കൊച്ചി: യു ഡി എഫിലെ ഏറ്റവും ദുർബലവുമായ പാർട്ടിയായിരുന്നു കേരളാ കോൺഗ്രസ് - ജേക്കബ്ബ്. സജീവ പ്രവർത്തകരെന്നു പറയാൻ കേരളമൊട്ടുക്ക് പരതിയാലും അഞ്ഞൂറ് പേരെ തികച്ചെടുക്കാനില്ലാത്ത പാർട്ടിയാണ് ജേക്കബ്ബ് വിഭാഗം. അതിലൊരു നേതാവെന്ന് പറയാൻ ആകെയുണ്ടായിരുന്നത് മുൻ എം എൽ എ ജോണി നെല്ലൂർ മാത്രമായിരുന്നു.
ടി എം ജേക്കബ്ബിന്റെ വിയോഗത്തെ തുടർന്ന് മകൻ അനൂപ് ജേക്കബ്ബ് പിറവത്ത് മത്സരിച്ച് എം എൽ എ ആയി. പക്ഷെ ജേക്കബ്ബിന്റെ മകൻ എന്നതിനപ്പുറം ഒരുപടി കൂടി രാഷ്ട്രീയത്തിൽ വളരാൻ അനൂപിന് കഴിഞ്ഞില്ല.
കഴിവിന്റെയും പ്രാഗത്ഭ്യത്തിന്റെയും കാര്യത്തിൽ ജേക്കബ്ബിന്റെ ഗുണമോ മണമോ ഇല്ലെന്നതും ജനം തിരിച്ചറിഞ്ഞു.
അതിനിടയിലാണ് പണ്ടേ ദുർബലമായ പാർട്ടിയിൽ ഒരു പിളർപ്പുകൂടി സംഭവിക്കുന്നത്. ജോണി നെല്ലൂർ പി ജെ ജോസഫിനൊപ്പം പോകാൻ തീരുമാനിച്ചു. അതോടെ ആ പാർട്ടിയിൽ അനൂപ് ജേക്കബ്ബ് ഒറ്റയ്ക്കായി.
എന്തായാലും ഒരു കാര്യം സത്യമാണ്. ടി എം ജേക്കബ്ബിന്റെ അഭാവത്തിൽ ജേക്കബ്ബ് ഗ്രൂപ്പിനെ ഒരു പാർട്ടി എന്ന നിലയിൽ മുന്നോട്ടുകൊണ്ടുപോയത് ജോണി നെല്ലൂരായിരുന്നു. കാരണം, ജോണി ഒരു രാഷ്ട്രീയ നേതാവായിരുന്നു. അനൂപ് അങ്ങനെ ഒരവസ്ഥയിൽ എത്തിയിട്ടില്ല.
ഈ സാഹചര്യത്തിൽ ജേക്കബ്ബ് ഗ്രൂപ്പിനുള്ള സീറ്റ് യു ഡി എഫ് അടുത്ത തവണ എന്ത് ചെയ്യും എന്നതാണ് പ്രധാന ചോദ്യം. ഒരു നിയമസഭാ സീറ്റ് അനുവദിച്ചുകൊടുക്കാനുള്ള വലുപ്പം ഇപ്പോൾ ജേക്കബ്ബ് ഗ്രൂപ്പിനില്ല. അതിനുതക്ക നേതാക്കളുമില്ല.
ജേക്കബ്ബ് ഗ്രൂപ്പിൽ ഇനി ആകെയുള്ളത് ടി എം ജേക്കബ്ബിന്റെ കുടുംബവും രാഷ്ട്രീയത്തിൽ ഒരു മേൽവിലാസവുമില്ലാത്ത വളരെക്കുറച്ച് അണികളുമാണ്.
ജേക്കബ്ബിന്റെ മണ്ഡലമായിരുന്ന പിറവം ഉപതെരഞ്ഞെടുപ്പിൽ അനൂപിന് നൽകിയത് അദ്ദേഹത്തിൻറെ മരണശേഷമുള്ള സഹതാപ തരംഗം പ്രതീക്ഷിച്ചു തന്നെയാണ്. പിന്നീട് വന്ന പൊതു തെരഞ്ഞെടുപ്പിലും അത് ആവർത്തിച്ചു.
അടുത്ത തവണ എന്ത് എന്ന് കോൺഗ്രസ് ആലോചിച്ചിരിക്കുമ്പോഴാണ് ഓർക്കാപ്പുറത്ത് ഒരു പിളർപ്പ്. ഇതോടെ ഒരു പാർട്ടി എന്ന നിലയിലുള്ള ഘടന ആ പ്രസ്ഥാനത്തിനില്ല. പിറവത്ത് എത്ര അരിച്ചുപെറുക്കിയാലും 200 പ്രവർത്തകരെ തികച്ചെടുക്കാൻ ജേക്കബ്ബ് ഗ്രൂപ്പിനുണ്ടാകില്ല.
മാത്രമല്ല, പിറവത്തെ പ്രധാന രാഷ്ട്രീയ പാർട്ടി യു ഡി എഫിൽ കോൺഗ്രസ് ആണ്. പിറവത്ത് സജീവമായി നിൽക്കുന്ന നേതാവ് പിറവം നഗരസഭാ ചെയർമാനായ സാബു ജെ ജേക്കബ്ബ് ആണ്. പിറവത്തിപ്പോൾ എം എൽ എയെക്കാൾ സ്വീകാര്യത നഗരസഭാ ചെയർമാനാണ്.
അതിനാൽ തന്നെ കോൺഗ്രസിന് ഈ സീറ്റിൽ നോട്ടമുണ്ട്. സാബു മത്സരിച്ചാൽ വിജയിക്കുമെന്ന് ഉറപ്പുള്ള മണ്ഡലം എന്ന നിലയിൽ കോൺഗ്രസ് ഈ സീറ്റ് ആവശ്യപ്പെടാനുള്ള സാധ്യത ശക്തമാണ്. അങ്ങനെ വന്നാൽ അനൂപിന് ജോണി നെല്ലൂരിന്റെ അവസ്ഥ ഉണ്ടായേക്കാം.
ടി എം ജേക്കബ്ബും ജോണി നെല്ലൂരും ശക്തരായ നേതാക്കളായി നിന്നപ്പോഴാണ് ജോണി നെല്ലൂരിൽ നിന്നും നിർദാക്ഷണ്യം യു ഡി എഫ് മൂവാറ്റുപുഴ സീറ്റ് പിടിച്ചെടുത്തത്.
അതേസമയം, ജോസഫ് ഗ്രൂപ്പിലും ഇത് പ്രശ്നങ്ങൾ ഗുരുതരമാക്കും. നിലവിൽ തന്നെ സീറ്റ് മോഹികളായ തോറ്റ എം എൽ എ മാരുടെ ഒരു കൂട്ടായ്മയാണ് ജോസഫ് വിഭാഗം. അതിനു പിന്നാലെയാണ് പുതിയതായി ജോണി നെല്ലൂർ കൂടി കടന്നുവരുന്നത്.
അത് ബാലൻസ് ചെയ്യാനുള്ള സീറ്റുകൾ ജോസഫിന് കൂട്ടി കൊടുക്കാൻ കോൺഗ്രസ് തയാറാകില്ല. പകരം സീറ്റ് കുറയ്ക്കാനാകും അവരുടെ ശ്രമം. ഫലത്തിൽ മൂവാറ്റുപുഴയ്ക്ക് പകരം കോതമംഗലം കൊണ്ട് ജോണി നെല്ലൂരിന് തൃപ്തിപ്പെടേണ്ടിവരും !