പാലാ: മാണി സി കാപ്പന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ച് എന്‍ സി പിയില്‍ നിന്നും വീണ്ടും രാജി. എന്‍ സി പി മഹിളാ വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് റാണി സാംജിയാണ് രാജിവച്ചത്.
പാലാ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട പൂവരണി സ്വദേശിയും കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഭരണങ്ങാനം ഡിവിഷനില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയുമായിരുന്ന റാണി സാംജിയുടെ രാജി പാലായില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടുന്ന മാണി സി കാപ്പന് തിരിച്ചടിയാകും
/sathyam/media/post_attachments/rJoYaIONxgdPiMOegj36.jpg)
പാലായില്‍ പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനങ്ങളിലോ ജനകീയ സമരങ്ങളിലോ പങ്കാളിയല്ലാതിരുന്നയാളെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ നേരത്തെ എന്‍ സി പി നേതൃത്വത്തിന് പരാതി നല്‍കിയവരില്‍ പ്രധാനിയായിരുന്നു എന്‍ സി പിയുടെ ജില്ലാ നേതാവായ റാണി സാംജി. എന്‍ സി പിയില്‍ ഉഴവൂര്‍ വിജയന്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട ആളാണ് റാണി.
ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ചു സംസാരിച്ചു എന്നതാണ് മാണി സി കാപ്പനെതിരെ ഉഴവൂര്‍ വിജയന്‍ വിഭാഗം ഉയര്‍ത്തുന്ന ആരോപണം. ഇക്കാര്യവും എന്‍ സി പി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി എം എല്‍ എയ്ക്കയച്ച കത്തില്‍ റാണി സാംജി ചൂണ്ടിക്കാട്ടുന്നു.
/sathyam/media/post_attachments/4Ljj36dRUbMmIMPJ8CM0.jpg)
നിരവധി ചെക്ക് കേസുകളിലും കബളിപ്പിക്കല്‍ കേസുകളിലും പ്രതിയായിട്ടുള്ള വ്യക്തിയെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടിയുടെ ഭാരവാഹിത്വവും പ്രാഥമിക അംഗത്വവും രാജിവയ്ക്കുന്നതെന്ന് കത്തില്‍ പറയുന്നു.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയായി ഭരണങ്ങാനം ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ റാണി സാംജി മത്സരിച്ചിരുന്നു.
ഉഴവൂർ വിജയൻ രോഗബാധിതനായി ആശുപത്രിയിൽ കഴിഞ്ഞപ്പോൾ സ്വന്തം പാർട്ടിക്കാരിൽ നിന്ന് തന്നെ അദ്ദേഹത്തിന് നേരിടെണ്ടി വന്ന തിക്താനുഭവങ്ങളും തുടർന്ന് പെട്ടന്ന് ഉണ്ടായ മരണവും ചോദ്യം ചെയ്ത് രംഗത്തുവരികയും മരണത്തില്‍ അന്വേഷണം ആവശ്യപ്പെടുകയും ചെയ്ത് റാണി സാംജി രംഗത്തെത്തിയിരുന്നു.