പഠനത്തോടൊപ്പം തൊഴിലും, കര്‍മ്മചാരി പദ്ധതി സംസ്ഥാനത്ത് ഉടന്‍ നടപ്പിലാക്കും: മന്ത്രി ആര്‍. ബിന്ദു

author-image
Charlie
New Update

publive-image

Advertisment

വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം തൊഴിലും ലഭ്യമാക്കുന്ന കര്‍മ്മചാരി പദ്ധതി സംസ്ഥാനത്ത് എത്രയും വേഗം നടപ്പാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുമായി നടത്തിയ മന്ത്രിതല ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച് ധാരണയായതായി മന്ത്രി അറിയിച്ചു. പൊതുവിദ്യാഭ്യാസ- ഉന്നതവിദ്യാഭ്യാസ വകുപ്പുകളിലെയും തൊഴില്‍ വകുപ്പിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം പദ്ധതിക്ക് അന്തിമ രൂപം നല്‍കും.

വിദ്യാര്‍ഥികള്‍ക്കിടയില്‍ തൊഴിലിന്റെ മഹത്വവും മൂല്യവും വര്‍ദ്ധിപ്പിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റെയും തൊഴില്‍ വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, കോളേജ് തലത്തില്‍ ഇത് നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 2021 – 22 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റിലാണ് പഠനത്തോടൊപ്പം ജോലി എന്നത് സാധ്യമാക്കുന്നതിനായി ‘കര്‍മ്മചാരി’ പദ്ധതി പ്രഖ്യാപിച്ചിച്ചത്. ആദ്യഘട്ടമെന്ന നിലയില്‍ കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലായിരിക്കും ഇത് നടപ്പിലാക്കുക.

ഇതുസംബന്ധിച്ച് തൊഴില്‍ മേഖലയിലെ തൊഴിലുടമകളുടെ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജീകരിക്കുന്നതും വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാപനങ്ങള്‍ ജോലി നല്‍കുമ്പോള്‍, വിവിധ തൊഴില്‍ നിയമങ്ങളുടെ പരിധിയില്‍ ലഭിക്കേണ്ട വേതനം ഉള്‍പ്പെടെയുള്ള സേവനവ്യവസ്ഥകള്‍ സംബന്ധിച്ചും ചര്‍ച്ച ചെയ്തു.

കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ എന്നിവയുടെ പട്ടിക തയ്യാറാക്കുന്നതിനും കോളേജ് പ്രിന്‍സിപ്പല്‍, ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍ എന്നിവര്‍ക്ക് പദ്ധതി സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കാനും തീരുമാനമായി.

Advertisment