കോഴിക്കോട് : പൊന്നാമറ്റം കുടുംബത്തിലെ 6 മരണങ്ങളിൽ അഞ്ചിലും പോസ്റ്റ്‌മോര്‍ട്ടം നടന്നില്ല . പോസ്റ്റ്‌മോര്‍ട്ടം നടക്കുകയും സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തിട്ടും റോയിയുടെ മരണത്തിലെ അന്വേഷണം വർഷങ്ങളോളം നിലച്ചു .
ഓരോ മരണത്തിലും പോസ്റ്റ്മോർട്ടവും അന്വേഷണവും നടക്കുന്നത് കുടുംബത്തിന് അഭിമാനക്ഷതമായി മറ്റു ബന്ധുക്കൾ കരുതി. സംശയകരമായ ഓരോ കേസിലും അന്വേഷണം നടത്താൻ ബാധ്യതയുള്ള പൊലീസ് ബന്ധുക്കളുടെ താൽപര്യക്കുറവ് സൗകര്യപൂർവം ഉപയോഗിച്ചു.കൊലപാതകം നടത്തുന്നതിലെ വൈദഗ്ധ്യം, സംശയങ്ങൾ ഉന്നയിച്ചവരെ ഒതുക്കുന്നതിലും മുഖ്യപ്രതി ജോളി പുലർത്തി.ഈ മൂന്നു കാരണങ്ങളായിരുന്നു റോയിയുടെ മരണത്തില്‍ അന്വേഷണം നടക്കാതിരിക്കാന്‍ കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം .
ടോമും അന്നമ്മയും മാത്യുവും ഹൃദയാഘാതം മൂലം മരിച്ചെന്ന് വരുത്തിത്തീർക്കാൻ ജോളിക്ക് എളുപ്പം സാധിച്ചു. ഛർദിക്കുന്നതൊഴികെ മറ്റു ലക്ഷണങ്ങളൊന്നുമില്ലാത്തതിനാൽ കാര്യമായ സംശയമൊന്നും ഉയർന്നില്ല. ഏറെ ആസൂത്രണം ചെയ്തു നടപ്പാക്കിയ മാത്യു മഞ്ചാടിയിലിന്റെ കൊലപാതകത്തിൽ ഒരുപക്ഷേ ജോളി പിടിക്കപ്പെടേണ്ടതായിരുന്നു.
ശുചിമുറിയിൽ കുഴഞ്ഞുവീണ് ആശുപത്രിയിലേക്കുള്ള വഴിയിൽ മരിച്ച റോയ് തോമസിന്റെ ശരീരത്തിൽ സയനൈഡിന്റെ അംശമുണ്ടായിരുന്നെന്ന് അന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ അഡീഷനൽ പ്രഫസർ ഡോ. ആർ. സോനു രേഖപ്പെടുത്തിയിരുന്നു.
സയനൈഡിന്റെ പ്രത്യേക ഗന്ധം തിരിച്ചറിയാൻ കഴിവുണ്ടായിരുന്ന ഇവർ സംശയമില്ലാതെ തന്നെ ഇതു വ്യക്തമാക്കിയെങ്കിലും രാസപരിശോധനാ ഫലം വന്നത് 5 വർഷത്തിനു ശേഷം 2016 ലാണ്. അന്ന് ഡോക്ടറുടെ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കാര്യമായ അന്വേഷണം നടത്തിയിരുന്നെങ്കിൽ തുടർന്നുണ്ടായ മരണങ്ങളെങ്കിലും ഒഴിവാക്കാമായിരുന്നു.
സിലിക്ക് ഗർഭകാലത്ത് ചിക്കൻപോക്സ് വന്നതു കുഞ്ഞിനെ ബാധിച്ചെന്ന പ്രചാരണം കാര്യമായി നടന്നു. വീട്ടിലെ ആദ്യകുർബാന ചടങ്ങിനിടെ ഇറച്ചിക്കറിയിൽ മുക്കിയ ബ്രെഡ് കഴിച്ച് അബോധാവസ്ഥയിലായ ആൽഫൈൻ ആദ്യം തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുമായി 3 ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് മരിച്ചത്. പൊന്നാമറ്റം കുടുംബമോ സിലിയുടെ കുടുംബമോ പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ടില്ല.
ഡെന്റൽ ക്ലിനിക്കൽ കുഴഞ്ഞുവീണു മരിച്ച സിലിയുടെ കേസിൽ സംശയമൊഴിവാക്കാൻ പ്രതികൾക്ക് സഹായകമായത് നേരത്തേ നടത്തിയ 2 കൊലപാതക ശ്രമങ്ങൾ തന്നെ. 2 തവണയും അബോധാവസ്ഥയിലാവുകയും കാരണം കണ്ടെത്താനാവാതെ ആശുപത്രിയിൽ നിന്നു വിട്ടയയ്ക്കുകയും ചെയ്ത സിലിക്ക് കാര്യമായ എന്തോ അസുഖമായിരുന്നെന്നു തന്നെ ബന്ധുക്കൾ കരുതി.
മദ്യത്തിൽ സയനൈഡ് നൽകിയ ശേഷം നിശ്ചലനായെന്ന് ബോധ്യമായാണ് അയൽക്കാരെ വിളിച്ചത്. എന്നാൽ ആളുകൾ എത്തി കുലുക്കി വിളിച്ചപ്പോൾ മാത്യു ഞരങ്ങി. അവ്യക്തമായി എന്തോ പറയുകയും ചെയ്തു. ഇതോടെ അടുക്കളയിലേക്കു വലിഞ്ഞ ജോളി പിന്നീട് സ്വീകരണ മുറിയിലേക്കു വന്നതേയില്ല.
ആശുപത്രിയിലേക്ക് കൊണ്ടുപോയിക്കഴിഞ്ഞും പലരും ജോളിയെ അന്വേഷിച്ചെങ്കിലും കണ്ടില്ല. എന്നിട്ടും ‘എൻഐടി അധ്യാപിക’യായ, കുലീനമായി പെരുമാറുന്ന ജോളിയെ സംശയിക്കാൻ ആർക്കും കഴിഞ്ഞുമില്ല.- കോഴിക്കോട് റൂറൽ എസ്പി പറയുന്നു .