കേരളത്തിലെ ആദ്യത്തെ വനിതാ ഗുണ്ടയായ ശോഭാ ജോണിനു പിന്നാലെ പൂമ്പാറ്റ സിനി. അമ്പതിലേറെ കേസുകളിൽ പ്രതി. കാപ്പ ചുമത്തി ജയിലിലടച്ച് പോലീസ്. ആളുകളെ വഞ്ചിച്ച് കോടിക്കണക്കിന് രൂപ തട്ടി. കേസുകളിൽ ശിക്ഷ വാങ്ങിനൽകി പൂമ്പാറ്റയെ സ്ഥിരമായി ജയിലിലാക്കാൻ പോലീസ്

author-image
Gaana
New Update

publive-image

Advertisment

തൃശൂർ: കേരളത്തിലെ ആദ്യ വനിതാ ഗുണ്ടയായിരുന്നു ശോഭാജോൺ. ഗുണ്ടാ നിയമപ്രകാരം കേരളത്തിൽ അറസ്റ്റിലായ ആദ്യ വനിതയും ശോഭയാണ്. എന്നാൽ ശോഭയെ വെല്ലുന്ന തരത്തിൽ 50ലേറെ കേസുകളിൽ പ്രതിയായിരിക്കുകയാണ് മറ്റൊരു വനിത, പേര് പൂമ്പാറ്റ സിനി.

വഞ്ചനാക്കേസുകളിൽ കോടിക്കണക്കിന് രൂപ തട്ടിയെടുത്തതോടെ തൃശൂർ പോലീസ് സിനിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചിരിക്കുകയാണ്. അമ്പതിലേറെ കേസുകൾ ഉള്ള പൂമ്പാറ്റ സിനിയെ കാപ്പ ചുമത്തി ജയിലിലടച്ചത് തൃശൂർ പോലീസിന്റെ ശുപാർശ പ്രകാരം കളക്ടർ ഇറക്കിയ ഉത്തരവു പ്രകാരമാണ്.

വ്യാജ സ്വർണ്ണം പണയം വച്ച് സ്ഥാപനങ്ങളെയും വ്യക്തികളെയും ചതിക്കുക, ഗൂഢാലോചന, കവർച്ച, അക്രമിച്ച് പരിക്കേൽപ്പിക്കുക തുടങ്ങി നിരവധി സാമ്പത്തിക തട്ടിപ്പുകേസിലും വഞ്ചനാക്കേസിലും പ്രതിയായ എറണാകുളം പള്ളുരുത്തി തണ്ടാശ്ശേരി വീട്ടിൽ സിനി (48) എന്ന പൂമ്പാറ്റ സിനിയാണ് കരുതൽ തടങ്കലിലായത്.

ആലപ്പുഴയിൽ അരൂർ, കുത്തിയതോട് എന്നീ പൊലീസ് സ്റ്റേഷനിലും, എറണാകുളം മുളവുകാട്, ചെങ്ങമനങ്ങാട്, തോപ്പുംപടി, ടൗൺ സൗത്ത്, എറണാകുളം സെൻട്രൽ, കണ്ണമാലി, ആലുവ ഈസ്റ്റ്, പുതുക്കാട്, കൊടകര, മാള, ടൗൺ ഈസ്റ്റ്, ഒല്ലൂർ, ചാലക്കുടി, നെടുപുഴ എന്നിവിടങ്ങളിലായി അമ്പതിലധികം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൃശൂരിൽ മാത്രം 32 കേസുണ്ട്.

തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ നൽകിയ റിപ്പോർട്ട് പരിഗണിച്ച് കളക്ടർ വി.ആർ.കൃഷ്ണതേജയാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കൽ വിധിച്ചത്. ശ്രീജ, സിനി, പൂമ്പാറ്റ സിനി എന്നീ പേരുകളിൽ ഇവർ വാടകയ്ക്ക് താമസിക്കുന്ന ഒല്ലൂർ തൈക്കാട്ടുശേരിയിലെ വീട്ടിൽ നിന്നും ഇൻസ്‌പെക്ടർ ബെന്നി ജേക്കബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്ത് കളക്ടർ മുമ്പാകെ ഹാജരാക്കിയത്.

സിനി, ശ്രീജ എന്നിങ്ങനെ പേരുകളും വിലാസവും മാറിമാറി ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിൽ മാറി മാറി താമസിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുകയാണ് ഇവരുടെ രീതി. കോടിക്കണക്കിന് രൂപയാണ് ഇവർ തട്ടിയെടുത്തത്. പൂമ്പാറ്റയ്ക്കെതിരായ കേസുകളിൽ ശിക്ഷ വാങ്ങി നൽകി അവരെ സ്ഥിരമായി ജയിലിൽ അടയ്ക്കാനാണ് പോലീസിന്റെ പദ്ധതി.

ശോഭാ ജോൺ കേരളത്തിൽ ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വനിതാ കുറ്റവാളിയാണ്. ശബരിമല തന്ത്രിക്കേസ്, ആൽത്തറ വിനീഷ് വധം, വരാപ്പുഴ പെൺവാണിഭം, തട്ടിക്കൊണ്ടു പോകൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ കേരളത്തിന്റെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ട്.

ആൽത്തറ വിനീഷ് വധക്കേസിൽ അറസ്‌റ്റിലായ ശോഭയെ ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെടുത്തിയതോടെ പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റിയിരുന്നു. വിവാഹ ശേഷം ഉള്ളൂരിൽ ബ്യൂട്ടിപാർലർ നടത്തി. ഭർത്താവ് ഗൾഫിൽ പോയതോടെ ബ്യൂട്ടി പാർലറിലെത്തുന്നവരെ ഇടപാടുകാരാക്കി പെൺവാണിഭം തുടങ്ങി.

പെൺകുട്ടികളെ കാഴ്‌ചവച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ രഹസ്യമായി ക്യാമറയിലാക്കി ‘ബ്ലാക്ക്‌മെയിൽ’ ചെയ്തു പണം തട്ടുകയായിരുന്നു പ്രധാന പരിപാടി. ബ്ലേഡ് മാഫിയ വഴി കൊള്ളപ്പലിശയ്‌ക്കു പണം നൽകുക, ഗുണ്ടാസംഘങ്ങളെ വിട്ട് എതിരാളികളെ ഭീഷണിപ്പെടുത്തുക എന്നിവയും പതിവാണ്. വരാപ്പുഴ പീഡനക്കേസിൽ പൊലീസ് റജിസ്റ്റർ ചെയ്ത 34 കേസുകളിൽ 26 ലും ശോഭാ ജോൺ ഒന്നാം പ്രതിയായിരുന്നു.

Advertisment