കെ.പി.സി.സി പ്രസിഡന്റ് സുധാകരനെ പോക്സോ കേസിൽ കുടുക്കാൻ ശ്രമിച്ചതിന് ആന്റി ക്ലൈമാക്സുണ്ടാവുമോ. സുധാകരന്റെ പേരു പറയാൻ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തിയെന്ന പരാതി കോടതിയിൽ എത്തിയാൽ കേസിന് സാദ്ധ്യത. സി.പി.എമ്മിന്റെ കേസെടുത്ത് വിരട്ടൽ തന്ത്രം തിരിച്ചടിക്കുമോ. സുധാകരൻ 25ലക്ഷം വാങ്ങിയെന്ന് വ്യാജ മൊഴി പറയിക്കാൻ ശ്രമിച്ചെന്നും മോൻസൺ

New Update

publive-image

Advertisment

കൊച്ചി: കെ.പി.സി.സി പ്രസിഡന്റ് സുധാകരനെ പോക്സോ കേസിൽ കുടുക്കാൻ സി.പി.എം ശ്രമിച്ചതിന് ആന്റി ക്ലൈമാക്സുണ്ടാവുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സുധാകരന്റെ പേരു പറയാൻ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തിയെന്ന പരാതി കോടതിയിൽ എത്തിയാൽ കേസിന് സാദ്ധ്യതയേറെയാണ്.

പാർട്ടി പത്രത്തിൽ വന്ന വാർത്ത മോൻസണിന്റെ പോക്സോ പീഡനക്കേസിൽ കെ. സുധാകരനെ സംശയനിഴലിലാക്കി കോൺഗ്രസിനെ തളയ്ക്കുകയായിരുന്നെന്ന് ഏതാണ്ട് വ്യക്തമായിട്ടുണ്ട്. പാർട്ടിപത്രവും സെക്രട്ടറിയും പൊട്ടിച്ച ഉണ്ടായില്ലാവെടി സ്വന്തം പാളയത്തിലേക്ക് തിരിച്ചുവരികയാണ്.

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ മൊഴി നൽകാൻ ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ ഭീഷണിപ്പെടുത്തിയെന്ന് മോൻസൺ മാവുങ്കൽ കോടതിയിൽ പറഞ്ഞതോടെ ഇക്കാര്യത്തിൽ കേസുണ്ടായേക്കാനിടയുണ്ട്.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമവുമായി ബന്ധപ്പെട്ട കേസുകൾ വിചാരണ ചെയ്യുന്ന സ്പെഷ്യൽ കോടതിയിൽ ഇന്നലെ വീഡിയോ കോൺഫറൻസ് മുഖേന ഹാജരാക്കിയപ്പോഴാണ് മോൻസൺ ഇക്കാര്യം വിശദീകരിച്ചത്. പരാതി എഴുതി നൽകാൻ കോടതി ആവശ്യപ്പെട്ടപ്പോൾ എഴുതിയിട്ടുണ്ടെന്ന് വ്യക്തമാക്കി. തുടർന്ന് ജയിൽസൂപ്രണ്ട് മുഖേന പരാതി കോടതിക്ക് നൽകാനും സ്പെഷ്യൽ കോടതി ജഡ്‌ജി കെ. സോമൻ നിർദ്ദേശിച്ചു.

കഴിഞ്ഞ ദിവസം പോക്സോ കേസിൽ കോടതി വിധി പ്രസ്താവിച്ചശേഷം തന്നെ തിരികെ ജയിലിലേക്ക് കൊണ്ടുപോയപ്പോൾ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് മോൻസൺ പറഞ്ഞത്. രാഷ്ട്രീയ ഉദ്ദേശം ഈ ഭീഷണിപ്പെടുത്തലിന് പിന്നിലുണ്ടെന്ന് കണ്ടെത്തിയാൽ അത് നിർണായകമായിരിക്കും. എന്നാൽ സംസ്ഥാന പോലീസ് അന്വേഷിച്ചാൽ ഇക്കാര്യത്തിലെ ഗൂഢാലോചന തെളിയില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്.

പെൺകുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് കെ. സുധാകരൻ സ്ഥലത്തുണ്ടായിരുന്നെന്നു മൊഴി നൽകാനാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതെന്നും സുധാകരൻ മോൻസണിന്റെ കൈയിൽ നിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്നു പറയാൻ നിർബന്ധിച്ചെന്നും പ്രതിഭാഗം കോടതിയിൽ ആരോപിച്ചു.

മൊഴി നൽകിയില്ലെങ്കിൽ മോൻസണിന്റെ ഭാര്യയും മക്കളും പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മോൻസണിനെ ജയിലിലേക്ക് കൊണ്ടുപോയപ്പോൾ ഒപ്പമുണ്ടായിരുന്ന രണ്ടു പൊലീസുകാർ ഇതിനു സാക്ഷികളാണെന്നും പ്രതിഭാഗം വിശദീകരിച്ചു. തുടർന്നാണ് പരാതി എഴുതി നൽകാൻ കോടതി ആവശ്യപ്പെട്ടത്.

പോക്സോ കേസിൽ മോൻസൺ മാവുങ്കലിന് കഴിഞ്ഞ ദിവസം കോടതി ജീവിതാവസാനം വരെ തടവുശിക്ഷ വിധിച്ചിരുന്നു. ഈ കേസിലെ പെൺകുട്ടിയെ പ്രായപൂർത്തിയായശേഷവും പീഡിപ്പിച്ചെന്ന മറ്റൊരു കേസിലും തന്റെ ജീവനക്കാരിയെ പീഡിപ്പിച്ചെന്ന കേസിലുമാണ് മോൻസണിനെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസിംഗ് മുഖേന കോടതിയിൽ ഹാജരാക്കിയത്.

പോക്സോ കേസിലെ പെൺകുട്ടിയെ പ്രായപൂർത്തിയായശേഷവും പീഡിപ്പിച്ചെന്ന രണ്ടാമത്തെ കേസ് നിയമപരമായി നിലനിൽക്കില്ലെന്നാണ് മോൻസണിന്റെ വാദം. എന്നാൽ ഇതു രണ്ടു കേസാണെന്ന നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്.

മോൻസൺ പ്രതിയായ വഞ്ചനാക്കേസിൽ സുധാകരനെ പ്രതി ചേർത്ത ക്രൈംബ്രാഞ്ച് ഇതിൽ അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുകയാണ്. ഈ കേസിൽ രണ്ടാം പ്രതിയായ സുധാകരനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. സി.പി.എം ഇത് ആയുധമാക്കുന്നുമുണ്ട്.

ഇതിനിടയിലാണ്, പോക്സോ കേസിലും സുധാകരന് പങ്കാളിത്തമുണ്ടെന്ന പുതിയ ആരോപണവുമായി സി.പി.എം രംഗത്തിറങ്ങിയിരിക്കുന്നത്. 24മണിക്കൂർ തികയും മുൻപ് മോൻസണിന്റെ പരാതിയുടെ രൂപത്തിൽ ഇതിന് തിരിച്ചടി കിട്ടിയത് പാർട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.

പെൺകുട്ടി സുധാകരനെതിരേ ഇങ്ങനെയൊരു മൊഴി നൽകിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഈ സ്ഥിതിക്ക് കോൺഗ്രസ് നിയമപരമായി നീങ്ങിയാൽ അത് സി.പി.എമ്മിന് വെല്ലുവിളിയായേക്കാം. ഈ മാസം 23നാണ് സുധാകരനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരിക്കുന്നത്.

Advertisment