എൻജിനീയറിങ് /ഫാര്‍മസി കോഴ്സ് പ്രവേശന പരീക്ഷയായ 'കീം-2020' ജൂലൈ 16ന് നടക്കും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം:  ഈ വര്‍ഷത്തെ എൻജിനീയറിങ് /ഫാര്‍മസി കോഴ്സ് പ്രവേശന പരീക്ഷയായ കീം-2020 ജൂലൈ 16ന് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും പുറമേ ഡല്‍ഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലുമായി 1,10,250 വിദ്യാർഥികളാണ് പ്രവേശന പരീക്ഷ എഴുതുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Advertisment

ഏപ്രില്‍ 20, 21 തീയതികളില്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂലായ് 16 ലേക്ക് മാറ്റിവച്ചത്. കണ്ടെയ്ന്‍മെന്റ് സോണുകള്‍, ഹോട്ട് സ്‌പോട്ടുകള്‍, ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മേഖലകള്‍ എന്നിവിടങ്ങളിലെല്ലാം കോവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചാവും പരീക്ഷ നടത്തുക.

പരീക്ഷാകേന്ദ്രങ്ങളിലും ബസ് സ്റ്റോപ്പുകളിലും ഉണ്ടാകാനിടയുള്ള തിരക്ക് ഒഴിവാക്കി സാമൂഹിക അകലം ഉറപ്പാക്കുന്നതിനു പൊലീസിന്‍റെ സഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പരീക്ഷയ്ക്ക് മുമ്പും ശേഷവും എല്ലാ പരീക്ഷാ കേന്ദ്രങ്ങളും ഫയര്‍ഫോഴ്‌സ് അണുവിമുക്തമാക്കും. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 3000ത്തോളം സന്നദ്ധ സേനാ പ്രവര്‍ത്തകരുടെ സേവനം വിനിയോഗിക്കും. കുട്ടികളെ തെര്‍മല്‍ സ്‌കാനിങ്ങിന് വിധേയമാക്കുന്നതിന്റെയും സാനിറ്റൈസര്‍ ലഭ്യമാക്കുന്നതിന്റെയും ചുമതല അവര്‍ക്കായിരിക്കും.

ഇതര സംസ്ഥാനക്കാരായ വിദ്യാർഥികള്‍ക്കും ക്വാറന്‍റീനില്‍ നിന്നെത്തുന്ന വിദ്യാർഥികള്‍ക്കും പ്രത്യേക റൂമുകള്‍ സജ്ജീകരിക്കും. വിദ്യാർഥികള്‍ക്ക് യാത്രാസൗകര്യം ലഭ്യമാക്കുന്നതിനായി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും. പരീക്ഷ കേന്ദ്രങ്ങളിലേക്ക് രാവിലെയും വൈകീട്ടും സ്‌പെഷ്യല്‍ സര്‍വീസുണ്ടാവും. ബസ് ഓണ്‍ ഡിമാന്‍ഡ് സൗകര്യവും കെ.എസ്.ആര്‍.ടി.സി ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ സൂപ്പര്‍ സ്‌പ്രെഡ് മേഖലയിലെ 70 വിദ്യാര്‍ഥികള്‍ക്ക് വലിയതുറ സെന്റ് ആന്റണീസ് എച്ച്എസ്എസ്സില്‍ പരീക്ഷ എഴുതാം. ഡല്‍ഹിയിലെ പരീക്ഷാകേന്ദ്രത്തിന് അവസാന നിമിഷംവരെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ഫരീദാബാദ് ജെ.സി.ബോസ് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍റ് ടെക്നോളജി പുതിയ കേന്ദ്രമായി നിശ്ചയിച്ചിട്ടുണ്ട്. ഇതര സംസ്ഥാന വിദ്യാര്‍ഥികള്‍ക്ക് ഇ- ജാഗ്രതാ പോര്‍ട്ടലിലൂടെ ഷോര്‍ട്ട് വിസിറ്റ് പാസ് നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Advertisment