കോട്ടയം: കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ജന ഉപകാരപ്രദമായ പദ്ധതിയായിരുന്നു അന്തരിച്ച കെ.എം.മാണി 2012 യുഡിഎഫ് സര്‍ക്കാരിനുവേണ്ടി പ്രഖ്യാപിച്ച കാരുണ്യ ബെനവലന്റ് ഫണ്ട്. പാവപ്പെട്ട രോഗികള്‍ക്ക് സഹായം ആയിരുന്ന ഈ പദ്ധതിയുടെ കാലാവധി നീട്ടി നല്‍കാത്ത എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്.
യുഡിഎഫ് ഭരണകാലത്ത് 1399831 രോഗികള്‍ക്ക് 1158.64 കോടി രൂപയുടെ സഹായം നല്‍കിയിട്ടുണ്ട്. എന്നാല്‍ എല്‍.ഡി.എഫ് ഭരണകാലത്ത് 600 കോടിയില്‍ താഴെ രൂപയുടെ സഹായം മാത്രമാണ് നല്‍കിയിരിക്കുന്നത്. സഹായം കാത്ത് നാല്‍പതിനായിരം അപേക്ഷകളില്‍ നടപടി സ്വീകരിക്കുവാന്‍ ബാക്കിനില്‍ക്കെ ഈ സാഹചര്യത്തില്‍ പാവപ്പെട്ട രോഗികളെ സഹായിക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി വിപിന്‍ തോമസ് ആവശ്യപ്പെട്ടു.
കാരുണ്യ പദ്ധതി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്‌ട്രേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആരാധനാലയങ്ങള്‍ പോലും തുറക്കാന്‍ അനുവദിക്കാതെ സംസ്ഥാനത്തെ മദ്യശാലകള്‍ തുറന്നു നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പ്രതിഷോധാര്‍ഹമാണ് മദ്യലഹരിയില്‍ കൊലപാതകങ്ങള്‍ പോലും നടക്കുന്ന സംഭവം കേരള നാടിന് അപമാനം ആണെന്നും അദ്ദേഹം പറഞ്ഞു.യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ബിനു ഇലവുങ്കല്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് രാജു ചെരിയംകാല, ഷൈജു കുന്നോല, കെഎസ്സിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി അമല്‍ കെ ജോയി, കെ .എസ് സി. ജില്ലാ പ്രസിഡൻറ് റോഹൻ പൗലോസ്, വിനോദ് കെ. കെ, ജോർജ് തോമസ്, സന്തോഷ് ദേവസ്യ, ജോസ് മാത്യു, സന്തോഷ് പോനാട്ട് എന്നിവർ പ്രസംഗിച്ചു