39 വര്‍ഷത്തെ എംഎല്‍എ പണി മതിയാക്കി കെ.സി ജോസഫ് പുതുതലമുറയ്ക്ക് വഴിമാറുന്നു ! ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഇരിക്കൂര്‍ എംഎല്‍എ. ചങ്ങനാശേരിയിലും ഇക്കുറി മത്സരിക്കില്ല. മത്സരിക്കില്ലെന്ന നിലപാട് പാര്‍ട്ടിയെ അറിയിച്ചു. മാറി നില്‍ക്കുന്നത് യുവജനങ്ങള്‍ക്ക് വേണ്ടിയെന്ന് കെ.സി ! നിലപാട് സ്വാഗതം ചെയ്ത് യുവജനസംഘടനകള്‍

New Update

publive-image

Advertisment

കണ്ണൂര്‍: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങാനൊരുങ്ങി കെ സി ജോസഫ് എംഎല്‍എ. ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഇരിക്കൂര്‍ എംഎല്‍എയായ കെസി ജോസഫ് വ്യക്തമാക്കി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കെ സി ജോസഫ് തന്റെ നിലപാട് വ്യക്തമാക്കിയത്.

കഴിഞ്ഞ 39 വര്‍ഷമായി ഇരിക്കൂറിനെ പ്രതിനിധീകരിച്ച് വിജയിച്ച കെസി ജോസഫ് പുതുതലമുറക്ക് അവസരം ലഭിക്കുകയെന്ന ഉദേശത്തിലാണ് മത്സരരംഗത്ത് നിന്നും മാറുന്നതെന്നും വ്യക്തമാക്കുന്നുണ്ട്. കെസിയുടെ നിലപാടിനെ യുവജനസംഘടനകളടക്കം സ്വാഗതം ചെയ്തിട്ടുണ്ട്.

ഇരിക്കൂറില്‍ നിന്നും എട്ട് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. എട്ടുതവണയും വിജയിച്ചു. ഇനി വരാന്‍ പോകുന്നത് ഒമ്പതാമത്തെ തെരഞ്ഞെടുപ്പാണ്. പുതുതലമുറക്ക് അസവരം ലഭിക്കുന്നതിന് വേണ്ടി ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നാണ് തീരുമാനമെന്നാണ് കെസി മാത്യുഭൂമി ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

തന്റെ തീരുമാനം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കെസി ജോസഫ് പറഞ്ഞു. കോണ്‍ഗ്രസിന്റെ മണ്ഡലങ്ങളില്‍ ഇരിക്കൂറില്‍ നിന്നും പുതുപ്പള്ളിയില്‍ നിന്നുമാണ് തുടര്‍ച്ചയായി ഒരാള്‍ വിജയിക്കുന്നതെന്നും പരാജയമറിയാതെ ജയിക്കാനായത് മണ്ഡലത്തിലെ ജനങ്ങളുടെ സ്‌നേഹം കൊണ്ടാണെന്നും കെസി ജോസഫ് പറഞ്ഞു.

1982 ലാണ് കെസി ജോസഫ് ആദ്യമായി ഇരിക്കൂറില്‍ മത്സരിക്കുന്നത്. പതിനായിരത്തിനടുത്ത് ഭൂരിപക്ഷത്തിനാണ് അന്നു വിജയിച്ചത്. പിന്നീടിതുവരെ കെസിയെ മണ്ഡലം കൈവിട്ടിട്ടില്ല.

2006 ല്‍ മാത്രമാണ് ഭൂരിപക്ഷം രണ്ടായിരത്തിലേക്ക് താഴ്ന്നത്. 1831 വോട്ടിനായിരുന്നു ജോസഫിന്റെ വിജയം. അതിനിടെ കെസി ജോസഫ് ചങ്ങനാശേരിയില്‍ മത്സരിക്കാന്‍ നീക്കം നടത്തിയിരുന്നു.

എന്നാല്‍ ഇതിനെതിരെ കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നത്. ഇതോടെയാണ് കെസി ജോസഫ് ഇക്കുറി മത്സരിക്കുന്നില്ലെന്ന നിലപാടിലേക്ക് എത്തിയത്.

 

kc joseph
Advertisment