നീണ്ട ഏഴു മാസങ്ങൾക്കുശേഷം ഇക്കഴിഞ്ഞ തിങ്കളാഴ്ച കാശ്മീർ താഴ്വരയിൽ സ്‌കൂളുകൾ തുറന്നു. ജമ്മു കാശ്മീരിനള്ള പ്രത്യേക പദവി ഇല്ലാതാക്കിയശേഷം സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയായിരുന്നു.
ഇന്ന് സ്‌കൂൾ വീണ്ടും തുറന്ന ദിവസം കുട്ടികളുടെയും മാതാപിതാക്കളുടെയും മുഖത്തെ ആഹ്ളാദം കാണേണ്ടതായിരുന്നു. കുഞ്ഞുങ്ങൾ വെളുപ്പിനെതന്നെ എഴുന്നേറ്റ് കുളികഴിഞ്ഞു യൂണിഫോം ധരിച്ച് സ്‌കൂളിലേക്ക് പോകാൻ തയ്യാറായി അക്ഷമരായി നിൽക്കുകയായിരുന്നു.
ഒട്ടുമിക്കവരും രക്ഷാകർത്താക്കൾക്കൊപ്പം നേരത്തെതന്നെ സ്‌കൂളുകളിലെത്തി. വളരെ നാളായി കാണാതിരുന്ന കൂട്ടുകാരെക്കണ്ടപ്പോൾ എല്ലാവരുടെയും മുഖത്ത് ഇരട്ടി സന്തോഷം. അദ്ധ്യാപകർക്കും വളരെ ഉത്സാഹമായിരുന്നു. പുതിയ അദ്ധ്യയന വർഷ പ്രവേശനോത്സവം പോലെയായിരുന്നു കാര്യങ്ങൾ.
നഷ്ടപ്പെട്ട കാലയളവ് നികത്തുകയെന്നതാണ് ദുഷ്ക്കരം. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടെ വീട്ടിലിരുന്നു പാഠങ്ങൾ പഠിച്ചവർ സന്തോഷത്തിലാണ്. അതിനു സാഹചര്യമില്ലാതിരുന്നവർക്കാണ് വിഷമം കൂടുതൽ.
പ്രത്യേക ക്ലാസ്സുകളും കോച്ചിങ്ങും നൽകി ആ കുറവു പരിഹരിക്കാനുള്ള ശ്രമത്തിലാണ് അദ്ധ്യാപകരും.