സീറ്റില്ല, പാര്‍ട്ടി ചെയര്‍മാന്‍ പദവിയും നല്‍കില്ല, പിളര്‍ന്നാല്‍ കൂറുമാറ്റം ബാധകമാകും - പി ജെ ജോസഫിന്റെ മൂന്ന്‍ ആവശ്യങ്ങളും തള്ളി മാണി. 6 ല്‍ 4 എംഎല്‍എമാരും മാണിക്കൊപ്പം. യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കാനാവില്ലെന്നും മാണി ! ജോസഫ് - മാണി തര്‍ക്കത്തില്‍പക്ഷം ചേരെണ്ടെന്ന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുല്ലപ്പള്ളിയുടെ താക്കീത് ! ഗത്യന്തരമില്ലാതെ ജോസഫ് അയയുന്നു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

കോട്ടയം:  ലോക്സഭയില്‍ രണ്ടാം സീറ്റിനെ ചൊല്ലിയുണ്ടായ വിവാദത്തില്‍ പി ജെ ജോസഫിന്റെ നിലപാട് തള്ളി കേരളാ കോണ്‍ഗ്രസ് എം നേതൃത്വം. യു ഡി എഫിന്റെ സംസ്ഥാനമൊട്ടാകെയുള്ള ജയസാധ്യതയെ ബാധിക്കുന്ന തരത്തിലുള്ള ഒരു നിലപാടിനും തയാറല്ലെന്ന നിലപാട് കെ എം മാണി കോണ്‍ഗ്രസ് നേത്രുത്വത്തെ അറിയിച്ചുകഴിഞ്ഞു.

Advertisment

publive-image

20 സീറ്റിലും യു ഡി എഫിന് ജയസാധ്യത നിലനില്‍ക്കെ മുന്നണിയെ സമ്മര്‍ദ്ദത്തിലാക്കുന്ന നീക്കങ്ങള്‍ ഉണ്ടാകില്ലെന്ന ശക്തമായ നിലപാട് പാര്‍ട്ടിയും കൈക്കൊള്ളുമെന്ന് മാണി കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചതായാണ് സൂചന.

അതേസമയം സീറ്റ് അവകാശവാദം സംബന്ധിച്ച് പി ജെ ജോസഫ് മുന്നോട്ട് വച്ച മുഴുവന്‍ ആവശ്യങ്ങളും മാണി വിഭാഗം തള്ളി. ജോസഫിന് അര്‍ഹമായ പരിഗണന ലയന സമയത്തെ ധാരണ പ്രകാരം തന്നെ കേരളാ കോണ്‍ഗ്രസ് നല്‍കുന്നുണ്ടെന്നും അതിലപ്പുറമുള്ള ഒരു പരിഗണനയും ഉണ്ടാകില്ലെന്നുമാണ് മാണിയുടെ നിലപാട്.

publive-image

ജോസഫിന്റെ ആവശ്യങ്ങള്‍ മൂന്നും തള്ളി മാണി !

പി ജെ ജോസഫ് 3 പ്രധാന ആവശ്യങ്ങളാണ് ഘടക കക്ഷി നേതാക്കള്‍ മുഖേന മാണിക്ക് മുമ്പില്‍ വച്ചത്. 1 - ലോക്സഭാ സീറ്റിലേക്ക് തന്നെ പരിഗണിക്കുക. 2 - സീറ്റ് അനുവദിക്കുന്നില്ലെങ്കില്‍ പാര്‍ട്ടി ചെയര്‍മാന്‍, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പദവികളിലൊന്ന്‍ നല്‍കുക. 3 - രണ്ട് ആവശ്യങ്ങളും പരിഗണിച്ചില്ലെങ്കില്‍ പാര്‍ട്ടി പിളര്‍ന്ന് ഘടകകക്ഷിയായി യു ഡി എഫില്‍ തുടരാന്‍ പിന്തുണ നല്‍കുക, കൂറുമാറ്റ നിയമം പ്രയോഗിക്കാതെ തന്നെയും മോന്‍സ് ജോസഫിനെയും എം എല്‍ എമാരായി തുടരാന്‍ അനുവദിക്കുക.

ഇത് മൂന്നും പൂര്‍ണ്ണമായും മാണി തള്ളി. ഈ ആവശ്യങ്ങള്‍ ഒരു ശതമാനം പോലും പരിഗണിക്കില്ലെന്നാണ് മാണി വിഭാഗം ഘടകകക്ഷി നേതാക്കളെ അറിയിച്ചത്.  അതിനുതക്ക അംഗബലമോ ശക്തിയോ നിലവില്‍ പി ജെ ജോസഫ് വിഭാഗത്തിനില്ലെന്നും മാണി ചൂണ്ടിക്കാട്ടുന്നു. ജോസഫ് ഗ്രൂപ്പിലെ ഭൂരിപക്ഷം പ്രവര്‍ത്തകരും നേതാക്കളും ഫ്രാന്‍സിസ് ജോര്‍ജ്ജിനൊപ്പം ചേര്‍ന്നതും മാണി ചൂണ്ടിക്കാട്ടുന്നു.

publive-image

മാണി സീറ്റ് അനുവദിച്ചില്ലെങ്കിലും 89 മോഡലില്‍ കോട്ടയത്ത് റിബലായി മത്സരിക്കുമെന്ന നിലപാടില്‍ നിന്നും പി ജെ ജോസഫ് പിന്നോട്ട് പോയതായും റിപ്പോര്‍ട്ടുകളുണ്ട്. സഭാ നേതൃത്വത്തില്‍ നിന്നും സമുദായ നേതാക്കളില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കാത്തതാണ് ജോസഫിനെ പിന്തിരിപ്പിക്കുന്ന ഘടകം.

നേരത്തെ ജോസഫ് റിബലായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ഒരു നിലപാടിലേക്ക് എത്തിയാല്‍ അതിനായി ഏതറ്റം വരെയും പോകുന്നതിന് മടി കാണിക്കാത്ത നേതാവാണ്‌ പി ജെ.

publive-image

പി ജെയ്ക്കൊപ്പം മോന്‍സ് ജോസഫ് മാത്രം !

നിലവില്‍ കേരളാ കോണ്‍ഗ്രസിന്റെ 6 എം എല്‍ എമാരില്‍ മോന്‍സ് ജോസഫ് മാത്രമാണ് പി ജെ ജോസ്ഫിനോപ്പം ഉറച്ചുനില്‍ക്കുന്നത്. പഴയ ജോസഫ് ഗ്രൂപ്പ് പുനസംഘടിപ്പിച്ച് യു ഡി എഫില്‍ ഘടകകക്ഷിയായാല്‍ പി ജെ ജോസഫിന് ശേഷം ഘടകകക്ഷി നേതാവായി മാറാനും മന്ത്രിയാകാനും കഴിയുമെന്നതാണ് മോന്‍സ് ജോസഫിന്റെ ലാഭം.

ഈ ലക്‌ഷ്യം മുന്നില്‍ കണ്ട് മോന്‍സ് ജോസഫാണ് പി ജെയുടെ പുതിയ നീക്കങ്ങള്‍ക്ക്‌ പിന്നിലെന്നാണ് മാണി വിഭാഗത്തിന്‍റെ കണക്കുകൂട്ടല്‍. ചില കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയും ഈ നീക്കത്തിനുണ്ട്.

publive-image

എന്നാല്‍ ഇത് മുന്നില്‍ കണ്ടാണ്‌ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മോന്‍സിനെതിരെ കടുത്ത നിലപാടുമായി രംഗത്ത് വന്നത്. പ്രശ്നങ്ങള്‍ മോന്‍സ് ഇടപെട്ട് പരിഹരിക്കണമെന്നായിരുന്നു മുല്ലപ്പള്ളിയുടെ താക്കീത്. കേരളാ കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പക്ഷം ചേരാന്‍ നില്‍ക്കരുതെന്ന് മുല്ലപ്പള്ളി കോണ്‍ഗ്രസ് നേതൃത്വത്തിനും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതോടെയാണ് മറ്റ്‌ ഗത്യന്തരങ്ങളില്ലാതെ കടുത്ത നിലപാടുകളില്‍ നിന്നും ജോസഫ് പിന്നോക്കം പോയത്.

jose km loksabha ele
Advertisment