തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട്ടിൽനിന്നുള്ള പാർലമെന്റ് അംഗം കൂടി ആയതിനാൽ കേരള നിയമസഭാ തിരഞ്ഞെടുപ്പിനെ ഇന്ത്യ ആകെ ഉറ്റു നോക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. അതുകൊണ്ട് കെപിസിസിയുടെയും കേരളത്തിന്റെയും ഉത്തരവാദിത്തം വർധിച്ചു.
ബിജെപിയുടെ കോൺഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യം നിരാകരിക്കാൻ കേരളത്തിൽ എൽഡിഎഫിനെ പരാജയപ്പെടുത്തണമെന്ന് ഗെലോട്ട് പറഞ്ഞു. കേരളത്തിൽ കേന്ദ്ര നിരീക്ഷകനായി എത്തിയ ഗെലോട്ട് കെപിസിസി നേതൃയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു.
നരേന്ദ്ര മോദിയുടെ ലക്ഷ്യം സിപിഎമ്മല്ല, കോൺഗ്രസാണ്. കോൺഗ്രസിനെ തകർക്കാനുള്ള അദ്ദേഹത്തിന്റെ നീക്കങ്ങൾക്കു കേരളം മറുപടി നൽകണം. ബംഗാളിൽ സിപിഎമ്മുമായി കോൺഗ്രസ് സഹകരിക്കുന്നത് ബിജെപിയെ ഒഴിവാക്കി നിർത്താനാണ്. കോൺഗ്രസിനുള്ളിൽ തർക്കങ്ങൾ ഉണ്ടെന്നു വരുത്തിത്തീർക്കാനാണ് കേരളത്തിൽ ഒരേ സമയം ബിജെപിയും സിപിഎമ്മും ശ്രമിക്കുന്നത്.
ബിജെപിയും ആർഎസ്എസും ഇന്ത്യയിൽ ജനാധിപത്യ ശക്തികളെ നശിപ്പിക്കാൻ നോക്കുന്നു. കേന്ദ്ര ഏജൻസികളെ ഇതിനായി ഉപയോഗിക്കുന്നു. കോടികൾ നൽകി എംഎൽഎമാരെ വിലയ്ക്കെടുക്കാൻ ശ്രമിക്കുന്നു. ഇന്ത്യയെ ഒരുമിച്ചു നിർത്തുന്ന മഹാശക്തി കോൺഗ്രസാണ്– ഗെലോട്ട് പറഞ്ഞു.
വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ സ്ഥാനാർഥി നിർണയത്തിൽ മാറ്റിവയ്ക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.
എല്ലാ നേതാക്കൾക്കും തുല്യ പ്രാധാന്യമാണുള്ളത്. എതിരാളികൾക്ക് അവസരം നൽകുന്ന പരസ്യ പ്രതികരണങ്ങൾ പൂർണമായും ഒഴിവാക്കണമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.