മൈസൂരു: അവിനാശി അപകടത്തിന്റെ നടുക്കം വിട്ടുമാറും മുമ്പേ വീണ്ടും ബസ് അപകടത്തിൽപ്പെട്ട് മലയാളി യുവതി മരിച്ചു. ബംഗളൂരുവിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് വരികയായിരുന്ന കല്ലട ഗ്രൂപ്പിന്റെ ബസാണ് അപകടത്തിൽ പെട്ടത്. പെരിന്തൽമണ്ണ സ്വദേശി ഷെറിൻ (20) ആണ് മരിച്ചത്. 20 യാത്രക്കാർക്ക് പരിക്കേറ്റതിൽ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
മൈസൂരു ഹുൻസൂരിൽ പുലർച്ചെ നാലിനാണ് സംഭവം. ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. കൈകൾക്കും കാലിനും ഗുരുതരമായി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരിച്ച ഷെറിന്റെ മൃതദേഹം മൈസൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റി.
വാഹനം പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. അമിതവേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാർ വേഗത കുറയ്ക്കാൻ ഇടക്കിടെ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ ഇതൊന്നും ചെവിക്കൊള്ളാൻ തയ്യാറായില്ലെന്നാണ് യാത്രക്കാരിൽ ചിലർ ചൂണ്ടിക്കാട്ടുന്നത്.