പോക്സോ കേസിലെ ആരോപണം ചീറ്റിപ്പോയെങ്കിലും സുധാകരനെ തട്ടിപ്പുകേസിൽ അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച്. മോൻസണെ ജയിലിൽ ചോദ്യം ചെയ്ത് തെളിവുണ്ടാക്കുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയാലുടൻ അറസ്റ്റിന് നീക്കം. സുധാകരൻ എത്തിയതിനും പണം കൈപ്പറ്റുന്നതിനും സാക്ഷിയുണ്ടെന്ന് ക്രൈംബ്രാഞ്ച്.

New Update

publive-image

Advertisment

കൊച്ചി: പോക്സോ കേസിലെ ആരോപണം ചീറ്റിപ്പോയെങ്കിലും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ തട്ടിപ്പുകേസിൽ അറസ്റ്റ് ചെയ്യാൻ ഒരുങ്ങിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്.

മോൻസൺ മാവുങ്കലിനെതിരായ പോക്സോ കേസിൽ അതിജീവിതയായ പെൺകുട്ടി, പീഡനം നടക്കുമ്പോൾ സുധാകരൻ മോൻസണിന്റെ വീട്ടിലുണ്ടായിരുന്നെന്ന് മൊഴി നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടി പത്രമായ ദേശാഭിമാനയും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനും സുധാകരനെ പ്രഹരിച്ചത്.

എന്നാൽ ഇങ്ങനെയൊരു മൊഴിയില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കയതോടെ ഈ കഥകൾ പൊളിഞ്ഞു. അതിനാലാണ് തട്ടിപ്പുകേസിലെങ്കിലും അറസ്റ്റ് ചെയ്യാനുള്ള നീക്കം.

മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് സന്നാഹമൊരുക്കുന്നു. കേസുമായി ബന്ധപ്പെട്ട് ലഭിച്ച സാക്ഷിമൊഴികൾക്ക് പുറമേ ശാസ്ത്രീയ തെളിവുകൾക്കും ശേഖരിച്ചു.

വിയ്യൂർ ജയിലിലെത്തി മോൻസണെ മണിക്കൂറോളം ചോദ്യംചെയ്തത് ശാസ്ത്രീയ തെളിവുകളിൽ ആധികാരികത ഉറപ്പിക്കാനായിരുന്നു. സുധാകരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരികയാണ്.

മോൻസൺ മാവുങ്കൻ മുഖ്യപ്രതിയായ പുരാവസ്തു സാമ്പത്തിക തട്ടിപ്പുകേസിൽ രണ്ടാം പ്രതിയാണ് കെ.സുധാകരൻ. കേസിൽ രഹസ്യമൊഴി നൽകിയ വ്യക്തിയാണ് പ്രധാനസാക്ഷി. സംഭവദിവസം മോൻസണിന്റെ വീട്ടിൽ സുധാകരൻ എത്തിയതിനും പണം കൈപ്പറ്രുന്നത് കണ്ടുവെന്നാണ് മൊഴി.

ചായകൊടുക്കുമ്പോഴാണ് ഇതെല്ലാം കണ്ടതെന്നാണ് ക്രൈംബ്രാഞ്ചിനോട് സാക്ഷി സമ്മതിച്ചിട്ടുള്ളത്. ഈ സാക്ഷിയുമായി മോൻസൺ ഡൽഹിക്ക് പോയതിനുള്ള തെളിവും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. കേസിൽ സുധാകരനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല.

പുരാവസ്തുക്കൾ വിദേശികൾക്ക് വിറ്റ വകയിൽ ബാങ്കിൽ കുടുങ്ങിക്കിടക്കുന്ന 2.62 ലക്ഷം കോടി രൂപ ലഭിക്കാനുണ്ടെന്നും ഇതിനായി ദില്ലിയിലെ തടസങ്ങൾ നീക്കാൻ കെ.സുധാകരൻ ഇടപെടുമെന്നും, ഇത് ചൂണ്ടിക്കാട്ടി 25ലക്ഷം രൂപ വാങ്ങി മോൻസൺ വഞ്ചിച്ചുവെന്നും കെ സുധാകരൻ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്.

സുധാകരന്റെ മദ്ധ്യസ്ഥതയിൽ താൻ 25 ലക്ഷം രൂപ മോൻസന് നൽകിയെന്ന് പരാതിക്കാരിൽ ഒരാളായ അനൂപിന്റെ മൊഴിയുണ്ട്. ഈ തുകയിൽ പത്ത് ലക്ഷം രൂപ സുധാകരന് അനൂപ് മടങ്ങിയ ഉടനെ തന്നെ കൈമാറുന്നത് കണ്ടെന്നാണ് മോൻസന്റെ മുൻ ഡ്രൈവർ അജിത്തും ജീവനക്കാരായ ജെയ്‌സണും ജോഷിയും മൊഴി നൽകിയിട്ടുണ്ട്.

ആരിൽ നിന്നും പണം നേരിട്ട് വാങ്ങാറില്ലെന്ന് മോൻസൺ മാവുങ്കൽ. എന്നാൽ പണം വാങ്ങുന്നതിന്റെ ദൃശ്യം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കാണിച്ചപ്പോൾ ഓർമ്മയില്ലെന്ന് തിരുത്തി. വിയ്യൂർ ജയിലിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആർ.വൈ.റസ്തത്തിന്റെ നേതൃത്വത്തിൽ മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിലാണ് മോൻസൺ ഉരുണ്ടുകളിച്ചത്.

പരാതിക്കാരുടെ ആരോപണങ്ങളെക്കുറിച്ച് ആരാഞ്ഞപ്പോഴാണ് പണം നേരിട്ട് വാങ്ങാറില്ലെന്നും അക്കൗണ്ട് വഴിയാണ് വാങ്ങുന്നതെന്നും മോൻസൺ തട്ടിവിട്ടത്. കെ.സുധാകരന് പണം നൽകിയോയെന്ന ചോദ്യത്തിന് ഓ‌ർമ്മയില്ലെന്നായിരുന്നു മറുപടി. ഇതിനും തെളിവുകാട്ടിയപ്പോൾ വീണ്ടും വെട്ടിലായി.

പുരാസ്തുതട്ടിപ്പ് കേസിൽ നേരത്തെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ മോൻസൺ അക്കൗണ്ടുവഴി പണം വാങ്ങാറില്ലെന്നാണ് കണ്ടെത്തിയത്. പലരിൽ നിന്നും കോടികൾ വാങ്ങിയെങ്കിലും മോൻസണിന്റെ അക്കൗണ്ടിൽ തുച്ഛമായ പണം മാത്രമാണ് ഉണ്ടായിരുന്നത്.

Advertisment