കൊച്ചി : കലാലയങ്ങളിൽ വിദ്യാർഥിസമരങ്ങൾ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ്. കോളജുകളിൽ ഘരാവോ, പഠിപ്പുമുടക്ക്, ധർണ, മാർച്ച് തുടങ്ങിയവ പൂർണമായും തടഞ്ഞുകൊണ്ടാണ് ഉത്തരവ്.
സ്കൂളുകളിലും കോളജുകളിലും രാഷ്ട്രീയം നിരോധിച്ച് നിരവധി ഉത്തരവുകൾ ഉണ്ടായിട്ടും നടപ്പാക്കുന്നില്ലെന്നും സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്നും ചൂണ്ടിക്കാണിച്ച് കലാലയ രാഷ്ട്രീയത്തിനെതിരെ എത്തിയ 15 ഹർജികൾ കോടതി ഇന്ന് പരിഗണിച്ചു.
വിദ്യാർഥിസമരങ്ങളിൽ നിന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വിവിധ കലാലയ മാനേജ്മെന്റുകളും ഹർജി സമർപ്പിച്ചവരിൽ ഉൾപ്പെടും. ഇവ എല്ലാം പരിഗണിച്ചാണ് ഹൈക്കോടതി ഇന്ന് തീർപ്പു കൽപിച്ചത്.
സമരത്തിനും പഠിപ്പുമുടക്കിനും വിദ്യാർഥികളെ പ്രേരിപ്പിക്കാൻ പാടില്ല. പഠിക്കുക എന്നത് വിദ്യാർഥികളുടെ മൗലിക അവകാശമാണ്. അത് തടയാൻ മറ്റുള്ളവർക്ക് അവകാശമില്ല. വിദ്യാർഥികളുടെ അവകാശങ്ങൾ തടസ്സപ്പെടുത്തി ഒരു സമരവും ഇനി ഉണ്ടാകരുത്. സർഗാത്മക സംവാദത്തിനും ചർച്ചകൾക്കുംമാണ് കലാലയങ്ങൾ വേദിയാകേണ്ടത്.
കലാലയ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തും വിധമുള്ള സമരങ്ങൾ ഒരു കാരണവശാലും പാടില്ലെന്നും കോടതി വ്യക്തമാക്കി. കലാലയ രാഷ്ട്രീയത്തിനല്ല, കലാലയങ്ങളിലെ സമരങ്ങൾക്കും പഠിപ്പു മുടക്കിനുമാണ് കോടതി വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. കലാലയങ്ങൾക്കും സ്കൂളുകൾക്കും കോടതി വിധി ബാധകമാകും.