ഇടുക്കി: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫിന്‍റെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കാൻ അന്വേഷണസംഘം കട്ടപ്പനയിലെത്തി. ജോളിയുടെ അച്ഛനമ്മമാരെയും സഹോദരങ്ങളെയും അന്വേഷണസംഘം കണ്ട് മൊഴി രേഖപ്പെടുത്തുകയാണിപ്പോൾ.
സിഐ ബിനീഷ് കുമാർ, എസ്ഐ ജീവൻ ജോർജ്ജ് എന്നിവരടങ്ങിയവരാണ് കട്ടപ്പനയിൽ എത്തിയിരിക്കുന്നത്. കൂടത്തായി കേസിൽ വഴിത്തിരിവായി കൊലപാതകങ്ങളിൽ വിശദമായ അന്വേഷണം വേണമെന്ന് ആദ്യം റിപ്പോർട്ട് നൽകിയത് സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ജീവൻ ജോർജാണ്.
ആദ്യം അന്വേഷണസംഘം ജോളിയുടെ കുടുംബവീട്ടിലാണ് എത്തിയത്. ജോളിയുടെ അച്ഛനമ്മമാരും മൂത്ത സഹോദരിയുമാണ് ഇവിടെയുള്ളത്. ഇവരുടെ മൊഴി എടുത്ത ശേഷം സമീപത്തുള്ള സഹോദരൻ നോബിയെ അന്വേഷണ സംഘം കാണും. കട്ടപ്പനയിലെ കുടുംബവീടിന് ഏതാണ്ട് രണ്ട് കിലോമീറ്റർ അകലെയാണ് നോബിയുടെ വീട്. പിന്നീട് തടിയമ്പാട്, മുരിക്കാശ്ശേരി, രാജകുമാരി എന്നിവിടങ്ങളിൽ ജോളിയുടെ മറ്റ് സഹോദരങ്ങളുണ്ട്. ഇവരുടെ മൊഴിയും രേഖപ്പെടുത്തും.
എന്നാണ് ജോളി അവസാനം കുടുംബവീട്ടിലെത്തിയത്, എന്താണ് അന്ന് ജോളി പറഞ്ഞത് എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷണ സംഘം ആദ്യം ചോദിച്ചറിയുക. ജോളിക്ക് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നെന്ന് അവർ അറസ്റ്റിലായ ദിവസം തന്നെ അച്ഛൻ ജോസഫ് പറഞ്ഞിരുന്നതാണ്. തിരുവോണദിവസമാണ് അവസാനം ജോളി കട്ടപ്പനയിൽ വന്നത്. അന്നും പണം വാങ്ങിയാണ് ജോളി മടങ്ങിയത്.