കോട്ടയം: അനധികൃത നിയമനത്തിനു നീക്കമെന്നു കാട്ടി വിജിലൻസിനു നാട്ടുകാർ പരാതി നൽകിയ അതേ ലിസ്റ്റിൽനിന്നുള്ള ആളുകളെ തന്നെ കാപ്പുംതല സർവ്വീസ് സഹകരണ ബാങ്കിൽ ഒഴിവുള്ള തസ്തികകളിലേയ്ക്ക് നിയമിച്ചതായി ആക്ഷേപം.
കോഴ നിയമന നീക്കത്തിൽ നാട്ടുകാരുടെ പരാതിയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് ആക്ഷേപത്തിലുള്ള ലിസ്റ്റിലെ ആളുകളെ തന്നെ ഉൾപ്പെടുത്തി ഒഴിവുള്ള 3 പ്യൂൺ പോസ്റ്റുകളിലേക്ക് നിയമനം നടത്തിയിരിക്കുന്നത്.
എഴുത്തു പരീക്ഷയും അഭിമുഖവും കാറ്റിൽ പറത്തി ലക്ഷങ്ങൾ കോഴ വാങ്ങി ഇവരെ നിയമിക്കാൻ നീക്കം നടക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു വിജിലൻസിനും സഹകരണ വകുപ്പിനും ചീഫ് ജസ്റ്റിസിനും നാട്ടുകാർ പരാതി നൽകിയിരുന്നത്.
നിലവിലെ പ്രസിഡന്റിന്റെ ബന്ധു, പുതിയ പ്രസിഡന്റാകാൻ കാത്തിരിക്കുന്ന നേതാവിന്റെ അടുപ്പക്കാരൻ, ഉൾപ്പെടെയുള്ളവർക്കാണ് നിയമനം ലഭിച്ചിരിക്കുന്നത്. ഇവരെ നിയമിക്കാനായി ലക്ഷങ്ങളുടെ ഇടപാട് നടന്നതായി ചൂണ്ടിക്കാട്ടി റാങ്ക് ലിസ്റ്റ് ഇപ്രകാരമായിരിക്കും എന്നുതന്നെ വ്യക്തമാക്കി വിജിലൻസിന് പരാതി നൽകിയത്.
അതെ ലിസ്റ്റിൽ തന്നെയാണ് ഇന്ന് ബാങ്ക് റാങ്ക് ലിസ്റ്റായി പുറത്തിറക്കിയിരിക്കുന്നത്. കോൺഗ്രസും കേരളാ കോൺഗ്രസും ചേർന്നാണ് ബാങ്ക് ഭരിക്കുന്നത്. അതേസമയം കേരളാ കോൺഗ്രസിലെ പിളർപ്പും ഭിന്നതകളുമൊന്നും കാപ്പുംതല ബാങ്കിലെ നിയമനങ്ങളുടെ കാര്യം വന്നപ്പോൾ ഉണ്ടായിരുന്നില്ല. പകരം പണത്തിന്റെ കാര്യം വന്നപ്പോൾ ഗ്രൂപ്പ് ഭിന്നതയുമൊക്കെ നേതാക്കൾ മറന്നു.
നിയമനം ലഭിച്ചവരിലൊരാൾക്ക് കോഴ നൽകാനായി മിയമനം അതെ ബാങ്കിൽ നിന്നു തന്നെ വായ്പ്പ തരപ്പെടുത്തി കൊടുക്കാനും ഭരണക്കാർ സന്മനസ് കാട്ടി. ആ പണം നിയമനം ഉറപ്പിച്ചുകഴിഞ്ഞ ഉടൻ പിൻവലിച്ച് ബന്ധപ്പെട്ടവർ വീതിച്ചെടുക്കുകയും ചെയ്തു. കടുത്തുരുത്തിയിലെ ഉന്നതന്റെ അടുപ്പക്കാർക്കാണ് രണ്ട് നിയമനങ്ങളും ലഭിച്ചത്.
എന്തായാലും അനധികൃത നിയമനങ്ങൾ സംബന്ധിച്ച് വിജിലൻസ് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.