തിരുവനന്തപുരം: കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചുവെന്ന കേസിൽ വൻ വഴിത്തിരിവ്. അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ. പതിമൂന്ന് കാരൻറെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയിൽ അറിയിച്ചു.
പരാതിക്ക് പിന്നിൽ പരപ്രേരണയില്ലെന്നും റിപ്പോർട്ടിലുണ്ട്. കണ്ടെത്തലുകൾ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമെന്നും അന്വേഷണസംഘം സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.
പതിമൂന്നുകാരനെ മൂന്ന് വർഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന പരാതിയിലാണ് കടയ്ക്കാവൂർ പൊലീസ് കുട്ടിയുടെ അമ്മയെ കഴിഞ്ഞ ഡിസംബർ 28ന് അറസ്റ്റ് ചെയ്തത്. വ്യക്തിപരമായ വിരോധങ്ങൾ തീർക്കാൻ മുൻ ഭർത്താവ് മകനെക്കൊണ്ട് കള്ള മൊഴി നൽകിപ്പിച്ചതാണെന്നായിരുന്നു സ്ത്രീയുടെ വാദം.
എന്നാൽ മകനെ ഉപയോഗിച്ച് കള്ള പരാതി നൽകിയിട്ടില്ലെന്നും ഒരു കുട്ടിയിലും കാണാൻ ആഗ്രഹിക്കാത്ത വൈകൃതങ്ങൾ മകനിൽ കണ്ടെന്നും ഇതിനെ തുടർന്നാണ് പൊലീസിൽ വിവരം അറിയിച്ചത് എന്നുമായിരുന്നു സ്ത്രീയുടെ മുൻ ഭർത്താവിൻറെ വാദം.
അമ്മയ്ക്കെതിരായ പരാതി വ്യാജമാണെന്നായിരുന്നു യുവതിയുടെ ഇളയ മകൻറെ നിലപാട്. അതേസമയം പീഡിപ്പിച്ചെന്ന അനിയൻറെ മൊഴിയിൽ ഉറച്ച് നിൽക്കുന്നെന്നായിരുന്നു മൂത്ത സഹോദരൻ പറഞ്ഞത്. ഇതായിരുന്നു പോലീസിനെയും കുഴപ്പിച്ചത്.
തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിച്ചത്. കുട്ടി പറഞ്ഞത് കളവാണെന്ന് കണ്ടെത്തിയ സംഘം പക്ഷേ ഇതിനുപിന്നിൽ ഭർത്താവാണോ എന്നു ഉറപ്പിക്കുന്നില്ല. കുട്ടി സ്വയം ഇക്കാര്യങ്ങൾ പറഞ്ഞതാണെന്ന നിഗമനത്തിൽ കൂടുതൽ ദുരൂഹത ഇനിയും ഉണ്ട്.