/sathyam/media/post_attachments/tOWwSl9HeOprDzDhvktC.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ബാക്ക് ടു ബേസിക്സ് കാമ്പയിൻ ആരംഭിക്കുന്നു. മാധ്യമ ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആരോഗ്യ മന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം പറഞ്ഞത്. പുറത്ത് നിന്ന് വരുന്നവരെ ട്രെയ്സ് ചെയ്ത് ക്വാറന്റീൻ ചെയ്ത് ചികിത്സ നൽകുന്ന പദ്ധതിയാണ് ഇത്.
കോവിഡിനെതിരായുള്ള പോരാട്ടം സംസ്ഥാനം തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലധികം കാലമായി. കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെപ്പറ്റി ഒരുപാട് അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും സംശയങ്ങളുമെല്ലാമുണ്ടായി. വിമര്‍ശനങ്ങള്‍ പോസിറ്റീവായി സ്വീകരിക്കുന്നു. അനാവശ്യമായ വിമര്‍ശനങ്ങള്‍ക്ക് അതിന്റെ വസ്തുതകള്‍ തുറന്നുകാട്ടുക എന്ന സമീപനമാണ് സ്വീകരിച്ചത്.
കോവിഡ് പ്രതിരോധത്തിന് പലരും പല മാര്‍ഗങ്ങളാണ് ചെയ്തത്. കേരളം ആരെങ്കിലും ചെയ്യുന്നത് പകര്‍ത്തുകയല്ല ചെയ്തത്. കൊവിഡ് പ്രതിരോധത്തിന് മാത്രം സംസ്ഥാനം ചെലവഴിച്ചത് കോടികളാണ്. കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാൻ എല്ലാവരും വിശ്രമിക്കാതെ ഇടപെട്ടു. പകർച്ചയുടെ കണ്ണി പൊട്ടിക്കാൻ ബ്രേക് ദി ചെയിൻ ക്യാമ്പയിൻ നടത്തി. ഇതിലൂടെ രോഗപകർച്ച പിടിച്ച് നിർത്താൻ സാധിച്ചുെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. റിവേഴ്സ് ക്വാറന്റീൻ ശക്തിപ്പെടുത്തി. സംസ്ഥാനത്തെ മരണനിരക്ക് കുറയ്ക്കാൻ പ്രയത്നിച്ചുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഇത്തരമൊരു ജനസാന്ദ്രതയുള്ള സംസ്ഥാനത്ത് പിടിച്ചുനില്‍ക്കാനായത് വലിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ്. മരണം കുറയ്ക്കുക എന്നതായിരുന്നു ആരോഗ്യ വകുപ്പിന്റെ ലക്ഷ്യം. സര്‍ക്കാരിന്റെ ശ്രദ്ധേയമായ ഇടപെടലിന്റെ ഫലമായിട്ടാണ് നമുക്ക് മരണനിരക്ക് വളരെ കുറക്കാന്‍ സാധിച്ചത്. ലോകാരോഗ്യ സംഘടന മരണനിരക്ക് ഒരു ശതമാനത്തിന് താഴെയാക്കാന്‍ കഴിഞ്ഞാല്‍ നേട്ടമാകുമെന്ന് സൂചിപ്പിച്ചപ്പോള്‍ നമുക്ക് മരണനിരക്ക് 0.4 ആയി കുറയ്ക്കാന്‍ സാധിച്ചു. ഇതാണ് ലോക രാഷ്ട്രങ്ങളുടേയും അന്താരാഷ്ട്ര സംഘടനകളുടേയും അഭിനന്ദനത്തിന് കാരണമായതെന്നും മന്ത്രി വ്യക്തമാക്കി.