ഇന്ത്യയിലെ ഏറ്റവും ഉന്നതനായ ഇടതുപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണെന്നും പ്രതിപക്ഷനേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും നടനും സംവിധായകനുമായ ജോയ് മാത്യൂ.
മനുഷ്യനന്മക്കായും പുരോഗമന ആശയങ്ങൾക്കായും പ്രവർത്തിക്കുന്നവരാണ് ഇടതുപക്ഷമെന്നും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഈ ദൗത്യം ചെയ്യുന്നില്ലെന്നും ജോയ്മാത്യൂ ഒരു അഭിമുഖത്തിൽ പറഞ്ഞു.
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഏറ്റവും മികച്ച പ്രകടനമാണ് നടത്തിയത്. സ്പ്രിൻക്ലർ, ആഴക്കടൽ കരാർ, ബ്രൂവറി അടക്കമുള്ള 14ഓളം കാര്യങ്ങളിൽ ചെന്നിത്തലക്ക് മുമ്പിൽ സർക്കാരിന് പിന്തിരിഞ്ഞ് ഓടേണ്ടി വന്നു.
കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് എൽ.ഡി.എഫിന് ഇതുപോലെ ഒരു വിഷയവും ഉയർത്താനായില്ല. ചെന്നിത്തലയെ മാധ്യമങ്ങൾ അവഗണിച്ചുവെന്നും കോമാളിയായി ചിത്രീകരിച്ചെന്നും ജോയ് മാത്യൂ അഭിപ്രായപ്പെട്ടു.
കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ബിംബാരാധനയാണെന്നും ബുദ്ധി ജീവികൾ ഇടതുപക്ഷത്തെ തിരുത്തുന്നില്ലെന്നും ജോയ് മാത്യൂ കൂട്ടിച്ചേർത്തു.