ചണ്ഡീഗഡ‍്∙ ഓഫിസിലെ ജീവനക്കാരിയുമായി കേണൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതു ജവാൻമാർ
മൊബൈലിൽ പകർത്തിയ സംഭവത്തിൽ നടപടി കടുപ്പിച്ച് സൈന്യം. പഞ്ചാബിലെ അബോഹറിൽ ജോലി ചെയ്യുന്ന സമയത്താണ് സൈന്യത്തിലെ കേണൽ ജീവനക്കാരിയുമായി ഓഫിസിനുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്.
ഇത് ശ്രദ്ധയിൽപെട്ട രണ്ട് ജവാൻമാർ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചു. കേണലിന്റെ മാനസിക പീഡനത്തിന് ഇരയായ ഇവർ ഇയാൾക്കെതിരെ ഈ ദൃശ്യങ്ങൾ ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇതിനു പിന്നാലെ ഈ വിഷയംഉന്നയിച്ച് പ്രതിരോധ മന്ത്രിക്ക് ഇവർ കത്തെഴുതി. മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയിരുന്നുവെന്നും കത്തിൽ സൂചിപ്പിക്കുകയും ചെയ്തിരുന്നു.നിലവിൽ കേണൽ സൈന്യത്തിൽ നിന്ന് വിരമിച്ചയാളാണ് .
സൈന്യത്തിൽ നിന്ന് വിരമിച്ചുവെങ്കിലും സൈനിക നിയമം അനുസരിച്ച് കേണൽ അന്വേഷണം നേരിടേണ്ടി വരും. വിഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ച് ജവാൻമാർ കേണലിനെ ബ്ലാക്മെയിൽ ചെയ്തിരുന്നോയെന്നും പരിശോധിക്കും.
25 രജപുത്താന റൈഫിൾസിലെ രണ്ട് ജവാൻമാർ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനു കത്തയച്ചതിനു പിന്നാലെ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സൈന്യം അറിയിച്ചു. കേണലിനെതിരെയുള്ള പരാതി ഒത്തുതീർക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണം ശക്തമാകുന്നതിനിടെ യാതൊരു വിധ വിട്ടുവീഴ്ചയ്ക്കും വഴങ്ങേണ്ടതില്ലെന്നാണ് നിർദേശം.