തിരുവനന്തപുരം: തന്റെ മക്കളെ തട്ടിക്കൊണ്ടു പോകാന്‍ കെ സുധാകരന്‍ പണ്ട് പദ്ധതിയിട്ടിരുന്നുവെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍ വന്‍ വിവാദത്തിനാണ് വഴിവെച്ചത്. ഇപ്പോള്‍ മുഖ്യമന്ത്രിയുടെയും കെപിസിസി അധ്യക്ഷന്റെയും ആരോപണ പ്രത്യാരോപണങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അഡ്വ. ജയശങ്കര്‍.
ഇതൊക്കെ അരനൂറ്റാണ്ടിന് മുമ്പ് നടന്ന് പോയ കാര്യങ്ങളാണ്. വല്ല ഓര്‍മ്മകുറിപ്പും എഴുതുമ്പോള്‍ രണ്ട് പേര്‍ക്കും ഇതെല്ലാം പറയാം. അതില്‍ തകരാര്‍ ഒന്നുമില്ല. മനോരമ വാരികയെന്ന് പറഞ്ഞാല്‍ നമുക്ക് അറിയാം. പൈങ്കിളിയാ. പരമ പൈങ്കിളി .
ഒരു ആഴ്ച്ചയില്‍ വിഡി സതീശന്‍ ആയിരുന്നെങ്കില്‍ അടുത്ത ആഴ്ച്ച വീണയും മുഹമ്മദ് റിയാസും ആയിരുന്നു. അതുകഴിഞ്ഞ് മുഖ്യമന്ത്രിയുടെ വീട്ടിലെ പാചകക്കാരനായിരുന്നു.
മുഖ്യമന്ത്രിയുടെ ഇഷ്ടപ്പെട്ട ഭക്ഷണം ചൂരയല്ല, ആവോലിയാണ് എന്ന ചരിത്രപരമായ വെളിപ്പെടുത്തലുണ്ടായിരുന്നു. അതില്‍ തന്നെ മനസിലാക്കാം വാരികയുടെ നിലവാരം. എന്നാല്‍ നമുക്ക് വേണ്ടത് പിണറായിയുടെ ഭരണത്തെകുറിച്ചാണ്.
മനോരമയില്‍ ആകെ വിശ്വാസത്തിലെടുക്കുന്നത് ചരമക്കോളം മാത്രമാണ്. ഇതിലൊക്കെ മുഖ്യമന്ത്രി മറുപടി പറയേണ്ട ആവശ്യം എന്താണ്. സംസ്ഥാനത്തെ സാഹചര്യം എന്താണ്. വൈറസ് ബാധിച്ച് ആളുകള്‍ മരണപ്പെടുകയാണ്.
വാക്‌സിനേഷന്‍ കൃത്യമായി നടക്കുന്നില്ലെന്നും മരണസംഖ്യ കൃത്യമായി പറയുന്നില്ലായെന്നതും അടക്കമുള്ള ജനങ്ങളെ ബാധിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. സാമ്പത്തിക പ്രതിസന്ധിയുണ്ട്.
മനുഷ്യര്‍ നട്ടംതിരിയുന്ന കാലത്ത് ഈ കെപിസിസി പ്രസിഡണ്ടും മുഖ്യമന്ത്രിയും എഴുത്താശാന്‍ കാലത്തെ കാര്യങ്ങള്‍ പറയുന്നതുകൊണ്ട് എന്ത് പ്രയോജനമാണുള്ളത്.