ആലപ്പുഴ: കുട്ടനാട് സീറ്റ് ലക്‌ഷ്യം വച്ചാണ് സ്വന്തം പാർട്ടിയായ കേരളാ കോൺഗ്രസ് - ജേക്കബ്ബ് ഗ്രൂപ്പ് പിളർത്തി ജോണി നെല്ലൂർ ജോസഫ് ഗ്രൂപ്പിലെത്തിയത്. ഇന്ന് ജേക്കബ്ബിൽ നിന്ന് പിളർന്ന ജോണിയും ഏതാനും പ്രവർത്തകരും 29 ന് ജോസഫ് വിഭാഗത്തിൽ ലയിക്കും.
പക്ഷെ ജോണി നെല്ലൂരിന്റെ മോഹം കുട്ടനാട്ടിൽ പൂവണിയില്ലെന്നാണ് നിലവിൽ കോൺഗ്രസ് വിഭാഗങ്ങൾ നൽകുന്ന സൂചന. കഴിഞ്ഞ 14 വർഷമായി കേരള രാഷ്ട്രീയത്തിൽ പരാജിതനായി മാറി നിൽക്കുന്ന ജോണിയെ യു ഡി എഫിന് അതിനിർണ്ണായകമായ കുട്ടനാട് സീറ്റിൽ മത്സരിപ്പിച്ച് ഭാഗ്യപരീക്ഷണത്തിന് കോൺഗ്രസ് ഒരുക്കമല്ല.
സ്വന്തം നാടായ മൂവാറ്റുപുഴയിൽ തോറ്റശേഷം വീണ്ടും അവിടെ രക്ഷയില്ലെന്ന് മനസിലാക്കി അങ്കമാലിയിൽ മത്സരിച്ചെങ്കിലും അവിടെയും തോൽവിയേറ്റ നേതാവാണ് ജോണി നെല്ലൂർ.
വിജയിക്കുമെന്ന് ഉറപ്പുള്ള സീറ്റില്ലാത്തതിനാൽ യു ഡി എഫ് നേതൃത്വം കഴിഞ്ഞ തവണ അദ്ദേഹത്തിന് സീറ്റ് പോലും നൽകിയില്ല. അതിനുപകരമായിട്ടായിരുന്നു യു ഡി എഫ് സെക്രട്ടറിയാക്കിയത്. പിളർപ്പോടെ ആ പോസ്റ്റും ജോണിക്ക് നഷ്ടമായേക്കും എന്നാണു റിപ്പോർട്ട്.
കുട്ടനാട് ഇത്തവണ നൽകാനായില്ലെങ്കിൽ അടുത്തതവണ ജോസഫ് ഗ്രൂപ്പിന്റെ അക്കൗണ്ടിൽ പഴയ മൂവാറ്റുപുഴ തിരിച്ചു നൽകണമെന്ന വ്യവസ്ഥയാകും ജോണി നെല്ലൂർ മുന്നോട്ട് വയ്ക്കുക.
പകരം മൂവാറ്റുപുഴയിൽ കഴിഞ്ഞ തവണ മത്സരിച്ച ജോസഫ് വാഴയ്ക്കനെ ഇത്തവണ കുട്ടനാട് മത്സരിപ്പിക്കാം, അതിനായി സീറ്റ് വച്ചുമാറാം എന്ന നിർദ്ദേശം ജോസഫ് വിഭാഗം മുന്നോട്ടുവച്ചേക്കാം.
എന്നാൽ തൽക്കാലം കുട്ടനാട് കോൺഗ്രസ് ഏറ്റെടുക്കുക, ബാക്കി പിന്നീട് ചർച്ചയാകാം എന്നതാണ് കോൺഗ്രസ് നിലപാട്. 25 ലെ യു ഡി എഫ് യോഗം ഇക്കാര്യത്തിൽ തീരുമാനത്തിലെത്തിയേക്കും.