മോദി വിളിച്ചാൽ മസ്കിന് വരാതിരിക്കാനാവുമോ? അടുത്ത വർഷം ഇന്ത്യയിലെത്തുമെന്നും ടെസ്‍ല കാർ കമ്പനി ഇന്ത്യയിൽ നിക്ഷേപമിറക്കുമെന്നും ഇലോൺ മസ്ക്. ഇനി വരാനിരിക്കുന്നത് ടെസ്‍ലയുടെ വൈദ്യുത കാറുകൾ ഇന്ത്യൻ നിരത്തുകളിൽ ചീറിപ്പായുന്ന കാലം. ഉപഗ്രഹം വഴി ഇന്റ‌ർനെറ്റ് ഇന്ത്യൻ ഗ്രാമങ്ങളിലെത്തിക്കാൻ മസ്കിന്റെ സ്റ്റാർനെറ്റും വരും.

New Update

publive-image

Advertisment

ഡൽഹി: ടെസ്‌ല സിഇഒയും ട്വിറ്റർ ഉടമയുമായ ഇലോൺ മസ്ക് പറയുന്നത് ഇങ്ങനെയാണ്- മോദി വിളിച്ചാൽ ഇന്ത്യയിലേക്ക് വരാതിരിക്കാനാവുമോ? അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്നും തന്റെ ഇലക്‌ട്രിക് കാർ കമ്പനി ടെസ്‌ല നിക്ഷേപമിറക്കുമെന്നും മസ്ക് വ്യക്തമാക്കി.

ന്യൂയോർക്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു ശേഷമാണ് മസ്‌കിന്റെ പ്രഖ്യാപനം. നൊബേൽ സമ്മാന ജേതാക്കൾ, സാമ്പത്തിക വിദഗ്ദ്ധർ, കലാകാരന്മാർ, ശാസ്ത്രജ്ഞർ, പണ്ഡിതർ, സംരംഭകർ, അക്കാദമിക് വിദഗ്ദ്ധർ, ആരോഗ്യ വിദഗ്ദ്ധർ തുടങ്ങി നിരവധി പ്രമുഖരുമായി യു.എസിലെ ആദ്യ ദിവസം പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

ചൊവ്വാഴ്‌ച രാത്രി ഇന്ത്യൻ സമയം 9 മണിയോടെ ന്യൂയോർക്കിലെത്തിയ പ്രധാനമന്ത്രി താമസിച്ച ലോട്ടെ ന്യൂയോർക്ക് പാലസ് ഹോട്ടലിലെത്തിയാണ് ഇലോൺ മസ്‌ക് പ്രധാനമന്ത്രിയെ കണ്ടത്. ഇലക്‌ട്രിക് കാർ വിപണിയിലും വാണിജ്യ ബഹിരാകാശ മേഖലയിലും നിക്ഷേപം നടത്താൻ പ്രധാനമന്ത്രി മസ്‌കിനെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ചു.

പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് അടുത്ത വർഷം വരാൻ പദ്ധതിയിടുന്നുണ്ടെന്ന് മസ്‌ക് പറഞ്ഞു. ടെസ്‌ല കമ്പനി എത്രയും പെട്ടെന്ന് ഇന്ത്യയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ പിന്തുണയ്ക്ക് നന്ദി പറയുന്നു. ഭാവിയിൽ കൂടുതൽ പ്രഖ്യാപനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.

പ്രധാനമന്ത്രി മോദിയുടെ ആരാധകനാണെന്ന് വിശേഷിപ്പിച്ച മസ്‌ക് 2015ൽ അദ്ദേഹം കാലിഫോർണിയയിലെ ടെസ്‌ല ഫാക്ടറി സന്ദർശിച്ചതും ഓർമ്മിച്ചു. ഇന്ത്യയെക്കുറിച്ച് അദ്ദേഹത്തിന് ഒരുപാട് പ്രതീക്ഷകളുണ്ട്. ഇന്ത്യയിൽ കാര്യമായ നിക്ഷേപം നടത്താൻ പ്രധാനമന്ത്രി ഞങ്ങളെ പ്രേരിപ്പിക്കുന്നു. അതാണ് ഞങ്ങൾ നടപ്പാക്കാൻ പോകുന്നത്. മോദിയുടെ നീക്കങ്ങൾ ഇന്ത്യയ്‌ക്ക് നേട്ടമുണ്ടാക്കും.

ഉപഗ്രഹം വഴി ഇന്റർനെറ്റ് സേവനം നൽകുന്ന സ്റ്റാർലിങ്ക് വിദൂരമായ ഇന്ത്യൻ ഗ്രാമങ്ങൾക്ക് നേട്ടമാകുമെന്നും മസ്‌ക് ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിൽ ചുരുങ്ങിയ ചെലവിൽ സാങ്കേതികവിദ്യ ലഭ്യമാക്കാനുള്ള മസ്‌കിന്റെ ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഇലക്ട്രോണിക് കാറുകൾ ഉൾപ്പെടെ നിർമിക്കുന്ന ഫാക്ടറി ഇന്ത്യയിൽ സ്ഥാപിക്കാൻ ടെസ്‌‍‌ല ആലോചിക്കുന്നതിനിടെയാണ് മസ്കും മോദിയും കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നുണ്ടോയെന്ന് ഒരു അഭിമുഖത്തിൽ മസ്കിനോടു ചോദിച്ചപ്പോൾ, ‘തീർച്ചയായും’ എന്നായിരുന്നു മറുപടി.

ഈ വർഷം അവസാനത്തോടെ ഇന്ത്യയിലെ ഫാക്ടറിക്കായുള്ള സ്ഥലം തീരുമാനിക്കുമെന്നും മസ്ക് വ്യക്തമാക്കി. കലിഫോർണിയയിൽ ടെസ്‌ല കാർ ഫാക്ടറി 2015ൽ മോദി സന്ദർശിച്ചിരുന്നു. ട്വിറ്ററിൽ ഏറ്റവുമധികം ഫോളോവർമാരുള്ള വ്യക്തികളിലൊരാളായ മസ്ക് ഫോളോ ചെയ്യുന്ന ചുരുക്കം നേതാക്കളിൽ മോദിയുമുണ്ട്.

Advertisment