വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച രാത്രി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിനെ കണ്ടു. കൂടിക്കാഴ്ചയിൽ കമല ഹാരിസ് തീവ്രവാദവും പാകിസ്താന്റെ പങ്കും ഉന്നയിച്ചു. നിരവധി ഭീകര സംഘടനകൾ പാകിസ്ഥാനിലുണ്ടെന്ന് ഹാരിസ് പറഞ്ഞു.
ഭീകര സംഘടനകൾ അമേരിക്കയുടെയും ഇന്ത്യയുടെയും സുരക്ഷയ്ക്ക് ഭീഷണിയാകാതിരിക്കാൻ അവർക്കെതിരെ നടപടിയെടുക്കണമെന്ന് ഹാരിസ് ആവശ്യപ്പെട്ടു. പാക്കിസ്ഥാൻ ഭീകരവാദത്തിന്റെ താവളമെന്നും ഭീകരവാദം തടയാൻ പാക്കിസ്ഥാൻ നടപടിയെടുക്കണമെന്നും മോദിയുമായുള്ള കൂടിക്കാഴ്ചയിൽ കമല ഹാരിസ് പറഞ്ഞു.
ഇന്ത്യയും അമേരിക്കയും സ്വാഭാവിക പങ്കാളികളാണെന്നും ഉഭയകക്ഷി ബന്ധം പുതിയ തലങ്ങളിലേക്ക് എത്തുമെന്നും കമല ഹാരിസുമായുള്ള കൂടിക്കാഴ്ച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കമലാ ഹാരിസ് വൈസ് പ്രസിഡന്റായ ശേഷം മോദിയുമായി നടത്തിയ ആദ്യ ഉഭയകക്ഷി ചർച്ച ആയിരുന്നു ഇത്. കൂടിക്കാഴ്ചയിൽ കമലാ ഹാരിസിനെ മോദി ഇന്ത്യയിലേയ്ക്ക് ക്ഷണിച്ചു.
ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായും ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സൂഗയുമായും മോദി ചർച്ച നടത്തി. 5ജി സാങ്കേതിക വിദ്യയിൽ ഇന്ത്യയുമായി സഹകരിക്കാൻ ക്വാൽകോം സിഇഒ ക്രിസ്റ്റ്യാനോ അമോൺ മോദിയുമായുള്ള കൂടിക്കാഴ്ച്ചയിൽ താൽപര്യം പ്രകടിപ്പിച്ചു.