കൊച്ചി: ടിപ്പു സുൽത്താന്‍റെ സിംഹാസനം അടക്കം പുരാവസ്തുക്കളായി ഉണ്ടെന്ന് അവകാശപ്പെട്ട് കോടികളുടെ സാമ്പത്തിക തട്ടിപ്പ്നടത്തിയ യുവാവ് അറസ്റ്റില്‍ . കൊച്ചി കേന്ദ്രീകരിച്ച് പുരാവസ്തുക്കളുടെ വില്‍പ്പന നടത്തി വന്നിരുന്ന മോൻസൻ മാവുങ്കലിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്.
പുരാവസ്തു വിൽപ്പനയുടെ ഭാഗമായി രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ വിദേശത്തു നിന്ന് ബാങ്കിലെത്തിയെന്നും അത് വിട്ടുകിട്ടാൻ താൽക്കാലിക നിയമ തടസങ്ങളുണ്ടെന്നും പറഞ്ഞ് ഇതിന്‍റെ പേരിൽ പലരിൽ നിന്നായി നാലു കോടിയിലധികം രൂപ കടം വാങ്ങിപ്പറ്റിച്ചു എന്നാണ് കേസ്.
കോസ്മറ്റോളജിയിൽ ഉൾപ്പെടെ ഡോക്ടറേറ്റും ഉണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. ഇതും വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.ടിപ്പു സുൽത്താന്‍റെ സിംഹാസനം അടക്കം പുരാവസ്തുക്കളായി ഉണ്ടെന്ന് അവകാശപ്പെട്ടായിരുന്നു മോന്‍സന്‍ മാവുങ്കലിന്‍റെ പുരാവസ്തു വിൽപ്പന.
എന്നാല്‍ ചേർത്തലയിലെ ഒരു ആശാരിയാണ് ഇവ നിർമിച്ചതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ബൈബിളില്‍ പറയുന്ന മോശയുടെ അംശ വടി അടക്കം തന്‍റെ പക്കലുണ്ടെന്ന് മോന്‍സന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ താന്‍ ഒറിജിനലല്ല, അതിന്‍റെ പകര്‍പര്‍പ്പാണെന്ന് പറഞ്ഞു തന്നെയാണ് പുരാവസ്തുക്കള്‍ വിറ്റിരുന്നതെന്നാണ് മോന്‍സന്‍ പൊലീസിനോട് അവകാശപ്പെടുന്നത്.