തിരുവനന്തപുരം: കോവിഡ് കാലത്ത് ഡി.വൈ.എഫ്.ഐ ഏറ്റെടുത്ത പ്രവർത്തനങ്ങൾക്ക് മുമ്പിൽ കോൺഗ്രസ് നിശ്ചലരായിപോയെന്ന് കെ. സുധാകരൻ എം.പി. ഇരിക്കൂറിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ വന്ന പോരായ്മകൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത് സർക്കാരിന്റെ പോരായ്മകൾ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചില്ല. പത്രമാധ്യമങ്ങളിലൂടെ സ്വർണ്ണക്കടത്തും മറ്റും അറിയുന്നത് 40 ശതമാനത്തോളം പേർ മാത്രമാണ്.
ജനങ്ങളിലേക്കെത്താൻ സി.പി.ഐ.എം തന്ത്രപരമായി പരിഹാരം കണ്ടെത്തി. കോവിഡ് ഘട്ടത്തിൽ ഒരുപാട് വളണ്ടിയർമാരെ ഉണ്ടാക്കി അവരിലൂടെ കിറ്റും മരുന്നും പെൻഷനും വിതരണം ചെയ്തു.
ഡിവൈഎഫ്‌ഐയുടെ കുട്ടികൾക്ക് മാത്രമാണ് വളണ്ടിയർ കാർഡ് നൽകിയത്. അവർ വീടുകളിലെത്തി. വളരെ പ്ലാൻ ചെയ്ത ഈ പ്രവർത്തനത്തിന് മുന്നിൽ നമ്മൾ നിശ്ചലരായെന്ന് സുധാകരൻ പറഞ്ഞു.