ലാബ് ടെക്നീഷ്യൻ സംഗീതമൊരുക്കി; ഡോക്ടർ പാടി, സഹജീവികൾക്കീ സംഗീത സമർപ്പണം.

New Update

പാലാ: സമൂഹത്തെ രക്ഷിക്കാൻ കോവിഡിനെതിരെ നിരന്തരം പോരാടുന്ന സഹപ്രവർത്തകരെ മനസ്സിൽ കണ്ട് ഡോ.മീരാ സൂസൻ വർഗീസ് ഹൃദയരാഗം മീട്ടി; "ജീവനം , അതിജീവനം, രണപാതയിൽ നവദീപകം: ......
പാട്ടിന് വയലിനിൽ പക്കമൊരുക്കി ഇതിന്റെ സംഗീത സംവിധായകൻ കൂടിയായ കെ.എസ്. ശ്യാം.

Advertisment

publive-image

മഹാമാരിക്കെതിരെ പോരാടുന്ന മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും സമർപ്പിച്ച ഈ ഗാനോപഹാരം ഇന്നലെ റിലീസ് ചെയ്തപ്പോൾ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി.

പാലാ ഉള്ളനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഒപ്പം മുത്തോലി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഡോക്ടറും ഒപ്പം ഗായികയുമായ മീരാ സൂസനും പാലാ ജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യനും (എസ്.ടി.എൽ.എസ്) ഒപ്പം വയലിനിസ്റ്റുമായ കെ.എസ്. ശ്യാമും ചേർന്നാണ് ഈ അതിജീവന സംഗീതമൊരുക്കിയത്.

" കോവിഡിനെതിരെ പ്രവർത്തിക്കുന്ന സഹപ്രവർത്തകർക്കായി തങ്ങൾക്ക് ഈശ്വരൻ തന്ന കല കൊണ്ട് എന്തെങ്കിലും ചെയ്യണമെന്ന് തുടക്കം മുതലേ ചിന്തിച്ചിരുന്നു. അങ്ങനെയാണ് ഈ പാട്ട് പിറന്നത്. " ഡോ.മീരയും ശ്യാമും പറഞ്ഞു.

ശ്യാമിന്റെ ബന്ധുകൂടിയായ ഇന്ത്യൻ നേവി ഉദ്യോഗസ്ഥൻ സന്ദീപാണ് ഗാനരചന നിർവ്വഹിച്ചത്. ശ്യാമിന്റെ ഈണത്തിൽ ഡോ.മീരയുടെ പാട്ട് കോട്ടയത്തെ ഒരു സ്റ്റുഡിയോയിൽ റിക്കാർഡ് ചെയ്തു. തുടർന്ന് സമൂഹമാധ്യമങ്ങളിൽ അവതരിപ്പിച്ചു.

സ്കൂൾ-കോളജ് കലോത്സവങ്ങളിലെ മിന്നും പാട്ടുകാരിയായിരുന്ന ഡോ.മീര കാഞ്ഞിരപ്പള്ളി കോക്കാട്ടുമുണ്ടയിൽ കുടുംബാംഗമാണ്. ഭർത്താവ് ഡോ.വിക്ടർ ജോസ് കാരക്കോണം മെഡിക്കൽ കോളജിൽ സർജൻ. 3 വയസ്സുകാരൻ ജോസ് മകൻ.

രാമപുരം അമനകര കായത്തിൽ പറമ്പിൽ കുടുംബാംഗമായ ശ്യാം 10 വർഷമായി വയലിൻ വാദന രംഗത്തുണ്ട്. ഭാര്യ രാജലക്ഷ്മി. മകൾ 4 വയസ്സുകാരി ശ്രിദ്ധ.

സഹപ്രവർത്തകർക്കായുള്ള ഇവരുടെ ഗാന സമർപ്പണത്തിന് ആരോഗ്യ വകുപ്പ് സംസ്ഥാന -ജില്ലാ അധികാരികൾ അനുമോദനങ്ങൾ അറിയിച്ചു.പാട്ടു കേട്ട ഉടൻ ജോസ്.കെ.മാണി എം.പി.യും മാണി.സി. കാപ്പൻ എം.എൽ.എ.യും ഇരുവർക്കും അഭിനന്ദനങ്ങൾ ചൊരിഞ്ഞു.

Advertisment