കേരളാ പോലീസിന് ഇതെന്തുപറ്റി. പത്രക്കുറിപ്പ് പോലുള്ള എസ്.എഫ്.ഐ നേതാവിന്റെ പരാതി അതേപടി വിഴുങ്ങി കേസ്. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് വനിതാ റിപ്പോർട്ടറെയും ഗൂഢാലോചനയിൽ പ്രതിയാക്കി. പ്രാഥമിക അന്വേഷണമെന്ന ബാലപാഠം പോലും മറന്ന് പോലീസ്. എസ്.എഫ്.ഐക്കാരന്റെ പരാതിയിൽ കേസിന് വ്യഗ്രതകാട്ടിയ പോലീസിന് വ്യാജരേഖാ കേസിലെ പ്രതിയെ പിടിക്കാൻ മുട്ടിടിക്കുന്നു.

New Update

publive-image

Advertisment

കൊച്ചി: കേരളാ പോലീസിന് ഇതെന്തു പറ്റിയെന്നാണ് എല്ലാവരും ഒരേസ്വരത്തിൽ ചോദിക്കുന്നത്. എസ്.എഫ്.ഐ നേതാവിന്റെ രാഷ്ട്രീയ ആരോപണങ്ങളടങ്ങിയ ഗൂഢാലോചനാ പരാതി അതേപടി വിഴുങ്ങി ഏഷ്യാനെറ്റ് ന്യൂസിന്റെ വനിതാ മാദ്ധ്യമപ്രവർത്തകയെയും മഹാരാജാസ് കോളേജ് പ്രിൻസിപ്പലിനെയുമൊക്കെ പ്രതിയാക്കി ക്രിമിനൽ കേസെടുത്ത നടപടിയാണ് പരക്കെ ചോദ്യം ചെയ്യപ്പെടുന്നത്.

തന്നെയും എസ്.എഫ്.ഐയെയും അപകീർത്തിപ്പെടുത്താൻ കെ.എസ്.യു നേതാക്കളും പ്രിൻസിപ്പളും ഏഷ്യാനെറ്റ് ന്യൂസ് ലേഖിയുമൊക്കെ ഗൂഢാലോചന നടത്തിയെന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ പരാതിയിലാണ് കേസ്.

രാഷ്ട്രീയ ആരോപണങ്ങളുള്ള ഇത്തരമൊരു പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തണമെന്ന ബാലപാഠം പോലും മറന്നാണ് പോലീസ് രാഷ്ട്രീയ യജമാനന്മാർക്ക് വേണ്ടി വിടുപണി ചെയ്യുന്നത്. അതേസമയം, വ്യാജരേഖ ചമച്ച് കോളേജിൽ ജോലി നേടാൻ ശ്രമിച്ച എസ്.എഫ്.ഐ മുൻനേതാവ് കെ. വിദ്യയെ പിടികൂടാൻ കഴിയാതെ നാണം കെട്ട് നിൽക്കുകയാണ് പോലീസ്.

ഒരു സർക്കാർ കോളേജിലെത്തി ലൈവായി വാർത്ത റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകയെ ഗൂഢാലോചനക്കേസിൽ പ്രതിയാക്കുന്നത് കേട്ടുകേൾവിയില്ലാത്ത നടപടിയാണ്. എസ്.എഫ്.ഐ നേതാവായിരുന്ന വിദ്യ മഹാരാജാസ് കോളേജിൽ ഗസ്റ്റ് ലക്ചററായി ജോലിചെയ്തെന്ന വ്യാജരേഖ നൽകി അട്ടപ്പാടി കോളേജിൽ ജോലിക്ക് ശ്രമിച്ചെന്ന വാർത്തയിൽ പ്രതികരണം തേടിയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചിയിലെ ചീഫ് റിപ്പോർട്ടർ അഖിലാ നന്ദകുമാർ മഹാരാജാസ് കോളേജിലെത്തിയത്.

പ്രിൻസിപ്പൽ, കെ.എസ്.യു നേതാക്കൾ എന്നിവരുമായി ലൈവിൽ സംസാരിച്ചാണ് അഖില വാർത്ത നൽകിയത്. എസ്.എഫ്.ഐ നേതാവ് ആർഷോ പരീക്ഷയെഴുതാതെ പാസായെന്നൊക്കെ കെ.എസ്.യു നേതാക്കൾ പറഞ്ഞപ്പോൾ ഇത് കെ.എസ്.യുവിന്റെ രാഷ്ട്രീയ ആരോപണം ആണെന്ന് വ്യക്തമായി പറഞ്ഞാണ് അഖില വാർത്ത നൽകിയത്. ഇതിന് അഖില എങ്ങനെ ഗൂഢാലോചനക്കേസിൽ പ്രതിയാവുമെന്നാണ് പോലീസിലെ ഉന്നതർ പോലും ചോദിക്കുന്നത്.

തനിക്കെതിരേ ഗൂഢാലോചന നടക്കുന്നതായി ആർഷോ ഡിജിപി അനിൽകാന്തിനാണ് പരാതി നൽകിയത്. അതും ഇ-മെയിലിൽ. ഉടനടി ആ പരാതിയിൽ നടപടിയെടുക്കാൻ ഡിജിപി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ.സേതുരാമനോട് നിർദ്ദേശിച്ചു. കേട്ടപാതി, കേൾക്കാത്ത പാതി കൊച്ചി പോലീസ് എസ്.എഫ്.ഐ നേതാവിന്റെ പത്രക്കുറിപ്പ് പോലുള്ള പരാതി അതേപടി വിശ്വസിച്ച് മഹാരാജാസ് കോളേജിന്റെ പ്രിൻസിപ്പാളിനെയടക്കം പ്രതിയാക്കി ക്രിമിനൽ കേസെടുത്തു. ഡിവൈ.എസ്.പി പയസ് ജോർജാണ് അന്വേഷണ സംഘത്തലവൻ.

എഴുതാത്ത പരീക്ഷ ജയിച്ച കേസുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ നൽകിയ പരാതിയിൽ എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ.വി.എസ്.ജോയിയെയും മുൻകോഴ്സ് കോ ഓർഡിനേറ്ററും അദ്ധ്യാപകനുമായ ഡോ. വിനോദ് കുമാർ കല്ലോലിക്കലിനെയും ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.

കേസിൽ ഡോ.വിനോദ് കുമാർ ഒന്നാം പ്രതിയും പ്രിൻസിപ്പൽ രണ്ടാം പ്രതിയുമാണ്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, കോളേജിലെ കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ് സി.എ.ഫാസിൽ, ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാർ എന്നിവരാണ് മൂന്നു മുതൽ അഞ്ചുവരെ പ്രതികൾ.

ആർഷോയുടെ പരാതിയിൽ പറഞ്ഞ പേരുകൾ പ്രകാരമാണ് അസാധാരണമായ രീതിയിൽ മാദ്ധ്യമപ്രവർത്തകയുടെ പേരിൽ കേസെടുത്തതെന്നാണ് സൂചന. ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, അപകീർത്തിപ്പെടുത്താൻ വ്യാജരേഖ സൃഷ്ടിക്കൽ, മാനഹാനി ഉണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. പ്രിൻസിപ്പലിനെ കോളേജിലേക്കും വിനോദ് കുമാറിനെ സിറ്റി പൊലീസ് ആസ്ഥാനത്തേക്കും വിളിച്ചുവരുത്തിയാണ് ക്രൈംബ്രാഞ്ച് മൊഴിയെടുത്തത്.

വിവാദത്തിനു പിന്നിൽ ഗൂഢാലോചനയൊന്നുമില്ലെന്നും എൻ.ഐ.സിക്ക് പറ്റിയ പിഴവാണെന്നുമുള്ള നിലപാട് പ്രിൻസിപ്പൽ പൊലീസിനോട് ആവർത്തിച്ചു. ഇതുസംബന്ധിച്ച രേഖകളും കൈമാറിയെന്നാണ് പറയപ്പെടുന്നത്. നെടുമങ്ങാട് കോളേജിൽ നിന്ന് കഴിഞ്ഞ ജൂലായ് അവസാനം പ്രൊമോഷനോടെ മഹാരാജാസിൽ ചുമതലയേറ്റ തനിക്ക് പഴയ കാര്യങ്ങളെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മഹാരാജാസിലെ ആർക്കിയോളജി ആൻഡ് മെറ്റീരിയൽ കൾച്ചറൽ സ്റ്റഡീസ് മൂന്നാം സെമസ്റ്റർ പരീക്ഷാഫലമാണ് വിവാദത്തിലായത്. പരീക്ഷ എഴുതിയിട്ടില്ലാത്ത ആർഷോ ജയിച്ചെന്നായിരുന്നു കോളേജ് വെബ്സൈറ്റിലെ പട്ടികയിൽ രേഖപ്പെടുത്തിയിരുന്നത്.

ഇത് തന്റെ ബാച്ചല്ലെന്നും പരീക്ഷ നടക്കുമ്പോൾ ജില്ലയിൽ പോലും ഉണ്ടായിരുന്നില്ലെന്നുമാണ് വിവാദമായതോടെ ആർഷോ പ്രതികരിച്ചത്. പക്ഷേ, ആർഷോ പരീക്ഷാഫീസടച്ചിട്ടുണ്ടെന്നായിരുന്നു കോളേജിന്റെ വിശദീകരണം. ആർഷോ വിശദീകരണവുമായി രംഗത്തുവന്നപ്പോൾ ഇതിൽനിന്ന് പ്രിൻസിപ്പൽ പിന്മാറി. ഡിഗ്രിയും പി.ജിയും ചേർന്ന അഞ്ചുവർഷ ഇന്റഗ്രേറ്റഡ് കോഴ്സാണിത്. ഡിഗ്രിക്ക് ആറ് സെമസ്റ്ററും പി.ജിക്ക് നാല് സെമസ്റ്ററുമുണ്ട്. ഇതിൽ മൂന്നാം സെമസ്റ്ററിൽ ആർഷോ റോൾ ഔട്ടായി.

തുടർന്ന് പിന്നാലെ വന്ന ബാച്ചിന്റെ നാലാം സെമസ്റ്ററിൽ റീ അഡ്മിഷൻ നൽകുകയായിരുന്നു. അതിനാലാണ് ജൂനിയർ കുട്ടികളുടെ ബാച്ചിൽ ഉൾപ്പെട്ടത്. നിലവിൽ അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥിയാണ് ആർഷോയെന്ന് പ്രിൻസിപ്പൽ പറഞ്ഞു.

വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ് ലേഖിക അഖില നന്ദകുമാറിന് എതിരെ കേസെടുത്ത നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവുമാണെന്ന് പ്രവ‌ർത്തക യൂണിയൻ പ്രതികരിച്ചു.

കേരളം എക്കാലവും ഉയർത്തിപ്പിടിക്കുന്ന ഉന്നതമായ ജനാധിപത്യ മൂല്യങ്ങളെ അപ്പാടെ ഇല്ലാതാക്കുന്ന നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് യൂണിയൻ സംസ്ഥാന പ്രസിഡൻറ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും പറഞ്ഞു.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്ക്കെതിരെ കെഎസ്‌യു നേതാവ് ചാനൽ ലൈവിൽ ഉന്നയിച്ച ആരോപണം റിപ്പോർട്ട് ചെയ്തതിന്റെ പേരിലാണ് അഖിലയെ അഞ്ചാം പ്രതിയാക്കി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

ജനാധിപത്യ കേരളത്തിന് നാണക്കേടായ ഈ നടപടി അടിയന്തരമായി തിരുത്തണമെന്നും അല്ലാത്തപക്ഷം വലിയ പ്രതിഷേധത്തിലേക്ക് കേരളത്തിലെ മാധ്യമപ്രവർത്തകർ നീങ്ങുമെന്നും യൂണിയൻ അറിയിച്ചു.

Advertisment