കൊച്ചി: വടക്കഞ്ചേരിയിൽ അപകടത്തിൽ മരിച്ച അഞ്ചു വിദ്യാർഥികളുടെയും മൃതദേഹങ്ങൾ മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്കൂളില്‍ വൈകിട്ട് മൂന്നുമണിയോടെ പൊതുദർശനത്തിന് എത്തിച്ചു.
പ്രിയ വിദ്യാർഥികളുടെ വിയോഗത്തിൽ ദുഃഖം താങ്ങാനാകാതെ കലാലയം കണ്ണീരണിഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉള്‍പ്പെടെ അന്ത്യാഞ്ജലി അർപ്പിച്ചു. മരിച്ച അധ്യാപകന് കോവിഡ് സ്ഥിരീകരിച്ചതിനാൽ മൃതദേഹം പൊതുദർശനത്തിന് എത്തിച്ചില്ല.
കുരുന്നുകളുടെയും അവരുടെ പ്രിയപ്പെട്ട അധ്യാപകന്റെയും വേർപാടിന്റെ പശ്ചാത്തലത്തിൽ മുളന്തുരുത്തിയും തിരുവാണിയൂരും ഹർത്താൽ ആചരിക്കുകയാണ്. ഉച്ചയ്ക്കു ശേഷം ഇവിടെ കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. മരിച്ചവർ എല്ലാവരും തന്നെ ഈ രണ്ടു പ്രദേശങ്ങളിൽ ഉള്ളവരാണ്.