കോഴിക്കോട് : കൂടത്തായി മരണപരമ്പരയില്‍ ജോളിയുടെ കണ്‍മുന്നില്‍ നടന്ന സിലിയുടെ മരണം വിവരിയ്ക്കുമ്പോള്‍ ജോളിയുടെ മുഖത്ത് ഒരു ഭാവഭേദവുമില്ല. മരണം ഉറപ്പാക്കാനായി സിലിയെ ആശുപത്രിയലെത്തിക്കുന്നത് ജോളി തന്ത്രപൂര്‍വം വൈകിച്ചു
താമരശ്ശേരിയിലെ ദന്താശുപത്രിയില്‍ കുഴഞ്ഞുവീണ സിലിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാന്‍ സഹോദരന്‍ സിജോ ഉള്‍പ്പെടെ ശ്രമിച്ചെങ്കിലും ജോളി തന്ത്രപൂര്‍വം വൈകിച്ചുവെന്ന് പറയുന്നു. അപസ്മാരമാകാമെന്നു പറഞ്ഞ് ഭര്‍ത്താവ് ഷാജു പുറത്തുപോയി ഗുളിക വാങ്ങിക്കൊണ്ടു വരുന്നതുവരെ സിലി അതേ അവസ്ഥയില്‍ കിടന്നു.
ജോളി സ്വന്തം കാറില്‍ ഡ്രൈവ് ചെയ്താണ് ഓമശ്ശേരിയിലെ ആശുപത്രിയിലേക്കു കൊണ്ടു പോയത്. തൊട്ടടുത്ത താലൂക്ക് ആശുപത്രിയിലോ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലോ കൊണ്ടുപോകാമെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞിട്ടും കൂട്ടാക്കിയില്ല.
സംസ്ഥാന പാതയിലൂടെ പോയാല്‍ 7 കിലോമീറ്റര്‍ കൊണ്ട് എത്തേണ്ട ഓമശ്ശേരിയിലേക്ക് വളഞ്ഞ വഴി ചുറ്റി 10 കിലോമീറ്ററിലേറെ സഞ്ചരിച്ചാണ് എത്തിച്ചത്. ആശുപത്രിയില്‍വച്ച് പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കിയതും ജോളിയുടെ കടുത്ത സമ്മര്‍ദത്തെത്തുടര്‍ന്നാണെന്ന് സിലിയുടെ ബന്ധുക്കള്‍ അന്വേഷണ സംഘത്തെ അറിയിച്ചു. ആശുപത്രിയിലെത്തും മുന്‍പ് സിലി മരിച്ചെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
തളര്‍ന്നിരിക്കുകയായിരുന്ന സിജോയോട് പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാന്‍ ഒപ്പിട്ടു കൊടുക്കാന്‍ വാശി പിടിച്ചെന്ന പോലെ ജോളി ആവശ്യപ്പെട്ടു. സിലിയുടെ സ്വര്‍ണം ഏറ്റുവാങ്ങണമെന്നും നിര്‍ദേശിച്ചു. സിജോ ഒന്നിനും വയ്യെന്നു പറഞ്ഞ് അവിടെത്തന്നെ ഇരുന്നതിനാല്‍ ഷാജുവാണ് പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാന്‍ ഒപ്പിട്ടു നല്‍കിയത്. സ്വര്‍ണം ജോളി ഏറ്റുവാങ്ങുകയും ചെയ്തു.
രേഖകളിലെല്ലാം സിജോയുടെ പേരു വരുത്തുന്നതിലൂടെ സംശയം ഒഴിവാക്കാനാണ് ജോളി ലക്ഷ്യമിട്ടതെന്നും പറയുന്നു.