കെ എം മാണിയുടെ അഭാവത്തില്‍ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് പിടിച്ചെടുക്കാനൊരുങ്ങി ജോസഫ് വിഭാഗം ! ജോസ് കെ മാണിയെ ഒതുക്കി സി എഫ് തോമസിനെയും ജോയ് എബ്രാഹത്തെയും ഒപ്പം നിര്‍ത്താന്‍ ജോസഫ് ഗ്രൂപ്പ് കരുക്കള്‍ നീക്കുന്നു. മറുനീക്കവുമായി എംഎല്‍എമാരായ റോഷി അഗസ്റ്റിനും എന്‍ ജയരാജും. കേരളാ കോണ്‍ഗ്രസില്‍ അധികാരത്തര്‍ക്കം രൂക്ഷമാകുന്നു 

New Update

കോട്ടയം:  അന്തരിച്ച പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയുടെ അഭാവത്തില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം പിടിച്ചെടുക്കാനൊരുങ്ങി ജോസഫ് വിഭാഗം. മാണിയുടെ മകനും പാര്‍ട്ടി വൈസ് ചെയര്‍മാനുമായ ജോസ് കെ മാണിയെ ഒതുക്കി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ കൈപ്പിടിയിലൊതുക്കാനാണ് പി ജെ ജോസഫ് വിഭാഗത്തിന്റെ നീക്കം.

Advertisment

publive-image

ഇതിനായി മാണി വിഭാഗത്തിന് മൃഗീയ ഭൂരിപക്ഷമുള്ള സംസ്ഥാന കമ്മിറ്റിയെയും സ്റ്റിയറിംഗ് കമ്മിറ്റിയെയും നോക്കുകുത്തിയാക്കി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലൂടെ അധികാരങ്ങള്‍ കൈവശപ്പെടുത്താനാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം. ഇതിനു മുന്നോടിയായി മാണി വിഭാഗത്തിലെ പ്രമുഖരായിരുന്ന മുന്‍ ചെയര്‍മാന്‍ കൂടിയായ സി എഫ് തോമസ്‌ എം എല്‍ എ, ജോയ് അബ്രാഹം എക്സ് എം പി എന്നിവരെ ഒപ്പം കൂട്ടാനാണ് മോന്‍സ് ജോസഫ് എം എല്‍ എയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നത്.

കഴിഞ്ഞ ഏതാനും നാളുകളായി ജോസഫ് വിഭാഗവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് സി എഫ് തോമസും ജോയ് എബ്രാഹവും. മാത്രമല്ല, ജോസ് കെ മാണിയുമായി ഇരുവരും നല്ല ബന്ധത്തിലായിരുന്നുമില്ല. ഈ സാഹചര്യത്തില്‍ സി എഫ് തോമസിനെ ഒത്തുതീര്‍പ്പ്‌ വ്യവസ്ഥയില്‍ ചെയര്‍മാനാക്കി പാര്‍ട്ടി കൈപ്പിടിയില്‍ ഒതുക്കാനാണ് പുതിയ നീക്കം.

publive-image

പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ സ്ഥാനത്തേക്ക് പി ജെ ജോസഫിനെയും ഇവര്‍ പിന്തുണയ്ക്കും. അങ്ങനെ വന്നാല്‍ പാര്‍ട്ടിയുടെ നിര്‍ണ്ണായകമായ രണ്ടു പദവികളും ജോസഫിന്റെ പക്കലാകുമെന്ന് ഇവര്‍ കണക്കുകൂട്ടുന്നു.

അതേസമയം, പാര്‍ട്ടി പിളര്‍ത്തിയും വഴക്കിട്ടും ഒരു അധികാര സ്ഥാനങ്ങളും തനിക്ക് വേണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ജോസ് കെ മാണി. എന്നാല്‍ ജോസ് കെ മാണി പാര്‍ട്ടി ചെയര്‍മാന്‍ ആകണമെന്ന ഉറച്ച നിലപാടിലാണ് മാണി വിഭാഗം എം എല്‍ എമാരായ റോഷി അഗസ്റ്റിനും പ്രൊഫ. എന്‍ ജയരാജും. അതല്ലാതെയുള്ള ഒരൊത്തുതീര്‍പ്പിനും ഇവര്‍ തയാറല്ല.

publive-image

പി ജെ ജോസഫിനും സി എഫ് തോമസിനും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നും പാര്‍ട്ടിയെ ഊര്‍ജ്ജസ്വലമായി മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ആരോഗ്യപരമായ പരിമിതികളുണ്ടെന്നുമുള്ള അഭിപ്രായം പാര്‍ട്ടിയില്‍ ഭൂരിപക്ഷത്തിനുമുണ്ട്. ആ സാഹചര്യത്തില്‍ ഈ നേതാക്കള്‍ നേതൃത്വത്തിലെത്തിയാല്‍ പാര്‍ട്ടി നിര്‍ജ്ജീവമാകുമെന്നും ആ സാഹചര്യം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ മുതലെടുക്കുമെന്നും നേതാക്കള്‍ വിശ്വസിക്കുന്നു.  അവരുടെ അഭിപ്രായവും ജോസ് കെ മാണി നേത്രുത്വ സ്ഥാനങ്ങള്‍ ഏറ്റെടുക്കണമെന്നാണ്.  പി ജെ ജോസഫിന്റെയോ സി എഫ് തോമസിന്റെയോ നേതൃത്വം അംഗീകരിക്കാന്‍ മാണി വിഭാഗം തയാറുമല്ല.

പാര്‍ട്ടി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയ് എബ്രാഹം ഇടക്കാലത്ത് ജോസഫ് വിഭാഗവുമായി അടുപ്പത്തിലായിരുന്നെങ്കിലും നിലവില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ ജോസഫ് ഗ്രൂപ്പിന് അത്ര ആശാവഹമല്ല.

publive-image

കാരണം, കെ എം മാണിയുടെ വിയോഗത്തെ തുടര്‍ന്ന്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലായില്‍ ജോയ് എബ്രാഹം പരിഗണിക്കപ്പെട്ടെക്കാം. നിലവില്‍ ഈ ഒഴിവിലേക്ക് യോഗ്യമായ മാറ്റ്‌ പേരുകള്‍ പരിഗണനയിലില്ലാത്തത് ജോയ് എബ്രാഹത്തിന് അനുകൂല ഘടകമാണ്. ഈ സാഹചര്യത്തില്‍ ജോസ് കെ മാണിയുമായി കൂടുതല്‍ സഹകരിച്ചു മുന്നോട്ട് പോകാനായിരിക്കും ജോയ് എബ്രാഹത്തിനും താല്പര്യം.

ജോസ് കെ മാണിയുടെ ഉറച്ച പിന്തുണ ലഭിച്ചാലേ പാലായില്‍ മത്സരിക്കാനും വിജയിക്കാനും കഴിയൂ എന്ന കാര്യം ജോയ് എബ്രാഹത്തിനറിയാം. എന്നാല്‍ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനവും ലീഡര്‍ സ്ഥാനവും പിടിച്ചെടുത്താല്‍ സ്ഥാനാര്‍ഥിയെ ജോസഫ് തന്നെ തീരുമാനിക്കുമെന്നും അങ്ങനെ വന്നാല്‍ ജോയ് എബ്രാഹത്തെ പരിഗണിക്കാമെന്നുമാണ് ഇതിന് ജോസഫ് ഗ്രൂപ്പ് നല്‍കുന്ന ഓഫര്‍.

publive-image

പക്ഷെ, പാലായില്‍ വിജയിക്കാന്‍ അത് പോരെന്നാണ് ജോയ് എബ്രാഹത്തിന്റെ നിലപാട്. മോന്‍സ് ജോസഫ് ജോയ് എബ്രാഹവുമായി നിരന്തര സമ്പര്‍ക്കത്തിലാണെങ്കിലും ഇക്കാര്യത്തില്‍ ജോയ് എബ്രാഹം എന്ത് നിലപാട് സ്വീകരിക്കുമെന്ന് കണ്ടറിയണം.

അതേസമയം, പാര്‍ട്ടിയിലെ പ്രതിസന്ധി ഘട്ടത്തില്‍ ജോസ് കെ മാണി സ്വീകരിക്കുന്ന തണുപ്പന്‍ നിലപാടില്‍ മാണി വിഭാഗത്തിനുള്ളിലും അമര്‍ഷമുണ്ട്. കെ എം മാണിയെപ്പോലെ ഉചിതമായ സമയത്ത് ശക്തമായ നിലപാടും നീക്കങ്ങളും സ്വീകരിക്കാന്‍ ജോസ് കെ മാണിക്ക് കഴിയുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്. എന്തായാലും കേരള കോണ്‍ഗ്രസ് കാത്തിരിക്കുന്നത് വലിയ പ്രതിസന്ധി തന്നെയാണ്.

50 വര്‍ഷക്കാലം കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അതികായനും കേരള രാഷ്ട്രീയത്തിലെ ശക്തനുമായിരുന്ന കെ എം മാണിയുടെ അഭാവം കേരളാ കോണ്‍ഗ്രസ് അനുഭവിക്കുകയാണിപ്പോള്‍.

kerala congress ch
Advertisment