ഫോർമാറ്റിലും ഇന്ത്യയുടെ നമ്പർ വൺ ബോളറാണ് ബുംമ്ര. ഇതിനൊപ്പം മുംബൈ ഇന്ത്യൻസിനു വേണ്ടിയും ബുംമ്ര ഐ പി എല്ലിൽ കളിക്കുന്നുണ്ട്.