കണ്ണൂർ : ഫെയ്സ്ബുക് വഴിയാണു ശരണ്യയും പ്രണവും പരിചയപ്പെടുന്നത്. വ്യത്യസ്ത ജാതിയിലുള്ളവരായതിനാൽ കുടുംബങ്ങൾ എതിർത്തു. എങ്കിലും വിവാഹം കഴിച്ചു. ശരണ്യയ്ക്കു പതിനെട്ടു വയസ്സു പൂർത്തിയായി ദിവസങ്ങൾക്കുള്ളിലായിരുന്നു വിവാഹം. എന്നാൽ വിവാഹശേഷമുള്ള ജീവിതത്തിൽ പ്രണയമുണ്ടായില്ല. സ്വന്തം വീട്ടിൽ തന്നെയായിരുന്നു ശരണ്യ അധികനാളും.
ഭാര്യ ഗർഭിണിയായ ഉടൻ പ്രണവ് ജോലിക്കായി ഗൾഫിലേക്കു പോയി. ഒരു വർഷത്തിനുശേഷമാണു തിരിച്ചെത്തിയത്. അപ്പോഴേക്കും ശരണ്യ സ്വന്തം വീട്ടിൽ താമസമാക്കിയിരുന്നു. പിന്നീടു പ്രണവ് വല്ലപ്പോഴും വന്നുപോകും.
ചെലവിനു കൊടുക്കുന്നില്ലെന്ന പരാതിയുണ്ടായിരുന്നു. ആഴ്ചയിൽ 3000 രൂപ വച്ചു കൊടുക്കാമെന്നു ധാരണയുണ്ടാക്കിയെങ്കിലും പാലിക്കപ്പെട്ടില്ല. അതിനിടയിലാണു ശരണ്യ പ്രണവിന്റെ സുഹൃത്തുമായി അടുപ്പത്തിലാകുന്നത്. ആ അടുപ്പത്തിലും ദൂതനായതു ഫെയ്സ്ബുക് തന്നെ.