നേരിട്ട് പണം കൈപ്പറ്റാത്ത സുധാകരനെതിരേ വഞ്ചനാകേസ് നിലനിൽക്കുമോയെന്ന് ആശങ്ക. കേസിൽ ഇടപെടാമെന്ന് തെറ്റിദ്ധരിപ്പിച്ചതിനാൽ വഞ്ചനാക്കുറ്റം നിൽക്കുമെന്ന് ക്രൈംബ്രാഞ്ച്. സുധാകരന് കോടതിയെ സമീപിച്ച് കേസിൽ നിന്ന് ഒഴിവാകാമെന്ന് നിയമവിദഗ്ദ്ധർ. സുധാകരന്റെ മൊഴികളിൽ അടിമുടി വൈരുദ്ധ്യമെന്നും ആഗസ്റ്റിൽ കുറ്റപത്രം നൽകുമെന്നും ക്രൈംബ്രാഞ്ച്

New Update

publive-image

Advertisment

തിരുവനന്തപുരം: മോൻസൺ മാവുങ്കൽ മുഖ്യപ്രതിയായ വ്യാജ പുരാവസ്തു തട്ടിപ്പ് കേസിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ പ്രതിയാക്കി അറസ്റ്റ് ചെയ്തെങ്കിലും സുധാകരനെതിരേ ചുമത്തിയ വഞ്ചനാക്കുറ്റം നിലനിൽക്കുമോയെന്ന് നിയമവിദഗ്ദ്ധർക്ക് ആശങ്ക.

മോൻസണിന്റെ തട്ടിപ്പിന് ഇരകളായ ആളുകളിൽ നിന്ന് സുധാകരൻ പണം കൈപ്പറ്റിയതായി മൊഴികൾ പോലുമില്ലാത്തതിനാൽ സുധാകരനെതിരേ വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്നാണ് കോൺഗ്രസിന് ലഭിച്ചിട്ടുള്ള നിയമോപദേശം.

ഗൾഫിലെ രാജകുടുംബത്തിന് പുരാവസ്തുക്കൾ വിറ്റ വകയിൽ കിട്ടിയ 2.62ലക്ഷം കോടി രൂപ കേന്ദ്രസർക്കാർ തടഞ്ഞുവച്ചു എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെന്നതാണ് കേസിനാസ്പദമായ പരാതി. കേന്ദ്രം തടഞ്ഞുവച്ച തുക തിരിച്ചുകിട്ടാനുള്ള തടസ്സം പരിഹരിക്കാനെന്ന് പറഞ്ഞ് പല തവണകളായി പത്ത് കോടി പരാതിക്കാരിൽ നിന്ന് മോൻസൺ വാങ്ങി. വീണ്ടും 25 ലക്ഷം ചോദിച്ചപ്പോൾ കൊടുത്തില്ല.

തുടർന്ന് 2018 നവംബർ 22ന് കൊച്ചി കലൂരിലെ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ വച്ച് ഡൽഹിയിലെ പ്രശ്നം പരിഹരിക്കാമെന്ന് സുധാകരൻ നേരിട്ട് ഉറപ്പ് നൽകിയതിനാലാണ് 25 ലക്ഷം കൈമാറിയതെന്നും പരാതിയിൽ പറയുന്നു. എന്നാൽ, കേസിൽ നേരിട്ട് പ്രശ്നം പരിഹരിച്ചുനൽകാമെന്ന് ഇരകളെ തെറ്റിദ്ധരിപ്പിച്ച് വഞ്ചിച്ചതിനാൽ വഞ്ചനാക്കുറ്റം നിലനിൽക്കുമെന്നാണ് മറുവാദം.

ഇന്ത്യൻ പീനൽ കോഡിലെ സെക്‌ഷൻ 420 പ്രകാരമാണ് കെ. സുധാകരനെതിരെ കേസെടുത്തിരിക്കുന്നത്. ഏഴ് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. ഒരു വ്യക്തിയെ ചതിയോടെയും സത്യസന്ധതയില്ലാതെയും പ്രേരിപ്പിച്ച് വസ്തുവകകൾ സ്വന്തമാക്കുന്നതാണ് ഈ കുറ്റം.

ചതിക്കുന്നയാൾ നേരിട്ട് വസ്തുവകകളോ പണമോ കൈപ്പറ്റുന്നതായി തെളിഞ്ഞാലേ 420ാം വകുപ്പ് പ്രകാരമുള്ള കുറ്റം നിലനിൽക്കൂ. ഇവിടെ കെ. സുധാകരൻ നേരിട്ട് പണം കൈപ്പറ്റിയതായി പരാതിക്കാരും പറഞ്ഞിട്ടില്ല. സുധാകരൻ ഇടനില നിന്നുകൊണ്ട് മോൻസൺ മാവുങ്കലിന് 25 ലക്ഷം കൈമാറിയെന്നാണ് പറയുന്നത്. സുധാകരന് പിന്നീട് 10ലക്ഷം മോൻസൺ മാവുങ്കൽ കൊടുത്തുവെന്നാണ് ആരോപണം.

പണം കൊടുക്കുന്നത് കണ്ടതിനും സാക്ഷിമൊഴിയുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വാദം. പക്ഷേ, തട്ടിപ്പിനിരയായവരിൽ നിന്ന് നേരിട്ട് സുധാകരൻ പണം കൈപ്പറ്റുന്നതായി വാദിക്കാനാവില്ല. അതിനാൽ ക്രിമിനൽ നടപടിച്ചട്ടത്തിലെ 482ാം വകുപ്പ് പ്രകാരം സുധാകരന് കോടതിയെ സമീപിച്ച് കേസിൽ നിന്ന് ഒഴിവാകാനാവുമെന്ന് നിയമവിദഗ്ദ്ധർ പറയുന്നു.

പുരാവസ്തു സാമ്പത്തിക തട്ടിപ്പുകേസിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന വിവരം പുറത്തുവന്നു. തട്ടിപ്പിൽ ആരോപണവിധേയനായത് മുതൽ പ്രതിചേർത്തതിന് ശേഷംവരെ പുറത്തുപറഞ്ഞ കാര്യങ്ങളും നൽകിയ മൊഴികളും തമ്മിൽ പോരുത്തക്കേടുണ്ടെന്നാണ് അറിയുന്നത്.

മൊഴികൾ ക്രൈംബ്രാഞ്ച് വിശദമായി പരിശോധിച്ച് വരികയാണ്. കെ.സുധാകരന് രണ്ടാഴ്ചയാണ് ഹൈക്കോടതി ഉപാധികളോടെ ഇടക്കാല ജാമ്യം അനുവധിച്ചിട്ടുള്ളത്. അന്വേഷണത്തോട് സഹകരിക്കുന്നതിനാൽ കസ്റ്റഡിയിൽ വാങ്ങേണ്ടന്നാണ് നിലവിലെ തീരുമാനം.

മോൻസണിനെ കെ.സുധാകരന് പരിചയപ്പെടുത്തുകയും പരാതിക്കാരെ സ്വാധീനിക്കാനും ശ്രമിച്ചെന്ന് ക്രൈംബ്രാഞ്ച് പറയുന്ന യൂത്ത് കോൺഗ്രസ് നേതാവ് എബിൻ എബ്രഹാമിനെ കണ്ടെത്താനായില്ല. ഒരാഴ്ചയിലധിമായി ഇയാൾ ഒളിവിലാണെന്നാണ് വിവരം.

ഒത്തുതീർപ്പിന് ശ്രമിച്ചിട്ടില്ലെന്നും കെ. സുധാകരൻ ചികിത്സയ്ക്കായാണ് മോൻസൺ മാവുങ്കലിന്റെ വീട്ടിൽ പോയതെന്നുമാണ് ഇയാൾ നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാൽ എബിൻ എബ്രഹാം പരാതിക്കാരെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. തൃശൂർ സ്വദേശി അനൂപ് മുഹമ്മദിനെയും കോഴിക്കോട് സ്വദേശി എം ടി ഷെമീറിനെയും എബിൻ എബ്രഹാം കണ്ട ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കെ.സുധാകരൻ പ്രതിയായ പുരാവസ്തു സാമ്പത്തിക തട്ടിപ്പുകേസിൽ ആഗസ്റ്റിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചേക്കും. ഇതിന്റെ ഭാഗമായി അന്വേഷണം വേഗത്തിലാക്കാനാണ് തീരുമാനം. ഐ.ജെ. ജി. ലക്ഷ്മണ, മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രൻ എന്നിവരാണ് കേസിലെ മൂന്നും നാലും പ്രതികൾ. ഹൈക്കോടതിയിൽ നിന്ന് ഇരുവരും മുൻകൂർ ജാമ്യം നേടിയിട്ടുണ്ട്. ഇവരെ നോട്ടീസ് നൽകി വൈകാതെ വിളിപ്പിക്കും.

Advertisment