കണ്ണൂർ: പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പുനർജനിയിലൂടെ നടത്തിയത് വലിയ തട്ടിപ്പെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പുനർജനി വീട് നിർമാണത്തിലെ ക്രമക്കേട് അന്വേഷണത്തിൽ കണ്ടെത്തിയെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. മോൻസൻ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയായായ സുധാകരനെതിരെയുള്ളത് തട്ടിപ്പും വഞ്ചനയും ഉൾപ്പെട്ട ക്രിമിനൽ കേസാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
‘‘എന്തിനാണ് കോൺഗ്രസ് ക്രിമിനൽ കേസിനെ രാഷ്ട്രീയമായി നേരിടുന്നത്. ഇതേ ഗതി വരുമെന്ന ചിന്തയെ തുടർന്നാണ് സതീശൻ സുധാകരനെ പിന്തുണയ്ക്കുന്നത്. മാനഷ്ടക്കേസെന്ന ഓലപ്പാമ്പ് കണ്ടാൽ ഭയക്കുന്ന പ്രസ്ഥാനമല്ല ദേശാഭിമാനിയും സിപിഎമ്മും. സുധാകരന്റെ മാനനഷ്ടക്കേസിനെ നേരിടും. കേരളത്തിലെ മാധ്യമങ്ങൾക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരമാണ്. ഇതുപോലെ മാർക്സിസ്റ്റ് വിരുദ്ധതയുള്ളർ ലോകത്തെവിടെയുമില്ല. ആരുടെയും സർട്ടിഫിക്കറ്റിലല്ല പാർട്ടി പ്രവർത്തിക്കുന്നത്’’– എം.വി.ഗോവിന്ദൻ വിശദീകരിച്ചു
മോൻസൻ മാവുങ്കൽ പ്രതിയായ പോക്സോ കേസിൽ സുധാകരനും പങ്കുണ്ടെന്ന് വാർത്താ സമ്മേളനത്തിൽ ഗോവിന്ദൻ നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണു കെ. സുധാകരൻ മാനനഷ്ടക്കേസ് ഫയൽ ചെയ്യുന്നത്. അപകീർത്തികരമായ പരാമർശങ്ങളുടെ പേരിൽ ഗോവിന്ദനും ദേശാഭിമാനി പത്രത്തിനുമെതിരെ രണ്ടു ദിവസത്തിനകം മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നാണു സുധാകരൻ പറഞ്ഞത്.