തൊടുപുഴ: അറുപത് കഴിഞ്ഞ പ്രവാസികൾക്ക് പെൻഷൻ ലഭിക്കുന്ന രീതിയിൽ പ്രവാസി ക്ഷേമനിധി കാലോചിതമായി പരിഷ്‌കരിക്കണമെന്ന് കേരള പ്രവാസി ലീഗ് സംസ്ഥാന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രവാസി ക്ഷേമനിധിയിൽ അംഗമായവരുടെ അംശാദായം വർദ്ധിപ്പിച്ചത് പിൻവലിക്കണം.
കൊവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടമായി ആറരലക്ഷം കുടുംബങ്ങൾ തൊഴിൽ രഹിതരായി. കേരളത്തിന്റെ സാമ്പത്തിക സാമൂഹിക വികാസത്തിൽ ഏറെ പങ്ക് വഹിക്കുന്ന പ്രവാസികളുടെ തിരിച്ചുവരവ് സംസ്ഥാനത്തെ സാമ്പത്തികമേഖലയ്ക്കും തിരിച്ചടിയുണ്ടാക്കും. തിരിച്ചുവന്ന പ്രവാസികളുടെ പുനരധിവാസം രാഷ്ട്രീയപാർട്ടികൾ മുഖ്യ അജണ്ടയായി എടുക്കണം.
ഗ്രാമ പഞ്ചായത്ത് പദ്ധതികളിൽ ഇതര വിഭാഗങ്ങൾക്ക് നൽകുന്നതുപോലെ നിശ്ചിത ശതമാനം പ്രവാസി പുനരധിവാസത്തിന് നീക്കിവയ്ക്കണം. പ്രവാസി നയം രൂപപ്പെടുത്തണം. അതോടൊപ്പം പ്രവാസികളുടെ ജീവിത ചുറ്റുപാടുകളെ കുറിച്ച് പഠിക്കാൻ സമ്പൂർണ സർവേ നടത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
പ്രവാസി ജീവിതത്തില്‍ സാമൂഹിക പ്രവര്‍ത്തനം നടത്തി നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളെയും ചടങ്ങില്‍ ആദരിച്ചു. ഭാരവാഹികളായ ഹനീഫ മൂന്നിയൂർ, കെ.പി. ഇമ്പിച്ചി മമ്മു ഹാജി, ടി.എസ്. ഷാജി, എം.എ. സക്കീർ, കെ.എച്ച്. അബ്ദു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.