തിരുവനന്തപുരം: കുട്ടനാട് സീറ്റിനായി എൻ സി പിയിൽ വീണ്ടും മലക്കംമറിച്ചിൽ. സീറ്റ് തരപ്പെടുത്താനായി രംഗത്തുള്ള തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസിനൊപ്പം ഇതുവരെ തോമസ് കെ തോമസിനെ എതിർത്തിരുന്ന മന്ത്രി എ കെ ശശീന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചതാണ് പുതിയ സംഭവ വികാസം.
ഇതോടെ ഇന്നലെ വരെ തോമസ് കെ തോമസിനായി രംഗത്തുണ്ടായിരുന്ന സംസ്ഥാന പ്രെസിഡന്റ് ടി പി പീതാംബരൻ മാസ്റ്ററും മാണി സി കാപ്പൻ എം എൽ എയും പാർട്ടിക്കുള്ളിൽ നിന്നുതന്നെ സ്ഥാനാർഥി വേണമെന്ന നിലപാടിലേക്ക് കളംമാറ്റി.
കഴിഞ്ഞ ദിവസം വരെ മന്ത്രി ശശീന്ദ്രനും ഇതേ നിലപാടുകാരനായിരുന്നു. മാസ്റ്ററും കാപ്പനും തോമസ് കെ തോമസിനെ പിന്തുണയ്ക്കുകയുമായിരുന്നു.
എന്നാൽ മാസ്റ്ററും കാപ്പനും ശ്രമിച്ചിട്ടും സി പി എമ്മിന്റെ പിന്തുണ നേടിയെടുക്കാൻ കഴിയാതിരുന്നതോടെയാണ് തോമസ് കെ തോമസ് മുഖ്യമന്ത്രിയുമായി അടുപ്പമുള്ള മന്ത്രി ശശീന്ദ്രന്റെ പിന്തുണ തേടിയത്. മാത്രമല്ല താൻ വിജയിച്ചാൽ ശശീന്ദ്രന് മന്ത്രി സ്ഥാനത്ത് തുടരാൻ തന്റെ പിന്തുണ ഉണ്ടാകുമെന്നും തോമസ് അദ്ദേഹത്തെ ധരിപ്പിച്ചു.
തോമസ് വിജയിച്ചു വന്നാൽ എൻ സി പി എംഎൽഎമാരുടെ എണ്ണം മൂന്നാവുകയും അതിൽ രണ്ടുപേരുടെ പിന്തുണ ശശീന്ദ്രന് ലഭിക്കുകയും ചെയ്യും. ഇതുവഴി മാണി സി കാപ്പന്റെ മന്ത്രി സ്ഥാനത്തിനായുള്ള നീക്കത്തിന് തടയിടാൻ കഴിയുമെന്നാണ് ശശീന്ദ്രൻ കരുതുന്നത്.
അതേസമയം, പാർട്ടിയിലെ ഭൂരിപക്ഷവും പാർട്ടിക്കാരൻ തന്നെ സ്ഥാനാർഥിയാകണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്ന് പറയുന്നു. പാർട്ടിയിൽ സീറ്റ് വിൽപ്പന അംഗീകരിക്കില്ലെന്നാണ് ഇവരുടെ നിലപാട്. ഇതോടെ പാർട്ടിക്കുള്ളിൽ നിന്നുള്ള സംസ്ഥാന ജനറൽ സെക്രട്ടറി സലിം പി മാത്യു, ദേശീയ സെക്രട്ടറി കെ ജെ ജോസ്മോൻ എന്നിവരുടെ സാധ്യത വർധിച്ചു.
കുട്ടനാട്ടിൽ ഭൂരിപക്ഷമുള്ള റോമൻ കത്തോലിക്കാ വിഭാഗത്തിൽ നിന്ന് സ്ഥാനാർത്ഥിയെ കണ്ടെത്താൻ തീരുമാനിച്ചാൽ കെ ജെ ജോസ്‌മോനായിരിക്കും സാധ്യത. സി എസ് ഐ വിഭാഗത്തിൽ നിന്നുള്ള നേതാവാണ് സലിം പി മാത്യു. തോമസ് ചാണ്ടിയുമായി ഏറ്റവും അടുപ്പം കാത്തുസൂക്ഷിച്ചിരുന്ന നേതാവും സലിം പി മാത്യുവാണ്.