ദുരഭിമാനം: മൂവാറ്റുപുഴയില്‍ സഹോദരിയുടെ കാമുകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

New Update

publive-image

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ യുവാവിന്റെ കൈ വെട്ടിയ കേസിലെ മുഖ്യപ്രതി ബേസില്‍ എല്‍ദോസിനെ പോലീസ് പിടികൂടി. മൂവാറ്റുപുഴയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. മൂവാറ്റുപുഴ ചാലിക്കടവ് പാലത്തിനടുത്ത് ഒഴിഞ്ഞ കെട്ടിടത്തിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് വൈകിട്ടോടെ പൊലീസ് പിടികൂടിയത്.

Advertisment

സഹോദരിയെ പ്രണയിച്ചുവെന്ന കാരണത്തിലാണ് സുഹൃത്തായ അഖില്‍ ശിവനെ പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിച്ചത്. കേസിലെ രണ്ടാംപ്രതിയായ കോതമംഗലം സ്വദേശിയായ 17 വയസ്സുകാരനെ പോലീസ് സംഘം ഞായറാഴ്ച രാത്രിയോടെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളിൽ നിന്ന് ഉച്ചയോടെ തന്നെ പ്രതി താമസിക്കുന്ന വീടിനെക്കുറിച്ച് വിവരം ലഭിച്ചു.

തുടർന്നു നടത്തിയ പരിശോധനയിലാണ് ബേസിലിനെ കണ്ടെത്തിയത്. രക്ഷപെടുന്നതിന് പ്രതി ഉപയോഗിച്ച ബൈക്ക് സംഭവസ്ഥലത്തു നിന്നു കണ്ടെത്തി. സുഹൃത്തിനൊപ്പം മുഖാവരണം വാങ്ങാനെത്തിയ അഖിലിനെ കടയില്‍നിന്ന് വിളിച്ചിറക്കി ബേസില്‍ അക്രമിച്ചത്. വടിവാള്‍ കൊണ്ട് വലത് കൈയ്ക്കാണ് വെട്ടിയത്.

വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ അഖിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ അപകടനില തരണം ചെയ്തതായാണു വിവരം.

Advertisment