കണ്ണൂര്‍: കണ്ണൂരില്‍ കഴിഞ്ഞ ദിവസമാണ് യുവാവ് ഭാര്യയെയും കുഞ്ഞിനെയും പുഴയില്‍ തള്ളിയിട്ടത്. സംഭവത്തില്‍ കുഞ്ഞ് മരിച്ചു .ഭർത്താവ് ഷിജുവിന്റെ ക്രൂരത ഇപ്പോഴും വിശ്വസിക്കാനാകാതെ ഭാര്യ സോന. ആശ്വസിപ്പിക്കാനെത്തിയവരിൽ ബാലാവകാശ കമ്മിഷൻ ചെയർമാനോട് ഉൾപ്പെടെ ഷിജുവേട്ടൻ ഇങ്ങനെ ചെയ്തുവെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല എന്ന് സോന പറയുന്നു. ‘തങ്കം പോലുള്ള കുട്ടിയല്ലേ... ആർക്കും ഇങ്ങനെ ചെയ്യാൻ തോന്നില്ല. അച്ഛൻ തന്നെ ഇങ്ങനെ ചെയ്തു എന്ന് ഓർക്കാൻ പോലും പ്രയാസമാണ്.’- സോന കണ്ണീരോടെ പറയുന്നു.
അൻവിതയുടെ വീട്ടിൽ സമാധാനിപ്പിക്കാൻ ആളുകൾ എത്തുമ്പോഴും വീട്ടുചുമരിൽ പതിപ്പിച്ച പിറന്നാൾ ആശംസാ ബാനറും കാറ്റൊഴിഞ്ഞ ബലൂണുകളും നൊമ്പര കാഴ്ചയാകുന്നു. കസ്റ്റഡിയിലായ ഷിജു കുഞ്ഞ് മരിച്ച വാർത്തയും ചിത്രവും പത്രത്തിൽ കണ്ടപ്പോഴും ഒരു ഭാവഭേദവുമില്ലാതെയാണ് നോക്കി കണ്ടതെന്ന് പൊലീസുകാർ പറയുന്നു. ഷിജുവിന്റെ പെരുമാറ്റം പൊലീസുകാരെ പോലും അമ്പരപ്പിച്ചു.
വലിയ സൗഹൃദ ബന്ധമൊന്നും സൂക്ഷിക്കാത്ത ഷിജു ആരോടും അധികം സംസാരിക്കാൻ നിൽക്കാറില്ല. ഷിജു വൻ തുക ചെലവഴിച്ച് ലോട്ടറി ചൂതാട്ടം നടത്താറുണ്ടെന്ന് പൊലീസ് പറയുന്നു. ഇങ്ങനെ സോനയുടെ 40 പവനോളം ആഭരണങ്ങൾ ഇയാൾ നഷ്ടപ്പെടുത്തി. 60 പവനോളം സ്വർണാഭരണങ്ങളുമായി ഭർത്താവിന്റെ വീട്ടിലെത്തിയ സോന നഷ്ടപ്പെട്ട ആഭരണത്തെ കുറിച്ച് ചോദിക്കുന്നത് പതിവായിരുന്നു.
ആഭരണങ്ങൾ കാണാതായത് സംബന്ധിച്ച് പരാതി പറയുമ്പോൾ നിസ്സംഗത പുലർത്താറുള്ള ഷിജുവിനോട് പൊലീസിൽ പരാതി നൽകണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ആഭരണങ്ങൾ താനാണ് എടുത്തതെന്ന് വെളിപ്പെടുത്തിയത്. എന്നിട്ടും ഇരുവരും തമ്മിലുള്ള മാനസിക ഐക്യത്തിന് വലിയ പോറലൊന്നും ഉണ്ടായില്ലെന്ന് വാക്കുകളിൽ നിന്ന് മനസ്സിലാകുന്നതായി പൊലീസ് പറയുന്നു.