കോഴിക്കോട്: നേതാക്കൾ തെക്കുവടക്ക് നടന്ന് താനാണ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നതെന്ന് പറയാതെ സ്വന്തം തട്ടകത്തിൽ പാർട്ടിയുടെ വിജയം ഉറപ്പാക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ.
സർക്കാരിന്റെ തെറ്റുക്കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് യു ഡി എഫ് വേട്ടർമാരെ സമീപിക്കുക. ബി ജെ പിയേക്കാൾ വർഗീയമായാണ് സി പി എം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഭരണ തുടർച്ചയ്‌ക്ക് സി പി എം മതങ്ങളെ തമ്മിലടിപ്പിക്കരുത്. ആർ എസ് എസുകാരന്റെ അതേ പ്രവർത്തി സി പി എമ്മുകാരൻ ചെയ്യരുത്. ബി ജെ പിയുടെ വർഗീയ അജണ്ട പിണറായി ഇവിടെ നടപ്പാക്കുകയാണ്. ഒരു സഭാ അദ്ധ്യക്ഷന് എതിരെ സ്വർണക്കടത്ത് കേസിൽ അവിശ്വാസം കൊണ്ടുവരുന്നത് രാജ്യത്ത് ഇതാദ്യമാണ്. കളളക്കടത്തിന് കൂട്ട് നിന്നതിനാണ് അദ്ദേഹത്തിനെതിരെ അവിശ്വാസം കൊണ്ടു വന്നിരിക്കുന്നത്. ശിവശങ്കരൻ ജയിലിൽ കിടക്കുന്നത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിലാണ്. സ്വർണക്കടത്ത്, അഴിമതി എന്നിവയിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന സർക്കാരാണ് നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടി സമിതി വന്നത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. സി പി എമ്മിന്റെ ഔദ്യോഗിക കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ല. പക്ഷേ സി പി എം കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നു. സ്ഥാനാർത്ഥി നിർണയം നടന്നില്ല. ആരും ഒന്നും തീരുമാനിച്ചിട്ടുമില്ല. സ്ഥാനാർത്ഥികളെ സംബന്ധിച്ച് പുറത്തു വരുന്ന മറ്റെല്ലാ വാർത്തകളും ഭാവന മാത്രമാണെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
നേതാക്കൾ സ്വന്തം തട്ടകത്തിൽ ജയം ഉറപ്പാക്കുകയാണ് വേണ്ടത്. വടകരക്ക് പുറത്ത് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് താൻ പറഞ്ഞത് തന്റെ മണ്ഡലത്തിന് കീഴിൽ വിജയം ഉറപ്പാക്കാൻ വേണ്ടിയാണെന്നും മുരളീധരൻ പറഞ്ഞു.