കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ എയർഇന്ത്യ എക്സ്പ്രസ് വിമാനദുരന്തം അന്വേഷിക്കാൻ നിയോഗിച്ച സംഘത്തിന്റെ കാലാവധി രണ്ട് മാസം കൂടി വ്യോമയാന മന്ത്രാലയം നീട്ടി. കോവിഡ് പശ്ചാത്തലത്തിൽ വിമാനത്തിന്റെ വിവിധ ഭാഗങ്ങളുടെ പരിശോധന റിപ്പോർട്ട് ലഭിക്കാൻ കാലതാമസമുണ്ട്.
ഇതിനാൽ അന്തിമ റിപ്പോർട്ട് തയാറാക്കാൻ രണ്ട് മാസം കൂടി അനുവദിച്ചതായാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇതോടെ, റിപ്പോർട്ട് വരാൻ വൈകുമെന്ന് വ്യക്തമായി.
അപകടം അന്വേഷിക്കാൻ നിയോഗിച്ച സംഘാംഗം കോഴിക്കോട് വിമാനത്താവളത്തിലെത്തി. എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ അഞ്ചംഗ സംഘത്തെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. സംഘത്തിലെ സീനിയർ എയർക്രാഫ്റ്റ് മെയിൻറനൻസ് എൻജിനീയർ മുകുൾ ഭരദ്വാജാണ് എത്തിയത്.