മുല്ലപ്പെരിയാറും ഇടുക്കിയും അടക്കം വലുതും ചെറുതുമായി കേരളത്തിൽ 81 അണക്കെട്ടുകൾ ഉണ്ട്. നിരവധി പാറമടകളും ഖനനവും വൻതോതിലുള്ള കോണ്ക്രീറ്റ് നിർമാണങ്ങളും മണൽവാരലും വേറെ. പാരിസ്ഥിതിക പഠനങ്ങളില്ലാതെ അശാസ്ത്രീയമായ റിസോർട്ട് നിർമാണം മറ്റൊരു വഴിക്ക് തകൃതിയായി നടക്കുന്നു. റോഡ് നിർമാണവും പുഴയോരം കെട്ടിയെടുക്കലും എണ്ണമറ്റ ക്വാറികളും തകൃതിയായ മരംവെട്ടും അടക്കമുള്ള പ്രവർത്തനങ്ങളും വ്യാപകമാണ്.
ആഗോള താപനം കൂടുന്നതു മൂലമുള്ള കാലാവസ്ഥാ വ്യതിയാനം കൂടിയായപ്പോൾ കടലിൽ ന്യൂനമർദവും ഭൂമിയിൽ പേമാരിയും ചുഴലിക്കാറ്റുകൾ പോലുള്ള പ്രകൃതിയുടെ താണ്ഡവങ്ങളും പതിവായി. പ്രളയത്തിനും വരൾച്ചയ്ക്കും ഒരുപോലെ കേരളം സാക്ഷിയാകുന്നു.
കോട്ടയത്തും ഇടുക്കിയിലും മാത്രമല്ല, എല്ലാ ജില്ലകളും പാരിസ്ഥിതിക അസന്തുലിതാവസ്ഥയുടെ ബാക്കിപത്രങ്ങളാണു പല തരത്തിലുള്ള പ്രകൃതി ദുരന്തങ്ങൾ. അമേരിക്കയും ഓസ്ട്രേലിയയും ജർമനിയും അടക്കം ഒട്ടുമിക്ക രാജ്യങ്ങളിലും പ്രകൃതിദുരന്തങ്ങൾ പതിവായിട്ടുണ്ട്. നഗരവാസികളും വൻകിട വ്യവസായങ്ങളും വികസിത രാജ്യങ്ങളുമാണ് ആഗോള താപനത്തിന്റെ ഉത്തരവാദികളിൽ പ്രധാനം.
പ്രകൃതി ചൂഷണത്തോടൊപ്പം കാലാവസ്ഥാ മാറ്റവും കേരളത്തിനു തിരിച്ചടിയായിരിക്കുകയാണെന്നു മാധവ് ഗാഡ്ഗിൽ ഇന്നലെ പറഞ്ഞു. പശ്ചിമഘട്ടം സംരക്ഷിക്കണമെന്നും വൻകിട നിർമാണങ്ങളല്ല കേരളത്തിന് ആവശ്യമെന്നും ഗാഡ്ഗിൽ പറഞ്ഞതാണു ശരി. പശ്ചിമഘട്ടത്തിലെ ജനതയുടെ രീതികളും മേഖലയിലെ ശരിയായ പഠനങ്ങളുമില്ലാതെ ഏകപക്ഷീയമായി നൽകിയ ചില നിർദേശങ്ങളോടാണു മലയോര ജനത എതിർപ്പറിയിച്ചതെന്നു ഗാഡ്ഗിലെങ്കിലും വിസ്മരിക്കരുത്.
ജലബോംബുകളുടെ നിഴലിൽ
പശ്ചിമഘട്ടത്തിലെ അതീവലോല പ്രദേശമായ ഇടുക്കിയിൽ മാത്രം 20 ഡാമുകളുണ്ട്. കേരളത്തിൽ മൊത്തം 81 ഡാമുകൾ. ആകെ സംഭരണ ശേഷിയുടെ പകുതിയോളം (48%) ഇടുക്കി, ഇടമലയാർ ഡാമുകൾക്കു മാത്രമുണ്ട്. ലോവർ പെരിയാർ, മണിയാർ, മൂന്നാർ ഡാമുകൾക്ക് വെള്ളം ഒഴുകിപ്പോകാൻ പ്രത്യേക വഴികളില്ല. കാലാവധി കഴിഞ്ഞ മുല്ലപ്പെരിയാർ ഡാം ഉയർത്തുന്ന ഭീഷണി സർക്കാരിനും നേതാക്കൾക്കും പരിസ്ഥിതി തീവ്രവാദികൾക്കും അറിയാത്തതല്ല.
ഇടുക്കി, ലോവർ പെരിയാർ, മുല്ലപ്പെരിയാർ, ചെറുതോണി, കുളമാവ്, ഇരട്ടയാർ, ഇടമലയാർ, കല്ലാർകുട്ടി, പാന്പ്ള, മൂന്നാർ, മലന്പുഴ, മംഗലം, മീങ്കര, ചുള്ളിയാർ, പോത്തുണ്ടി, വാളയാർ, ശിരുവാണി, കാഞ്ഞിരപ്പുഴ, പറന്പിക്കുളം, പെരുവാരിപള്ളം, ഷോളയാർ, പെരിങ്ങൽകുത്ത്, തെന്മല, അരുവിക്കര, പീച്ചി, വാഴാനി, കുറ്റ്യാടി, നെയ്യാർ, പന്പ, കക്കി, പൊന്മുടി, ആനയിറങ്കൽ, കുണ്ടള, മാട്ടുപ്പെട്ടി, സെങ്കുളം, നേര്യമംഗലം, ഭൂതത്താൻകെട്ട്, പെരിയാർ തടാകം, പഴശി, പേപ്പാറ, മലങ്കര, ചിമ്മിണി, ബാണാസുര സാഗർ, കാരാപ്പുഴ, കക്കയം, അസുരൻകുണ്ട്, മണിയാർ, മൂഴിയാർ, പെരുന്തേനരുവി, കരിക്കയം, അള്ളുങ്കൽ, കൊച്ചുപന്പ, ആനത്തോട്, വേലുതോട്, മൂലത്തറ, തുണക്കടവ്, പെരുവാരിപള്ളം തുടങ്ങിയവ കേരളത്തിലെ പ്രധാന ജലസംഭരണികളാണ്. അതിവേഗം കാലാവസ്ഥാമാറ്റം ഉണ്ടാകുന്ന ഉഷ്ണമേഖലയിൽ ഇത്രയേറെ അണക്കെട്ടുകൾ ഉണ്ടെന്ന കാര്യം സാധാരണക്കാർ പലപ്പോഴും ശ്രദ്ധിക്കാറില്ല.
ലക്ഷങ്ങളുടെ ജീവനു ഭീഷണിയായി തുടരുന്ന മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ പോലും തമിഴ്നാടിന്റെ തോന്ന്യാസമാണു തുടരുന്നത്. ഡാമുകൾ മിക്കതും പ്രകൃതിയുടെ സ്വാഭാവിക രീതികളെയും പാരിസ്ഥിതിക സന്തുലിതാവസ്ഥയെയും തടസപ്പെടുത്തുന്നവയാണ്. ഘട്ടം ഘട്ടമായി ഓരോന്നായെങ്കിലും ഇവ ഡീക്കമ്മീഷൻ ചെയ്യേണ്ടതല്ലേ? പരിസ്ഥിതി തീവ്രവാദം പറയുന്നവർ ഇത്തരം കാര്യങ്ങളെക്കുറിച്ച് എന്തേ പറയുന്നില്ല? നഗരങ്ങളിൽ എയർകണ്ടീഷൻ മുറികളിൽ കഴിയുന്നവർക്ക് ഇവയിലൂടെ കിട്ടുന്ന വെള്ളവും വൈദ്യുതിയുമാണു പ്രധാനം. വൻ ഭീഷണികളെ കണ്ടില്ലെന്നു നടിച്ചു കർഷകർ വാഴ വയ്ക്കുന്നതും കപ്പ നടുന്നതും കയ്യാല കെട്ടുന്നതുമൊക്കെ അപരാധമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ വിവേകികളായ ജനത അനുവദിക്കില്ല.
അഴിമതിയും ആണിയടിക്കുന്നു
ഡാമുകൾ, പാറമടകൾ, മൈനിംഗ്, മണൽവാരൽ, റോഡ്-കെട്ടിട-ഭിത്തി അടക്കമുള്ള വൻകിട കോണ്ക്രീറ്റ് നിർമാണങ്ങൾ, കൂണുപോലെ മുളയ്ക്കുന്നതും പരിസ്ഥിതിയെ കളങ്കപ്പെടുത്തുന്നതുമായ റിസോർട്ടുകൾ എന്നിവയ്ക്കൊക്കെ പിന്നിൽ രാഷ്ട്രീയ നേതാക്കളും സർക്കാരും ഉദ്യോഗസ്ഥരും വൻകിട കോണ്ട്രാക്ടർമാരും വലിയ പണക്കാരുമാണ്. കർഷകരെയും സാധാരണ ജനങ്ങളെയും വിശ്വാസത്തിലെടുത്തും അവരെ സംരക്ഷിച്ചും ആകണം ഇനിയുള്ള വികസനപ്രവർത്തനങ്ങൾ.
മതിയായ പാരിസ്ഥിതിക-ശാസ്ത്രീയ പഠനങ്ങളും ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണവുമാണ് ആവശ്യം. പരിസ്ഥിതി സംരക്ഷണത്തിന് ഒരു കർഷകനും ഒരു സാധാരണക്കാരനും എതിരല്ല. പ്രകൃതിയെ സംരക്ഷിക്കുന്നതിൽ കർഷകർക്കുള്ള താത്പര്യവും ശ്രദ്ധയും മറ്റാർക്കും അവകാശപ്പെടാനാകില്ല. മലയോരങ്ങളിൽ മുതൽ കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ വരെ പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന കർഷകരെ സംരക്ഷിക്കാൻ പക്ഷേ ആരുമില്ല!
പക്ഷേ, കുടുംബം മുഴുവൻ ഇല്ലാതായ ഉരുൾപൊട്ടൽ അടക്കമുള്ള ദുരന്തങ്ങളിൽ വിറങ്ങലിച്ചു നിൽക്കുന്ന, വൻകിടക്കാരുടെയും മാഫിയകളുടെയും ആർത്തിയുടെ പാതകങ്ങൾ അനുഭവിക്കുന്ന പാവം മലയോര കർഷകരെ കുറ്റപ്പെടുത്താനുള്ള ചില കേന്ദ്രങ്ങളുടെ വ്യഗ്രത നടുക്കുന്നതാണ്. ഗാഡ്ഗിൽ, കസ്തൂരിരംഗൻ എന്ന ഉമ്മാക്കി കാട്ടി കർഷകരെ പേടിപ്പിക്കാനും ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുമുള്ള ശ്രമങ്ങളാണു ചിലരെങ്കിലും നടത്തുന്നത്. കസ്തൂരിരംഗൻ, ഗാഡ്ഗിൽ റിപ്പോർട്ടുകളിലെ നല്ല നിർദേശങ്ങളെ കേരളസമൂഹം ഒറ്റക്കെട്ടായി സ്വീകരിക്കും.
കപടത വേണ്ട, കരുതലാകട്ടെ
അനിയന്ത്രിതമായ ക്വാറികൾ, റിസോർട്ടുകൾ, വൻ കോണ്ക്രീറ്റ് നിർമാണങ്ങൾ, മലയിടിച്ചു നിരത്തൽ തുടങ്ങിയവ പരിസ്ഥിതിലോല പ്രദേശങ്ങളിൽ നിരോധിക്കാൻ സർക്കാരാണു മുൻകൈയെടുക്കേണ്ടത്. ഒപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ മറവിൽ, പതിറ്റാണ്ടുകളായി കർഷകർ അധിവസിക്കുന്ന കൃഷിയിടങ്ങളെയും പ്രദേശവാസികളെയും വരിഞ്ഞുമുറുക്കാനുള്ള കപടത ചോദ്യംചെയ്യപ്പെടണം. കപടതയല്ല, കരുതലാണു വേണ്ടത്.
പ്രകൃതിചൂഷണത്തിനും തെറ്റായ നടപടികൾക്കും അനുമതി നൽകുന്നവരാണു മുഖ്യമായും തിരുത്തേണ്ടത്. രാഷ്ട്രീയ നേതാക്കൾ, സർക്കാർ ഉദ്യോഗസ്ഥർ, പഞ്ചായത്ത്- മുനിസിപ്പൽ അധികൃതർ, പാറമട- മൈനിംഗ്-മണൽ-റിസോർട്ട് മാഫിയകൾ, വൻകിട കോണ്ട്രാക്ടർമാർ, അതിസന്പന്നർ, കോർപറേറ്റുകൾ തുടങ്ങിയവരുടെ കൊടിയ ചൂഷണം തടായാനാകട്ടെ സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ആത്മാർഥമായ ശ്രമങ്ങൾ.
വേണം, പരിസ്ഥിതി ജീവനം
പരിസ്ഥിതി സംരക്ഷണം നമ്മുടെ ജീവിതത്തിന്റെ ഭാഗമാകണം. ഭാവിതലമുറയല്ല, നമുക്കുതന്നെ ഭീഷണിയാകുന്ന പ്രകൃതിദുരന്തങ്ങളെ ചെറുക്കാൻ പാരിസ്ഥിതിക സന്തുലിതാവസ്ഥയും സംരക്ഷണവും ഉറപ്പാക്കുന്നതിന് ആത്മാർഥവും ഫലപ്രദവുമായ പഠനങ്ങളും പദ്ധതികളും നടപടികളും ഉണ്ടാകണം. അത്തരം നടപടികളെ എല്ലാവരും ഇരുകൈയും നീട്ടി സ്വീകരിക്കും. പക്ഷേ, അനാവശ്യ വിവാദങ്ങളും രാഷ്ട്രീയവും മതപരവുമായ ആരോപണങ്ങളും ചൂഷണങ്ങളും ഒഴിവാക്കുക പ്രധാനമാണിതിന്.
തിരുത്താൻ സമയമായിരിക്കുന്നു. പഴമക്കാരെ പോലെ പ്രകൃതിയോട് ഇണങ്ങിയ ജീവിതരീതികളും പ്രകൃതി സംരക്ഷണവും പുനഃസ്ഥാപിക്കണം. ഇക്കാര്യത്തിൽ വിപുലമായ ബോധവത്കരണത്തിനും ദീർഘവീക്ഷണത്തോടെയുള്ള പ്രായോഗികവും ശാസ്ത്രീയവുമായ പദ്ധതികൾക്കാകണം മുൻതൂക്കം.