1972ല്‍ ജോ ബൈഡന് അഭിനന്ദനമറിയിച്ച് മുംബൈയിലെ 'ബൈഡന്‍' കത്തെഴുതി; മുംബൈയില്‍ അഞ്ച് 'ബൈഡന്‍മാര്‍' ഉണ്ടെന്ന് ജോ ബൈഡന്‍ തിരിച്ചറിഞ്ഞത് പിന്നീട്; കമല ഹാരിസിന് മാത്രമല്ല ജോ ബൈഡനുമുണ്ട് ഇന്ത്യന്‍ ബന്ധം !

New Update

publive-image

വാഷിംഗ്ടണ്‍: 1972ല്‍ യുഎസിലെ ഏറ്റവും പ്രായം കുറഞ്ഞ സെനറ്ററായി ജോ ബൈഡന്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് ലഭിച്ച ആദ്യത്തെ കത്തുകളിലൊന്ന് മുംബൈയില്‍ നിന്നായിരുന്നു. കത്തയച്ച ആളുടെ പേരിന്റെ അവസാനവും ബൈഡന്‍ എന്നായിരുന്നു. അഞ്ചു വര്‍ഷം മുമ്പ് അഞ്ച് 'ബൈഡന്‍മാര്‍' ഉണ്ടെന്ന് ജോ ബൈഡന്‍ മനസിലാക്കി. എന്നാല്‍ അവര്‍ ആരാണെന്ന് ഇദ്ദേഹം ഇതുവരെ തേടി പോയിട്ടില്ല.

Advertisment

അന്ന് മുംബൈയിലെ ബൈഡന്‍ അയച്ച കത്തില്‍ മുഴുവന്‍ സെനറ്ററായി ജോ ബൈഡന്‍ തിരഞ്ഞെടുക്കപ്പെട്ടതിന്റെ അഭിനന്ദനമായിരുന്നു. കൂടെ ഒരു കാര്യവും എഴുതി. 'നമ്മള്‍ തമ്മില്‍ ബന്ധ'മുണ്ടെന്ന് !

അന്ന് 29 വയസ് മാത്രം പ്രായമുണ്ടായിരുന്ന ജോ ബൈഡന് മുംബൈയിലെ തന്റെ 'ബന്ധു'വിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ രാഷ്ട്രീയത്തിലെ തിരക്കും കുടുംബപരമായ ചില പ്രശ്‌നങ്ങളും മൂലം ജോ ബൈഡന് അതിന് സാധിച്ചില്ല.

എന്നാല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന് അത് മറക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. എപ്പോഴൊക്കെ ഇന്ത്യക്കാരെയും ഇന്ത്യന്‍ നേതാക്കളെയും കാണുമ്പോള്‍ ജോ ബൈഡന്‍ മുംബൈയിലെ ബൈഡന്റെ കഥയും പറയും.

2013 ജൂലൈ 24ന് തന്റെ പ്രഥമ ഇന്ത്യ സന്ദര്‍ശനവേളയില്‍ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനെ അഭിസംബോധന ചെയ്തപ്പോഴും ജോ ബൈഡന്‍ ഇക്കാര്യം പറഞ്ഞിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭാഗമായോ മറ്റോ ഇന്ത്യയിലെത്തി ജോലി ചെയ്തിരുന്ന പൂർവികരുടെ പിൻഗാമികളാകാം താനും മുംബൈയിൽനിന്നുള്ള ബൈഡനുമെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.

കുറച്ചു വർഷങ്ങൾക്കുശേഷം വാഷിങ്ടൻ ഡിസിയിൽ നടത്തിയ പ്രസംഗത്തിൽ ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന തങ്ങളുടെ പൂർവികർ ഒന്നാണെന്ന് ബൈഡൻ പറഞ്ഞു. തങ്ങളുടെ പൂര്‍വ പിതാമഹന്‍ 1848ല്‍ ഈസ്റ്റ് ഇന്ത്യാ ടീ കമ്പനിയില്‍ ബ്രിട്ടീഷ് ക്യാപ്റ്റനായിരുന്നെന്നും പിന്നീട് ഒരു ഇന്ത്യക്കാരിയെ വിവാഹം ചെയ്ത് ഇന്ത്യയില്‍ സ്ഥിരതാമസമാക്കുകയായിരുന്നുവെന്നുമായിരുന്നു ബൈഡന്‍ അന്ന് പറഞ്ഞിരുന്നത്.

വാഷിംഗ്ടണില്‍ യുഎസ് ഇന്ത്യന്‍ ബിസിനസ് കൗണ്‍സില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ വച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ മുംബൈയിലെ അഞ്ച് ബൈഡന്‍മാരുടെ പേരുകള്‍ ജോ ബൈഡന് കൈമാറിയിരുന്നു.

വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിനൊപ്പം വാര്‍ത്തകളില്‍ ഇടം നേടുകയാണ് ഇപ്പോള്‍ ജോ ബൈഡന്റെ ഇന്ത്യന്‍ ബന്ധവും !

Advertisment