കോട്ടയം: പാലാ ഉപതരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥിയെ ചർച്ച ചെയ്തു കണ്ടെത്തുമെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവ് ജോസ് കെ. മാണി. അനുയോജ്യമായ തീരുമാനം ഉടനുണ്ടാകുമെന്നും ജോസ് കെ. മാണി പറഞ്ഞു.
സ്ഥാനാർഥിയെ സംബന്ധിച്ചു പാർട്ടിക്കുള്ളിൽ യോഗം വിളിച്ചുകൂട്ടി സമവായത്തിലൂടെ തീരുമാനമെടുക്കും. സെപ്റ്റംബർ അവസാനം തെരഞ്ഞെടുപ്പ് നടക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം അപ്രതീക്ഷിതമല്ല.
കേരള കോണ്‍ഗ്രസിലെ ഭിന്നത തെരഞ്ഞെടുപ്പിൽ പ്രശ്നമാകില്ല. പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത് അനുയോജ്യമായ തീരുമാനം ഉണ്ടാകുമെന്നും ജോസ് കെ. മാണി പറഞ്ഞു. പാല ഉപതെരഞ്ഞെടുപ്പിൽ കുഴപ്പങ്ങളൊന്നും ഉണ്ടാകില്ലെന്നും ജോസ് പ്രതീക്ഷ പ്രകടിപ്പിച്ചു.
കെ.എം. മാണിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന പാലാ നിയമസഭാ മണ്ഡലത്തിലേക്ക് സെപ്റ്റംബർ 23നാണ് ഉപതെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ 27നായിരിക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
ബുധനാഴ്ച മുതൽ സെപ്റ്റംബർ നാലുവരെ നാമനിർദേശ പത്രിക സമർപ്പിക്കാം. അഞ്ചിന് സൂക്ഷമ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏഴാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.