കർണ്ണാടക: കര്‍ണാടക മന്ത്രി വനിതാ നേതാവിനെതിരെ 'ഷട്ട് അപ്പ് യു റാസ്ക്കൽ' എന്ന ആക്രോശിച്ച സംഭവത്തിൽ താക്കീതുമായി മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. ഇത്തരം പെരുമാറ്റം ഒരു മന്ത്രിക്ക് ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ പ്രതികരിച്ചു.
പ്രദേശിക വനിതാ നേതാവിനെ കര്‍ണാടക നിയമ മന്ത്രി ജെ.സി മധുസാമിയാണ് വീഡിയോയിലൂടെ അധിക്ഷേപിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. അതെ സമയം സംഭവത്തില്‍ മന്ത്രി മധുസാമി ക്ഷമ ചോദിച്ചു രംഗത്തുവന്നിട്ടുണ്ട്. വനിതാ നേതാവിന്‍റെ മോശം പെരുമാറ്റമാണ് പ്രതികരണത്തിന് കാരണമെന്ന് മധുസ്വാമി പറഞ്ഞു.
കര്‍ണാടകയിലെ കോലാറിലാണ് സംഭവം. മധുസ്വാമി കോറമംഗള-ചല്ലാഗാട്ട മേഖലയില്‍ പരിശോധന നടത്തുന്നതിനിടെയൊണ് വനിതാ നേതാവിനോട് ആക്രോശിച്ചത്. ഈ മേഖലയിലെ 1022 ഏക്കര്‍ ഭൂമിയിലെ കയ്യേറ്റത്തില്‍ നടപടി സ്വീകരിക്കണമെന്ന് വനിതാ നേതാവ് മന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാൽ സ്ത്രീയോട് മന്ത്രി തട്ടിക്കയറുന്നത് വീഡിയോയിൽ കാണാം. സംഭവത്തെക്കുറിച്ച് പരക്കെ വിമർശനമുയർന്നതോടെയാണ് മന്ത്രിയെ താക്കീത് ചെയ്ത് യെദിയൂരപ്പ രംഗത്തെത്തിയത്.