തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ അന്തർ ജില്ലാ ബസ് യാത്രകൾക്ക് അനുമതി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ബസിൽ പകുതി സീറ്റിൽ മാത്രം യാത്രക്കാരെ അനുവദിക്കും. യാത്രാ നിരക്ക് 50% കൂട്ടാൻ സാധ്യതയുണ്ട്. ഇതു സംബന്ധിച്ച പ്രഖ്യാപനം വൈകുന്നേരം മുഖ്യമന്ത്രി നടത്തും.
അന്തർ സംസ്ഥാന യാത്രകൾക്കുള്ള അനുമതി തൽക്കാലം ഉണ്ടാകില്ല. കേന്ദ്ര നിർദേശം കൂടി പരിഗണിച്ചാകും തീരുമാനം. ഹോട്ടലുകൾ തുറക്കാന്‍ നിയന്ത്രണങ്ങളോടെ അനുവദിക്കും. മുൻകൂട്ടി ബുക്ക് ചെയ്ത് ഭക്ഷണം വിളമ്പണമെന്ന നിർദേശമുണ്ട്.
പകുതി സീറ്റുകളിലേക്കുള്ള ആളുകളെ മാത്രം ഒരു സമയം പ്രവേശിപ്പിക്കണമെന്ന വ്യവസ്ഥ ഏർപ്പെടുത്താനും ആലോചിക്കുന്നു. വിവാഹത്തിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കുന്നവർക്കുള്ള ഇപ്പോഴത്തെ നിയന്ത്രണങ്ങൾ തുടരും.
മറ്റു സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലേക്കു വരുന്നവരുടെ നിയന്ത്രണം തുടരും. പാസിൽ പറയുന്ന സമയത്ത് എത്തിയാലേ കേരളത്തിലേക്കു പ്രവേശനം അനുവദിക്കൂ. മാളുകളിലെ കടകൾ പകുതി വീതം തുറക്കാൻ അനുവദിച്ചേക്കുമെന്നാണ് വിവരം. ആരാധനാലയങ്ങൾ തുറക്കുന്നത് മതനേതാക്കളുമായുള്ള ചർച്ചയ്ക്കു ശേഷമാകുമെന്നും സൂചനയുണ്ട്. ഇതു സംബന്ധിച്ച പ്രഖ്യാപനം വൈകിട്ടു നടക്കുന്ന മുഖ്യമന്ത്രിയുടെ പ്രതിദിന വാർത്താ സമ്മേളനത്തിലുണ്ടാകും.